ി സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍: കുടിവെള്ളം, മാലിന്യസംസ്ക്കരണം എന്നീ സംവിധാനങ്ങളൊരുക്കാതെ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്വക ഷോപ്പിംഗ് കോപ്ലക്സ് സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്തു കൊടുത്തു. സൗകര്യങ്ങളില്ലാത്തതുകൊണ്ട് ഷോപ്പിംഗ് കോംപ്ലക്സില്‍ കച്ചവടം തുടങ്ങുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല. 5000 ചതുരശ്രഅടിയിലധികം വിസ്തീര്‍ണ്ണത്തിലാണ് പഞ്ചായത്ത് ആര്‍പ്പൂക്കര തൊണ്ണംകുഴി കവലയ്ക്ക് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചത്. പണിപൂര്‍ത്തിയായ ഷോപ്പിംഗ് കോംപ്ലക്സിനോടനുബന്ധിച്ച് കുടിവെള്ളം ലഭ്യമാക്കാനായി ഇതിന്റെ മുന്പില് തന്നെ കിണര്‍ കുഴിച്ചുവെങ്കിലും പണി പാതിവഴിക്ക് ഉപേക്ഷിച്ച നിലയിലാണ്. ഈ കിണറ്റില്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞു കിടക്കുന്നു. എന്നാല്‍ മാലിന്യസംസ്ക്കരണത്തിനുള്ള യാതൊരുവിധ സംവിധാനങ്ങളും ഒരുക്കുവാന്‍ പഞ്ചായത്തധികൃതര്‍ ശ്രമിച്ചിട്ടില്ല.
വന്‍തുക സെക്യൂരിറ്റി നിക്ഷേപമായും പ്രതിമാസ വാടകയായും ലഭിക്കുന്ന രീതിയിലാണ് പഞ്ചായത്ത് ഇവിടുത്തെ മുറികള്‍ ലേലം ചെയ്തത്. 150 ചതുരശ്ര അടിമാത്രമുള്ള മുറിക്ക് 76000രൂപ നിക്ഷേപവും 3500 പ്രതിമാസ വാടകയുമാണ്. കരിപ്പയില്‍ സുധാകരന് ലേലംകൊണ്ടത്. സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മാസങ്ങളായി കച്ചവടം ആരംഭിക്കാനാവാതെ ഇദ്ദേഹം നഷ്ടം സഹിക്കുന്നു. ഇതുപോലെയാണ് കോംപ്ലക്സിലെ ഒട്ടുമിക്ക മുറികളുടെയും സ്ഥിതി.
സപ്ലൈകോയുടെ ചില്ലറ വില്‍പ്പനകേന്ദ്രം തുറക്കുവാന്‍ പഞ്ചായത്തുമായി ധാരണയുണ്ടായിരുന്നതാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. സപ്ലൈകോ പനമ്പാലത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിലുമാണ്. പഞ്ചായത്തുവക ആയുര്‍വ്വേദ ആശുപത്രിക്കായും സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇവിടെയും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വിശാലമായ മുന്‍വശം പാര്‍ക്കിംഗ് ഏരിയആക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇവിടെ ഒരുമൂലയിലാണ് കിണര്‍ കുഴിച്ചത്. ആവശ്യത്തിന് ജലം ലഭ്യമാകുന്ന പ്രദേശമാണിവിടെയെങ്കിലും കിണറിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിച്ചതിലും ദുരൂഹതയുണ്ട്.
കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ട് നാളുകളായി. പിന്നീട് പഞ്ചായത്ത് ഈ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാത്തതിനാല്‍ ഇവിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിക്കഴിഞ്ഞു. ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ശുചിമുറികളുടെ കതകുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. ആര്‍പ്പൂക്കര ദേവസ്വംവകയായിരുന്ന ഈ സ്ഥലം പനച്ചിറക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെയുണ്ടായിരുന്ന വിശാലമായ കുളം നികത്തിയാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചത്. ജലാശയങ്ങളും തോടും കുളവും സംരക്ഷിക്കേണ്ടവര്‍തന്നെ അത് ഇല്ലായ്മ ചെയ്യുകയായിരുന്നു. മഴക്കാലമായാല്‍ താഴ്ന്ന പ്രദേശമായ ഇവിടേയ്ക്ക് മുകളില്‍നിന്നും ഒഴുകിവരുന്ന മഴവെള്ളം ഈകുളത്തില് ശേഖരിക്കപ്പെടുമായിരുന്നു. കുളം നികത്തിയതോടെ മഴവെള്ളം മുഴുവന്‍ സമീപത്തെ വീടുകളുടെ മുറ്റത്തും പരിസരത്തും കെട്ടിനിന്ന് ജനജീവിതം ദുസഹമാക്കുകയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍പറ്റാത്ത അവസ്ഥയിലാക്കുകയുമാണ്.
ഇതിനെതിരെ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ ബോധ്യപ്പെടുത്തുകയും ചെയ്തുവെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല. ഷോപ്പിംഗ് കോംപ്ലക്സിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും വെള്ളം ഒഴുകിപ്പോകുവാന്‍ ഓട നിര്‍മ്മിക്കുകയും ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകും.
ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് നോക്കുകുത്തിയായി മാറിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് യാതൊരു ആസൂത്രണവുമില്ലാതെ നിര്‍മ്മിച്ച ഈ കെട്ടിടം നാട്ടുകാര്‍ക്ക് ബാദ്ധ്യതയായി തീര്‍ന്നിരിക്കുന്നു. ഈ കെട്ടിടത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് സൗകര്യങ്ങള്‍ ചെയ്തുകൊടുത്താല്‍ പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ വാണിജ്യകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: