ഉര്‍വശിയുടെ ജനനമെങ്ങനെ? അതറിയണമെങ്കില്‍ അതിന് മുന്‍പ് മറ്റൊരു കഥ അറിഞ്ഞിരിക്കണം. ആരുടെ കഥയാണെന്നറിയേണ്ടേ? അതാണ് നരനാരായണന്മാരുടെ കഥ. ഈ കഥ എവിടെപ്പറയുന്നു. ദേവീഭാഗവതം നാലാം സ്കന്ദത്തില്‍. ദേവേന്ദ്രനെയും ദേവീസ്ത്രീകളെയും ലജ്ജിപ്പിച്ച കഥ.
നരനാരായണന്മാര് ഒരിക്കലും പിരിയാത്ത രണ്ട് സന്യാസിമാരായിരുന്നു. ബ്രഹ്മപുത്രനായ ധര്‍മ്മനാണ് ഇവരുടെ പിതാവ്. ധര്മ്മന് പത്തു ദക്ഷപുത്രിമാരെ വിവാഹം കഴിച്ചു. ഹരി, കൃഷ്ണന്, നരന് നാരായണന് എന്ന് നാലു പുത്രന്മാര് അവരില്‍ നിന്ന് ജനിച്ചു. നരാനാരായണന്മാര് രണ്ടുപേരും ഹിമവാന്റെ സാനുപ്രദേശത്തുള്ള ബദരികാശ്രമത്തില്‍ ഇരുന്ന് ആയിരം വര്‍ഷം ബ്രഹ്മത്തെ തപസ്സു ചെയ്തു.
നരനാരായണന്മാരുടെ ഘോരതപസ്സു കണ്ട് ലോകം ഞെട്ടി തപസ്സിന്റെ ശക്തികൊണ്ട് ലോകം തപിച്ചു. ഇന്ദ്രന് പതിവുപോലെ ഭയാകുലനായി. ഇന്ദ്രപദവിയെ ആഗ്രഹിച്ചാണ് ഇവര്‍ വന്‍തപം ചെയ്യുന്നതെന്നും തന്റെ പദവി നഷ്ടപ്പെടുമെന്നും ഇന്ദ്രന് ഭയന്നു. എങ്ങനെയെങ്കിലും ഈ സന്യാസിമാരുടെ തപസ്സ് മുടക്കിയേ പറ്റൂ. അതിനുവേണ്ടി ഒട്ടും മടിക്കാതെ ഒന്നും ആലോചിക്കാതെ തന്റെ ഐരാവതത്തില്‍ കയറി ബദരികാശ്രമത്തില്‍ ചെന്നു. സൂര്യനെപ്പോലെ ജ്വലിക്കുന്ന ആ സന്യാസിമാരെ നോക്കി ദേവേന്ദ്രന് ഇങ്ങനെ പറയുന്നു. അല്ലയോ തേജസ്വികളായ തപസ്വികളേ നിങ്ങള്‍ ധര്‍മമൂര്‍ത്തിയായ ധര്‍മ്മന്റെ പുത്രന്മാരാണല്ലോ. നിങ്ങളുടെ തപസ്സില്‍ ഞാന്‍ സന്തുഷ്ടനായി. എന്തുവരം വേണമെങ്കിലും ചോദിച്ചുകൊള്ളൂ.
മേഘനാദംപോലുള്ള ഇന്ദ്രശബ്ദം കേട്ടിട്ടും അവര്‍ അനങ്ങിയില്ല. കുലുങ്ങിയില്ല. ഒരു മറുപടിയും പറഞ്ഞതുമില്ല. ഇന്ദ്രന് കൂടുതല്‍ ഭയമായി. അതുകൊണ്ട് ഭയമോഹാദികളായ വികാരങ്ങളെ ജനിപ്പിക്കുന്ന മായയെ സൃഷ്ടിച്ച് അവരെ ഭയപ്പെടുത്താന്‍ തുടങ്ങി. ചെന്നായ്, പുലി, വ്യാഘ്രം, സിംഹം, ആന, പെരുമ്പാമ്പ് മുതലായ ഭയങ്കര മൃഗങ്ങളെയും, കാറ്റ്, മഴ, കാട്ടുതീ മുതലായ പ്രകൃതി വൈചിത്ര്യങ്ങളെയും മറ്റും സൃഷ്ടിച്ച് അവരെ ഭയപ്പെടുത്താന്‍ തുടങ്ങി. പക്ഷെ ഇവകൊണ്ടൊന്നും അവര്‍ കുലുങ്ങിയില്ല. എന്തിനവര്‍ പ്രതികരിക്കണം. ആഗ്രഹമോ പ്രതിഫലേച്ഛയോ ഉദ്ദേശ്യമോ ഒന്നും ഇല്ലാത്ത അവര്‍ ആരെ ഭയപ്പെടണം. നരനാരായണന്മാര്ക്ക് സ്വാര്‍ത്ഥതാല്‍പ്പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇന്ദ്രന് നിരാശനായി സ്വര്‍ഗത്തിലേക്ക് മടങ്ങി. തന്റെ പരിപാടിയൊന്നും നടക്കാത്തതുകൊണ്ട് ഇന്ദ്രന് കൂടുതല്‍ ആലോചിക്കാന്‍ തുടങ്ങി. കാമദേവനെ വിളിച്ച് സകല ഏര്‍പ്പാടുകളും ചെയ്തു. കാമദേവന് രതീദേവിയോടും വസന്തകാലത്തോടും ഒരുമിച്ച് ഉടനെതന്നെ ബദരീകാശ്രമത്തിലേക്ക് പോകണം.
ആവശ്യമുള്ളിടത്തോളം അപ്സരസ്ത്രീകളെയും കൂട്ടിക്കൊണ്ടുപോകണം. ഇവരെക്കൂടാതെ രംഭ മുതലായ അപ്സര സുന്ദരികളേയും ദേവേന്ദ്രന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. നരനാരായണന്മാര് അവിടെ തപസ്സു ചെയ്യുകയാണെന്നും അവരുടെ അടുക്കല്‍ച്ചെന്ന് കാമദേവന് അവരെ ക്ഷീണിപ്പിക്കണമെന്നും തപസ്സു മുടക്കണമെന്നും ദേവേന്ദ്രന് നിര്‍ദ്ദേശിച്ചു.
കാമദേവന് എല്ലാം സമ്മതിച്ചു. ഒട്ടും താമസിയാതെ ഇന്ദ്രനിയോഗമനുസരിച്ച് ബദരികാശ്രമത്തിലേക്ക് പുറപ്പെട്ടു. രംഭ തുടങ്ങിയ എല്ലാവരുമായി കാമദേവന് അവിടെയെത്തി. അപ്പോഴേക്കും വസന്തകാലം അവിടെ പ്രവേശിച്ചുകഴിഞ്ഞിരുന്നു.
വണ്ടുകള്‍ മുരണ്ടുകൊണ്ട് പുഷ്പങ്ങള്‍തോറും പാഞ്ഞുനടന്നു. തേന്‍ കുടിച്ചു. എല്ലാ വൃക്ഷങ്ങളും പൂത്തുതഴച്ചു. സുഗന്ധം പരത്തി. ലതാവനികള് പുഷ്പിണികളായി. വൃക്ഷമണാളന്മാരെ പുണര്‍ന്നു. കുയിലുകള്‍ പഞ്ചമരാഗം പൊഴിച്ചു. മയിലുകള്‍ പരിമളം പെയ്തുവീശി. ഈ സമയത്ത് കാമദേവന്, രതിയോടുകൂടി പഞ്ചശരങ്ങളും തൊടുത്ത് അവിടെയെത്തി. കാമദേവനെയും രതിയെയും ദേവസ്ത്രീകള്‍ അനുഗമിച്ചു. എങ്ങും ആട്ടവും പാട്ടും തന്നെ. ഈ ശൃംഗാരലഹരിയില്‍ നരനാരായണന്മാര് കോള്‍മയിര്‍കൊണ്ടു. അവര്‍ ഉണര്‍ന്നു. അകാലത്തിലുണ്ടായ ഈ വസന്തത്തെക്കുറിച്ച് ആലോചിച്ചു. അപ്പോഴേക്കും കാമദേവന്, മേനക, രംഭ, തിലോത്തമ, മനോരമ, സുകേശിനി, മഹേശ്വരി, പുഷ്പഗന്ധ, കാഞ്ചനമാല എന്നീ സ്വര്ലോകസുന്ദരികളോടും അവരുടെ തോഴിമാരോടുംകൂടി നരനാരായണന്മാരുടെ മുന്പില് പ്രത്യക്ഷപ്പെട്ടു.
ഇവര്‍ ഈ മന്മഥസൈന്യത്തെക്കണ്ട് അന്തംവിട്ടു. ദിവ്യാഭരണഭൂഷിതകളും സുന്ദരികളും ആയ അവരെയെല്ലാം നരനാരായണന്മാരുടെ മുന്പില് വന്നു നമസ്കരിച്ചു. ചിലര്‍ പാടുവാനും ചിലര്‍ ആടുവാനും തുടങ്ങി. നരനാരായണന്മാര്ക്ക് കാര്യം മനസ്സിലായി. ദേവേന്ദ്രന്റെ അസുഖം അവര്‍ക്ക് ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: