ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളിലടക്കം അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന പരാതിയുമായി സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തിയത് പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിച്ചു. എംഎല്‍എമാരായ എ.എം. ആരീഫ്, പ്രതിഭാഹരി എന്നിവരാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് തങ്ങളെ അവഹേളിക്കുന്നതായി കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഔദ്യോഗിക പക്ഷത്തിന് അനഭിമതരാണ് ഇരുവരും. ജില്ലയില്‍ ഔദ്യോഗിക പക്ഷത്തെ നയിക്കുന്ന മന്ത്രിയുമായി ഈ രണ്ടു എംഎല്‍എമാരും നല്ല ബന്ധത്തിലല്ല.
നേരത്തെ വസ്ത്രധാരണത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതിഭാഹരി സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചിരുന്നു.
എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിലെ പ്രമുഖനെ ലക്ഷ്യമാക്കിയാണെന്ന് വാര്‍ത്ത പ്രചരിച്ചു. ഇത് അവര്‍ നിഷേധിച്ചില്ല. പാര്‍ട്ടിയിലെ ഒരു ഘടകത്തിലും ഉള്‍പ്പെടുത്താതെ കായംകുളം മണ്ഡലത്തെ പ്രതിനിധികരിക്കുന്ന പ്രതിഭാഹരിയെ നേതൃത്വം അപമാനിക്കുകയാണ്. അരൂര്‍ എംഎല്‍എ എ.എം. ആരീഫിനും ഔദ്യോഗികപക്ഷത്തുനിന്ന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടനാട്ടിലെ സെമിനാറുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ജി. സുധാകരനുമായി ആരീഫ് നേരത്തെ പരസ്യമായി വാക്പോര് നടത്തിയിരുന്നു.
പിന്നീട് പലതവണ ആരീഫ് പാര്‍ട്ടിവിടുന്നതായി പ്രചാരണവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഇരുവരും പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ രംഗത്തെത്തിയത്. ഇരുവരുടെയും പരാതി ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനെതിരെയാണെന്നാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് നിര്‍വ്വഹിച്ചത്. ഇതിന്റെ പ്രോഗ്രാം നോട്ടീസില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷക്കാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിന് ശേഷമാണ് എംഎല്‍എമാരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചത്.
ഉദ്ഘാടന വേദിയില്‍ പിന്‍നിരയിലാണ് എംഎല്‍എ മാര്‍ക്ക് ഇരിപ്പിടം നല്‍കിയത്. ഇത്തരം നടപടികള്‍ കുറെ നാളുകളായി ആവര്‍ത്തിക്കുകയാണെന്നാണ് എംഎല്‍എമാരുടെ പരാതി.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും പരാതി നല്‍കുകയും ചെയ്ത ജി. സുധാകരന് തന്നെ ജില്ലയുടെ ചുമതല വഹിക്കുമ്പോള്‍ പാര്‍ട്ടി എംഎല്‍എമാര്‍ സര്‍ക്കാര്‍ പരിപാടികളില്‍ അവഗണന നേരിടുന്നത് യാദൃശ്ചികമല്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: