ആര്.ടി. ശ്യാം
കൊല്ലം: നാല് പതിറ്റാണ്ട്, ആയിരത്തോളം വേദി, സ്ത്രീവേഷത്തില്‍ തുടങ്ങി പിന്നീട് നാടകവേദികള്‍ കീഴടക്കിയ സീതി സാഹിബ് എന്ന കൊല്ലത്തുകാരുടെ സീതിയെ ഓര്‍ക്കാത്തവരായി ആരും ഉണ്ടാകില്ല.
ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇടക്കാലത്ത് അരങ്ങൊഴിയേണ്ടിവന്നു സാഹിബിന്. ഇനി ഒരു അവസരം ലഭിച്ചാല്‍ അതും സീതിസാഹിബ് ഭംഗിയാക്കും. ജീവിതം അവശനാക്കിയ ഒരാളുടേതാണെങ്കില്‍ മാത്രം.
അമ്പലപ്പറമ്പുകളിലെ ഏകാങ്ക നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ആദ്യം സ്ത്രീവേഷം. രാമന്‍കുളങ്ങര മണലില്‍ ക്ഷേത്രമായിരുന്നു ആദ്യവേദി.
പത്താംക്ലാസ് പഠനകാലത്ത് പ്രൊഫഷണല്‍ നാടകത്തിലേക്ക്. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള വസന്തകോകിലത്തിന്റെ ബാലെ ട്രൂപ്പിലെ അഭിനേതാക്കളില്‍ ഇടംപിടിച്ചു. നാടകത്തില്‍ പിന്നീട് വളര്‍ച്ചയുടെ പടവുകള്‍. വെട്ടുര്പുരുഷന്റെയും എം.കെ. രാജുവിന്റെയും ശശികുമാറിന്റെയും നാടകങ്ങളിലെ കേന്ദ്രകഥാപാത്രമായി. കലാനിലയം സ്ഥിരം നാടകവേദിസ അശ്വതി തീയറ്റേഴ്സ്, കൊല്ലം അര്‍ച്ചന, കാദംബരി, ആതിര, യൂണിവേഴ്സല്‍, കൊച്ചിന്നാടക വേദി എന്നിവയിലും വേഷമിട്ടു.
പുരാണ വേഷങ്ങളില്‍ അഭിനയിക്കാന്‍ കൊതിയായിരുന്നുവെന്ന് സാഹിബ് പറയുന്നു. നാരദന് കേരളത്തിലെന്ന നാടകത്തില്‍ മഹാവിഷ്ണുവിനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്. നാടകങ്ങള്‍ക്ക് പുറമേ സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ സാഹിബ് ചെയ്തിട്ടുണ്ട്.
നാറാണത്തുഭ്രാന്തന്, ചൂള, ആയുധം, കറന്‍സി, ജനകന് തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. വീട്ടിലെ പ്രാരാബ്ധം ഏറ്റെടുത്ത് നാടകാഭിനയം നിര്‍ത്തിയാണ് സീതി വിദേശത്തേക്ക് പോയത്. അതിനിടയിലാണ് ഇദ്ദേഹത്തിന് ഹൃദ്രോഗം പിടിപ്പെട്ടത്. ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതിനാല്‍ നാട്ടിലെത്തി.
ഇതോടെ സീതി അസുഖ ബാധിതനായി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടുമില്ല. രണ്ട് മക്കളാണ് സീതിക്ക് ഉള്ളത്. ഇതിലൊരാള്‍ അച്ഛന്റെ പാത പിന്തുടരാന് ശ്രമിച്ചെങ്കിലും സീതി തടസ്സം നിന്നു. നാടകം മാറ്റിവച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മകനോട് ആവശ്യപ്പെടുകയായിരുന്നു.
രാമന്‍കുളങ്ങര മതേതര നഗറിലെ രാജധാനിയില്‍ ഇന്നും സീതിയെ തേടി പിന്മുറക്കാരായ കലാകാരന്മാര് എത്താറുണ്ട്. സീനത്താണ് ഭാര്യ. മിലി, സിജു, സിജിന്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: