എത്ര വിമര്‍ശിച്ചാലും അത് അധികമാകാത്ത നേതാവ് ഒന്നേയുള്ളൂ. അതാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍. 135 വര്‍ഷം തികഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്രയും ബുദ്ധികുറഞ്ഞ ഒരു നേതാവിനെ ഇതുവരെ ലഭിച്ചിട്ടില്ല. മികവൊത്ത ഒരു നേതാവും മുന്നിലില്ലാത്ത കാലത്ത് രാഹുല്‍ ബുദ്ധിശൂന്യത പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. ‘മൂക്കില്ലാത്ത നാട്ടില്‍ മുറിമൂക്കന്‍ വമ്പന്‍’ എന്നാണല്ലോ ചൊല്ല്. ഈ മുറിമൂക്കന്‍ നാട്ടിലുള്ളപ്പോള്‍ വാ തുറന്നാല്‍ വങ്കത്തം മാത്രമേ പുറത്തുവരൂ. മറുനാട്ടിലെവിടെ പോകുന്നു? എപ്പോള്‍ വരും? ആരോടൊപ്പം കഴിയുന്നു എന്നൊക്കെ ആര്‍ക്കുമറിയില്ല. അമ്മയ്ക്ക് പോലും.
പുതുവത്സരാഘോഷം ലണ്ടനിലാണെന്ന് പറഞ്ഞ് ഡിസംബര്‍ അവസാനം മുങ്ങിയ ഈ ചങ്ങാതി തിരിച്ചെത്തി എന്നറിയിക്കാന്‍ ദല്‍ഹിയില്‍ ഒരു പാര്‍ട്ടി കണ്വന്ഷന് സംഘടിപ്പിച്ചു. കാമ്പും കാതലുമുള്ളതൊന്നും ഈ ‘മഹാനേതാവി’ന്റെ വായില്‍നിന്നും ഉതിരാന്‍ പോകുന്നില്ലെന്ന് തലക്ക് വെളിവുള്ള നേതാക്കളെല്ലാം തിരിച്ചറിഞ്ഞു. അതുകൊണ്ടാണല്ലൊ കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസിന്റെ തലയും വാലും ഉടലുമെല്ലാമായ ഉമ്മന്‍ചാണ്ടി കോട്ടും ഓവര്‍കോട്ടും തലേക്കെട്ടുമൊക്കെയായി ദല്‍ഹിക്ക് പറക്കാതെ കേരളത്തില്‍തന്നെ തങ്ങിയത്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് കേരളത്തില്‍മാത്രം പോര, ദേശീയതലത്തില്‍തന്നെ വേണമെന്ന്. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ രാഹുലിന്റെ സ്ഥാനം ഇറ്റലിയിലോ ലണ്ടനിലോ കമ്പോഡിയയിലോ ഒക്കെ ആകുമെന്ന് ഉമ്മന്‍ചാണ്ടിക്കുറപ്പുണ്ട്. ദേശീയതലത്തില്‍ തനിക്കുയരാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടിക്ക് നേരിയ വിശ്വാസവും വന്നിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകള്‍ പലതും ഇപ്പോള്‍ ദേശീയ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണല്ലൊ. രാഹുലിനുപോലും ലഭിക്കാത്ത നോട്ടടി കരാറില്‍ അഴിമതിയെന്ന വാദവുമായി ചാണ്ടി പത്രസമ്മേളനം നടത്തി.കൊടുങ്കാറ്റ് പ്രതീക്ഷിച്ച പത്രസമ്മേളനം പക്ഷേ ചീറ്റിപ്പോയി. 500, 1000 നോട്ടുകള്‍ മരവിപ്പിച്ചതിനുശേഷം ഓരോ കോണ്‍ഗ്രസുകാരനും ഓരോ മാതിരിയാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ക്ക് പ്രസംഗിക്കാന്‍ വാക്കുകള്‍ കിട്ടാതാകുമ്പോള്‍ അലറി വിളിച്ച് പരിസര മലിനീകരണം നടത്തുന്നത് പ്രാദേശിക തലത്തില്‍ മാത്രമല്ല ദേശീയതലത്തിലും കാണാനായി. രമേശ് ചെന്നിത്തലയും വി.എം. സുധീരനും ധനകാര്യത്തില്‍ മണ്ടത്തരം വിളമ്പുന്ന തോമസ് ഐസക്കിനെ കടത്തിവെട്ടാനാണ് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ പാര്‍ട്ടി നേതാവ് ദുശ്ശാസനന്റെ വേഷത്തെയാണ് ഓര്‍മ്മിപ്പിച്ചത്. മദാമ്മയേയും മകനേയും സന്തോഷിപ്പിക്കാനാകും ലോകസഭയുടെ നടുത്തളംതന്നെ വിഴുങ്ങാന്‍ വണ്ണം വാ തുറന്നാണ് അലറിക്കൊണ്ടിരുന്നത്. എന്നാല്‍ മകന് നേതാവിനെന്തൊക്കെയോ വിളമ്പാനുണ്ടെന്ന് പറഞ്ഞതല്ലാതെ ഒന്നും വെളിയില്‍ കണ്ടില്ല. ‘ഞാന്‍ വായ തുറന്നാല്‍ ഭൂമി കുലുങ്ങുമെന്ന് വീമ്പടിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. പാര്‍ലമെന്റിലും പറഞ്ഞില്ല. പാത വക്കിലും പറഞ്ഞില്ല. പറയാനവസരം ലഭിച്ച കണ്‍വന്‍ഷനിലും ഭൂകമ്പമുണ്ടാക്കിയില്ല.
കണ്‍വന്‍ഷനില്‍ പറഞ്ഞതാണ് രസകരം. ”അഛാദിന്‍ കോണ്‍ഗ്രസ് 2019ല്‍ കേന്ദ്രഭരണത്തിലെത്തിയാല്‍ വരും” എന്നാണ് രാഹുല്‍ പറഞ്ഞത്. ഭൂമി കുലുങ്ങാന്‍ ഇതിലും വലിയ വിടുവായത്തം വേണോ? കോണ്‍ഗ്രസ് ആറുപതിറ്റാണ്ട് ഭരിച്ചിട്ടും അഛാദിന്‍ ഉണ്ടാക്കിയില്ലെന്ന് തുറന്ന് സമ്മതിച്ച രാഹുല്‍ ‘അച്ഛന്റെ കാലം’ എന്നാണോ ഉദ്ദേശിച്ചതെന്ന് ആരും സംശയിച്ചുപോകും. അച്ഛന്റെ കാലം എങ്ങിനെയായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അന്നാണല്ലൊ ബോഫോര്സ് കുംഭകോണം സംഭവിച്ചത്. പ്രതിരോധവകുപ്പിന് വാങ്ങിയ തോക്കിന് കമ്മീഷന് പറ്റിയ രാഷ്ട്രീയ കുടുംബം മലപോലെ അധികാരത്തില്‍വന്ന് എലിപോലെ ഇറങ്ങിപ്പോയത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനുമുന്നില്‍ പരിഹാസ്യനായി എന്നാണ് രാഹുലിന് മഷിനോട്ടത്തില്‍ തെളിഞ്ഞത്. ഇന്നുവരെ ആരും കേള്‍ക്കുകയോ കാണുകയോ അറിയുകയോ ചെയ്യാത്ത ഈ വിവരം കണ്‍വന്‍ഷനില്‍ പറഞ്ഞാലെങ്കിലും മുഖ്യവാര്‍ത്തയാകേണ്ടതല്ലെ. കണ്വന്ഷന് വാര്‍ത്ത സാധാരണ നിലയില്‍ മലയാളത്തിലെ ‘നിഷ്പക്ഷ’ പത്രങ്ങളെങ്കിലും മുഖ്യമാക്കി ഒന്നാംപേജില്‍ കയറേണ്ടതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഉള്‍പേജിലെവിടെയോ ഒതുക്കികൂട്ടിയതാണ് കാണാനായത്.
നരേന്ദ്രമോദി ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. അമേരിക്കയും റഷ്യയും ചൈനയുമെന്നുവേണ്ട സകല രാജ്യതലവന്മാരുടെയും തോളില്‍ കൈയിട്ടു നടക്കുന്ന ബന്ധവും സൗഹൃദവും ഇന്ന് ഭാരത പ്രധാനമന്ത്രിക്കുണ്ട്. ഭീകര പ്രവര്‍ത്തനമായാലും കാലാവസ്ഥവ്യതിയാനമായാലും ലോകം ഇന്ന് നമ്മുടെ പ്രധാനമന്ത്രിയുടെ വാക്കുകളാണ് ആദ്യം കോര്‍ക്കുന്നത്. എന്നാല്‍ ലോകത്ത് പരിഹാസ്യരായ പ്രധാനമന്ത്രിമാരുണ്ടായിട്ടുണ്ട്. അതും അച്ഛന്റെ കാലത്തുതന്നെയാണെന്ന് രാഹുല്‍ മനസ്സിലാക്കണം. ശ്രീലങ്കയില്‍ ഒരു പട്ടാളക്കാരന്റെ തോക്കിന്റെ പാത്തികൊണ്ടടി വാങ്ങിച്ചതാരാണെന്ന് സമയം കിട്ടുമ്പോള്‍ എ.കെ. ആന്റണിയോടോ ജ്യോതിരാദിത്യ സിന്ധ്യയോടോ ചോദിച്ച് മനസ്സിലാക്കണം. നരേന്ദ്രമോദിയും മോഹന്‍ഭാഗവതും രാജ്യത്തെയും ഭരണഘടനയേയും തകര്‍ക്കുകയാണെന്നും രാഹുല്‍ തട്ടി മൂളിച്ചു. റിസര്‍വ് ബാങ്കിനെയും ഇലക്ഷന് കമ്മീഷനെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നില്ലെന്നും രാഹുലിന് അഭിപ്രായമുണ്ട്. രാഹുല്‍ നിരന്തരം ഇങ്ങനെ പറഞ്ഞോണ്ടിരിക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് കണ്‍വന്‍ഷനെങ്കിലും സംഘടിപ്പിച്ച് അതിലെല്ലാം രാഹുല്‍ ഇമ്മാതിരി പ്രസംഗം നടത്തിയാല്‍ ബിജെപിക്ക് എളുപ്പമായി. കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പുമായി. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയല്ല സംഭവിക്കാന്‍ പോകുന്നത്. രാജ്യത്തുനിന്നും കോണ്‍ഗ്രസ് തുടച്ചുമാറ്റപ്പെടുകയാണ്.
ഇപ്പോള്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ 44 അംഗമാണുള്ളത്. രാഹുലിന്റെ അച്ഛന്റെ കാലത്ത് 440ല്‍ കൂടുതലുണ്ടായ സ്ഥാനത്താണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 440ന്റെ പൂജ്യം നഷ്ടപ്പെടുത്തി രാഹുല്‍ സംപൂജ്യനായി. 2019 ഒരു നാലു കൂടി നഷ്ടപ്പെട്ട് വാലുമറിഞ്ഞ കുറുക്കനെപോലെ ഒറ്റപ്പെട്ട് അകറ്റപ്പെട്ട് പരിഹാസ്യനാകാന്‍ പോകും. നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും പഴിപറഞ്ഞ് മിടുക്കനാകാനല്ല കോണ്‍ഗ്രസിന്റെ ആശയം പറഞ്ഞ് മുന്നേറാനാണ് നോക്കേണ്ടത്. അതിന് ആശയമെന്തന്നറിയേണ്ടെ? അറിയുന്നതൊന്നേയുള്ളൂ, ‘ആമാശയം.’ അതിനെ സന്തോഷിപ്പിക്കാന്‍ അഴിമതി. നേതാക്കള്‍ പലരും അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നാണ് പുലമ്പുന്നത്. ഭാരതത്തിലെ ഈ രാഷ്ട്രീയ കുടുംബവും കാത്തിരിക്കുന്നത് എപ്പോള്‍ പിടിവീഴുമെന്നാണ്. ആകാശവും ഭൂമിയും പാതാളവും മാന്തി സ്വന്തമാക്കിയ രാഷ്ട്രീയ കുടുംബം മോദിക്ക് നേരെ വിരല്‍ചൂണ്ടുകയോ? ഒരു ചില്ലിക്കാശുപോലും പൊതുപണം നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയും മന്ത്രിസഭയും രാജ്യത്തിന് അപരിചിതമായിരുന്നു ഇന്നലെവരെ. ഇന്ന് സ്ഥിതിമാറി.
ഖാദി കമ്മീഷന്റെ കലണ്ടറില്‍ നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ചതാണ് പുത്തന്‍ അച്ചാ ദിന് കാരായ കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രമല്ലെ കൊടുക്കേണ്ടത് എന്നാണവരുടെ ചോദ്യം. മോദി പ്രധാനമന്ത്രിയാണ്. അതാദ്യം അംഗീകരിക്കാന്‍ പഠിക്കണം. മോദിയാണ് ഖാദിക്കുവേണ്ടി വാരാചരണം നടത്തിയത്. റെയില്‍വെക്കാവശ്യമായ തുണികളില്‍ 30 ശതമമാനം ഖാദി വാങ്ങാന്‍ നിശ്ചയിച്ചത് മോദി സര്‍ക്കാരാണ്. ഇതോടെ 27 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ഖാദിമേഖലയ്ക്ക് അധികം ലഭിച്ചു. ആറ് ലക്ഷം യുവാക്കള്‍ പുതുതായി ഖാദിമേഖലയില്‍ ജോലിക്കെത്തി. അങ്ങനെയൊരു സര്‍ക്കാരിനെ നയിക്കുന്ന നരേന്ദ്രമോദിയെ ഖാദി കമ്മീഷന് ആദരിച്ചത് അത്ഭുതമോ?
അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖ്യശത്രു. പട്ടിണി പാവങ്ങളാണ് മോദി സര്‍ക്കാരിന്റെ മിത്രം. പരമദരിദ്രനായിരുന്ന ഉറ്റമിത്രത്തെ സര്‍വൈശ്വരങ്ങളാലും സമ്പന്നനാക്കിയ ശ്രീകൃഷ്ണനെപ്പോലെ മോദിസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മോദിയുടെ ഭരണത്തിലല്ലാതെ ‘അച്ഛാ ദിന്’ രാഹുല്‍ കൊതിക്കേണ്ട. മച്ചിപശുവായി മാറി കോണ്‍ഗ്രസ്. തൊഴുത്ത് മാറ്റി കെട്ടിയിട്ട് ഒരു ഫലവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: