കൊച്ചി: ബിഹാറിലെ നാളികേര മേഖലയുടെ വികസനത്തിനായി 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ 409.06 ലക്ഷം രൂപ അനുവദിച്ചതായി കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. ബിഹാര്‍ മേഖല ഓഫീസ് സമുച്ചയത്തിന്റെയും കര്‍ഷകര്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം 2009 ല്‍ നാളികേര വികസന ബോര്‍ഡിന്റെ പാറ്റ്നയിലെ മേഖലാ ഓഫീസ് അസമിലെ ഗുവാഹത്തിയിലേയ്ക്ക് മാറ്റുകയുണ്ടായി. ആഗോളതലത്തില്‍ നാളികേരത്തിന്റെ ഉത്പാദനത്തിലും ഉത്പാദന ക്ഷമതയിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളികേര കൃഷിയുണ്ട്.
രാജ്യത്ത് മൊത്തം 2.14 ദശലക്ഷം ഹെക്ടറില്‍ നാളികേരം കൃഷി ചെയ്യുന്നു. ഇന്ത്യയിലെ ഒരു കോടിയിലധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ നാളികേര കൃഷിയെയും സംസ്കരണത്തെയും വിപണനത്തെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ബിഹാറില്‍ മാത്രം 14900 ഹെക്ടറില്‍ നാളികേരം കൃഷി ചെയ്യുന്നു.
ഡോ.സഞ്ജീവ് ചൗരസ്യ എംഎല്‍എ, ആശ സിംഹ എംഎല്‍എ, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ഡോ.എ.കെ.സിംഗ്, മുഖ്യ നാളികേര വികസന ഓഫീസര്‍ ശരദിന്ദു ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: