തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയെ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാന്‍ നടക്കുന്ന ഐസക് ആദ്യം സ്വന്തം കര്‍ത്തവ്യം നിറവേറ്റണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം. ടി. രമേശ് ആവശ്യപ്പെട്ടു.
സംസ്ഥാന പദ്ധതി വിഹിതത്തിന്റെ70 ശതമാനവും ഇതുവരെ ചെലവഴിക്കാത്തതിനെപ്പറ്റി വിശദീകരണം നല്‍കണം. സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ബാക്കി തുക എങ്ങനെയെങ്കിലും ചെലവഴിക്കാനുള്ള ശ്രമം അഴിമതിക്ക് കളമൊരുക്കാനാണ്.
കള്ളം പ്രചരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണം. സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണഫലത്തെപ്പറ്റി അറിവുള്ള ഐസക് അറിഞ്ഞ് കൊണ്ട് അസത്യം പ്രചരിപ്പിക്കുകയായിരുന്നു. 4 ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ പുറത്തു വിട്ടതോടെ ഐസക് നാളിതുവരെ പറഞ്ഞ് നടന്നത് കളവാണെന്ന് തെളിഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇഷ്ടക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരാതികള്‍ വസ്തുനിഷ്ഠമായി പരിഹരിക്കേണ്ട മുഖ്യമന്ത്രി ഇഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പക്ഷം പിടിക്കുകയാണ്. മറ്റ് ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് പിണറായി വിജയനെ ഒതുക്കാന്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു.
സാംസ്കാരിക നായകന്മാരുടേയും കലാകാരന്മാരുടേയും അഭിപ്രായ പ്രകടനങ്ങള്‍ ഏകപക്ഷീയമാകരുത്. പക്ഷം പിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ല. കമല്‍ പാകിസ്ഥാനില്‍ പോകണമെന്ന് ആരും പറഞ്ഞിട്ടില്ല. അത്തരം പ്രചരണം ഗൂഢലക്ഷ്യത്തോടെയാണ്.
രാഷ്ട്രീയ നേതാക്കന്മാരെ സഹിഷ്ണുത പഠിപ്പിക്കുന്ന സാംസ്കാരിക നായകന്മാര് അല്‍പ്പം സഹിഷ്ണുത ശീലിക്കണം. മാധവിക്കുട്ടിയെപ്പറ്റി കമല്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ സത്യസന്ധമായിരിക്കണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: