കുട്ടനാട്: പട്ടാളപ്പുഴുവിന്റെ ആധിക്യം കൂടുതലായ പാടശേഖരങ്ങളില്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി മഴയില്ലാത്ത വരണ്ട കാലാവസ്ഥ, വരിക്കു കിളിര്‍പ്പിക്കാനായി 30 ദിവസം വരെ കര്‍ഷകര്‍ നിലം ഉണക്കിയത്, മണ്ണിലെ സമാധിദശകളെ പൂര്‍ണമായി നിയന്ത്രിച്ചിരുന്ന താറാവിന് കൂട്ടങ്ങളെ പക്ഷിപ്പനിയെത്തുടര്ന്നു കൂട്ടമായി കൊന്നൊടുക്കിയത് എന്നിവയെല്ലാം, കീടത്തിന്റെ ഏകപക്ഷീയമായ വംശവര്‍ദ്ധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
നെല്ലോലകളുടെ അടിവശത്തും സമീപത്തുള്ള കളകളിലുമാണ് ഈ പുഴുക്കളുടെ ശലഭകീടം മുട്ടയിടുന്നത്.വെള്ളം കയറിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവ കൂടുതലിടങ്ങളിലേക്കു സഞ്ചരിക്കാന്‍ നിവര്‍ത്തിയില്ലാതെ വരുന്നു. വെള്ളം കയറ്റി നിര്‍ത്താന്‍ സാഹചര്യമില്ലാത്ത സ്ഥലങ്ങളില്‍ പുഴുക്കളുടെ നിയന്ത്രണത്തിന് ഉപയോഗിക്കുന്നതും വിഷ വീര്യം കുറഞ്ഞതുമായ ഫ്ളൂബെന്‍ഡയമൈഡ്, ക്ലോറാന്റാനിലിപ്രോള് എന്നിവയിലേതെങ്കിലും അടങ്ങിയ പുഴുനാശിനികള് ശുപാര്‍ശ ചെയ്ത അളവില്‍ തളിക്കാവുന്നതാണ്.
വെയിലുള്ള സമയങ്ങളില്‍ പുഴുക്കള്‍ മണ്ണിലേക്ക് ഇറങ്ങിപ്പോകുന്നതിനാല്‍, വൈകുന്നേരങ്ങളില്‍ തളിക്കുകയാണ് അഭികാമ്യം. നോസില്‍ ചെടിയുടെ ചുവട്ടിലേക്കു താഴ്ത്തി തളിക്കണം. പല പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യവും കാണുന്നുണ്ട്. ചില കീടനാശിനികള്‍ മുഞ്ഞയുടെ വംശവര്‍ധനയ്ക്കു കാരണമാകുന്നവയാണ്. അതുകൊണ്ടു ശുപാര്‍ശ ചെയ്യാത്ത കീടനാശിനികള്‍ ഒരു കാരണവശാലും തളിക്കാന്‍ പാടില്ല. പ്രത്യേകിച്ചും, വിശാല പ്രവര്‍ത്തന പരിധിയിയുള്ള കീടനാശിനികളും, സിന്തറ്റിക്ക് പൈറിത്രോയിഡ് വിഭാഗത്തില്‍പ്പെടുന്ന കീടനാശിനികളും കുട്ടനാട്ടിലെ നെല്പാടങ്ങളില് തളിക്കാതിരിക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നെല്ലോല മൂത്തു കഴിഞ്ഞാല്‍ പട്ടാളപ്പുഴുവിന്റെയാക്രമണം ഉണ്ടാവുകയില്ല. 45 ദിവസം വരെ പ്രായമായ ചെടികള്‍ക്കുണ്ടാകുന്ന ഇല നഷ്ടം വിളവിനെ ബാധിക്കാത്ത വിധത്തില്‍ പരിഹരിക്കുന്നതിനു ചെടിക്കു കഴിവുണ്ട്. മാത്രവുമല്ല കാലാവസ്ഥാ ഘടകങ്ങള്‍ മാറുന്നതിനനുസരിച്ചു കീടബാധ താനേ മാറുമെന്നും അതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: