വെല്ലിങ്ടണ്‍: ഇരട്ട സെഞ്ചുറിയുമായി ഷക്കിബ് അല്‍ ഹസ്സനും (217) ശതകവുമായി മുഷ്ഫിഖര്‍ റഹിം (159)കളം വാണപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാ കടുവകള്‍ പുതിയ ചരിത്രം കുറിച്ചു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സ്. 10 റണ്‍സുമായി സാബിര്‍ റഹ്മാനാണ് ക്രീസില്‍. ഏഷ്യക്ക് പുറത്ത് ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
മഴ മൂലം ആദ്യ ദിനം 40.2 ഓവര്‍ മാത്രമാണ് കളിനടന്നത്. 154/3 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് രണ്ടാം ദിനം അടിച്ചുകൂട്ടയത് 388 റണ്‍സ്. ഷക്കിബ് 217 റണ്‍സും മുഷ്ഫിഖര്‍ 159 റണ്‍സും നേടി പുറത്തായി. ടെസ്റ്റില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഷക്കിബ് ഇന്നലെ നേടിയത്. 206 റണ്‍സെടുത്ത തമിം ഇക്ബാലിന്റെ റെക്കോര്‍ഡാണ് ഷക്കിബ് മറികടന്നത്. 271 പന്തുകളില്‍ നിന്ന് 31 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ഷക്കബിന്റെ ഇന്നിങ്സ്. ഇതിനിടെ ടെസ്റ്റില്‍ ഷക്കിബ് 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബംഗ്ലാ താരമാണ് ഷക്കിബ്. തമിം ഇക്ബാല്‍, ഹബീബുള്‍ ബാഷര്‍ എന്നിവരാണ് മുന്‍ഗാമികള്‍.
260 പന്തില്‍ 23 ഫോറും ഒരു സിക്സറുമടക്കമാണ് മുഷ്ഫിഖര്‍ 159ലെത്തിയത്. ഇവര്‍ക്ക് പുറമെ മൊനിമുള്‍ ഹഖ് (64), തമീം ഇക്ബാല്‍ (54) എന്നിവരും തിളങ്ങി. 64 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ മൊനിമുള്‍ ഹഖ് ഇതേ സ്കോറില്‍ പുറത്തായെങ്കിലും ഷക്കിബിന് കൂട്ടായി മുഷ്ഫിഖര്‍ റഹിം എത്തിയതോടെ കളി ബംഗ്ലദേശിന്റെ കൈകളിലായി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 359 റണ്‍സ്.
ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഏതുവിക്കറ്റിലേയും ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇവര്‍ സ്വന്തമാക്കിയത്. പിന്തള്ളിയത് ഖുല്‍നയില്‍ പാക്കിസ്ഥാനെതിരെ തമിം ഇക്ബാല്‍-ഇമ്രുല്‍ കയീസ് സഖ്യം കൂട്ടിച്ചേര്‍ത്ത 312 റണ്‍സ്.കിവീസിനായി നീല്‍ വാഗ്നര്‍ മൂന്നും ബോള്‍ട്ട്, സൗത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: