കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശയുടെ മികച്ച പ്രകടനം. എംജി സര്‍വ്വകലാശാല രണ്ട് സ്വര്‍ണ്ണം നേടിയപ്പോള്‍ ഒരെണ്ണം കേരള സര്‍വ്വകലാശാലയും സ്വന്തമാക്കി. മൂന്ന് സ്വര്‍ണ്ണവും ജമ്പ് ഇനങ്ങളില്‍ നിന്ന് വനിതകളാണ് നേടിയത്. മൂന്ന് വീതം വെള്ളിയും വെങ്കലവും കൂടി കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ക്ക് ലഭിച്ചു.
വനിതാ ഹൈജമ്പില്‍ എംജിയുടെ ജിനു മരിയ മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെയും പോള്‍വോള്‍ട്ടില്‍ രേഷ്മ രവീന്ദ്രനും എംജിക്കായി സ്വര്‍ണ്ണം നേടി. ലോങ്ജമ്പില്‍ കേരളയുടെ നയന ജെയിംസാണ് മൂന്നാമത്തെ സ്വര്‍ണ്ണത്തിന് അവകാശി.
വനിതാ പോള്‍വോള്‍ട്ടില്‍ എംജിയുടെ സിഞ്ജു പ്രകാശ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ അരുണ്‍ ബേബി 400 മീറ്ററില്‍ കേരളയുടെ സനു സാജന് എന്നിവര്‍ വെള്ളി മെഡല്‍ നേടി. പുരുഷ, വനിതാ 400 മീറ്ററില്‍ യഥാക്രമം എംജിയുടെ മുഹമ്മദ് ലുബൈബിനും ജെറിന് ജോസഫിനും വനിതാ ഹൈജമ്പില്‍ എയ്ഞ്ചല്‍ പി. ദേവസ്യക്കും വെങ്കലം ലഭിച്ചു.
മീറ്റ് മൂന്ന് ദിനം പിന്നിട്ടപ്പോള്‍ 72 പോയിന്റുമായി മംഗലാപുരം സര്‍വ്വകലാശാലയാണ് ഒന്നാം സ്ഥാനത്ത്. 58 പോയിന്റ് വീതം നേടിയ എംജിയും പട്യാല സര്‍വ്വകലാശാലയും രണ്ടാമത്. വനിതാ വിഭാഗത്തില്‍ 41 പോയിന്റുമായി എംജി സര്‍വ്വകലാശാലയാണ് ഒന്നാമത്.
പോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും
എംജി സര്‍വ്വകലാശാലയുടെ രേഷ്മ രവീന്ദ്രന് 3.40 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം നേടിയത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് വിദ്യാര്‍ഥിനിയായ രേഷ്മ, തിരുവനന്തപുരം കാട്ടാക്കട ഷണ്മുഖവിലാസത്തില് രവീന്ദ്രന് നായരുടെയും ഉഷ കുമാരിയുടെയും മകളാണ്. 3.30 മീറ്റര്‍ ചാടിയാണ് സിഞ്ജു പ്രകാശ് വെള്ളി സ്വന്തമാക്കിയത്. കണ്ണൂര്‍ ചക്കരക്കല്‍ മുക്കണ്ണന്മാര്ക്കണ്ടി പ്രകാശന്റെയും സവിതയുടെയും മകളായ സിഞ്ജു പാല അല്‍ഫോന്‍സ കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.
ലോങ്ജമ്പില്‍ നയന
വനിതകളുടെ ലോങ്ജമ്പില്‍ 6.07 മീറ്റര്‍ ചാടിയാണ് കേരള സര്‍വ്വകലാശാലയുടെ നയന ജെയിംസ് പൊന്നണിഞ്ഞത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ത്ഥിനിയാണ് നയന. കോഴിക്കോട് ചക്കിട്ടപ്പാറ മാളിയേക്കല്‍ ജെയംസിന്റെയും ടെസ്സിയുടെയിം മകളാണ് നയന.
400-ല്‍ വെള്ളിയും രണ്ട് വെങ്കലവും
പുരുഷന്മാരുടെ 400 മീറ്ററില്‍ കേരളയുടെ സനു സാജന് 47.52 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ എംജിയുടെ ലുബൈബ് 47.62 വെങ്കലം നേടി. മദ്രാസ് സര്‍വ്വകലാശാലയുെട മോഹന്‍കുമാര്‍ 46.55 സെക്കന്റില്‍ പറന്നെത്തി മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. 2015-ല്‍ ദല്‍ഹി സര്‍വ്വകലാശാലയുടെ ലളിത് മാത്തൂര്‍ (47.01 സെ) സ്ഥാപിച്ച റെക്കോര്‍ഡാണ് മോഹന്‍കുമാര്‍ തിരുത്തിയത്.
വനിതകളില്‍ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ സരിത ലക്ഷ്മണ് ഗെയ്ക്ക്വാദിനാണ് സ്വര്‍ണ്ണം. 2015ല്‍ വെങ്കലവും കഴിഞ്ഞ വര്‍ഷവും വെള്ളിയും നേടിയ സരിത ഇക്കുറി സ്വര്‍ണ മെഡല്ത്തന്നെ പിടിച്ചു. അനു നാലാം സ്ഥാനത്തായി. വനിതകളില്‍ എംജിയുടെ ജെറിന് ജോസഫ് 55.57 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. മംഗലാപുരം യൂണിവേഴ്സിറ്റിയുടെ മലയാളി താരം അനു രാഘവന് നാലാമത്.
ജാവലിനില്‍ വെള്ളി നേടി അരുണ്‍
ഇന്ത്യയില്‍ ത്രോയിനങ്ങളില്‍ എക്കാലവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആധിപത്യമാണ് കണ്ടിട്ടുള്ളത്. ഇവര്‍ക്കിടയിലേക്കാണ് അരുണ്‍ ബേബിയുടെ കടന്നുവരവ്. വരവ് വെറുതെയായതുമില്ല. 70.03 മീറ്റര്‍ ദൂരം എറിഞ്ഞ് വെള്ളിയും നേടി. പാല സെന്റ് തോമസ് കോളജിലെ വിദ്യാര്ത്ഥിയായകോലഞ്ചേരി കൂറ്റപ്പാല് ബേബിയുടെയും ലീലാമ്മയുടെയും മകനാണ് അരുണ്‍. മാംഗ്ലൂരിന്റെ പഞ്ചാബി താരം ആശിഷ് സിങ്ങ് (74.74 മീ) സ്വര്‍ണ്ണം നേടി.
സഞ്ജീവനിക്ക് റെക്കോര്‍ഡ് ഡബിള്‍
രാവിലെ വനിതകളുടെ 10,000 മീറ്ററില്‍ പൂനെ സര്‍വ്വകലാശാലയുടെ സഞ്ജീവനി യാദവ് മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. 33:33.97 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സഞ്ജിവനിയുടെ സ്വര്‍ണ്ണനേട്ടം. കഴിഞ്ഞ ദിവസം 5000 മീറ്ററിലും സഞ്ജീവനി റെക്കോര്‍ഡോടെ പൊന്നണിഞ്ഞിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന എം.ഡി. താര ആറാമതായാണ് ഓട്ടം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: