തിരുവനന്തപുരം: പേരൂര്‍ക്കട കേരളാ ലോ അക്കാദമിയില്‍ എബിവിപി നടത്തി വരുന്ന രാപ്പകല്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഡിസിപ്ലീനറി കമ്മിറ്റി രൂപീകരിക്കണം, അറ്റന്‍ഡെന്‍സ്, ഇന്റേണല്‍മാര്‍ക്ക്, ഇയര്‍ഔട്ട് തുടങ്ങിയവ തീരുമാനിക്കുന്നതിലേക്കായി ഡിസിപ്ലീനറി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക, വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ നീക്കം ചെയ്യുക, വിദ്യാര്‍ത്ഥികളുടെ ജീവനും വിദ്യാഭ്യസവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി രാപകല്‍ സമരം നടത്തുന്നത്.
നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ലാ അക്കാദമിയില്‍ എബിവിപി സംഘടിപ്പിച്ച ക്യാമ്പയിന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തതോടെ മാനേജ്മെന്റും പ്രിന്‍സിപ്പാളും നടപടികളും ഭീഷണിയുമായി രംഗത്തുവന്നു. തുടര്‍ന്ന് കോളേജ് അനിഷ്ചിതമായി അടച്ചിടുകയായിരുന്നു.
ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഇന്റേണല്‍ മാര്‍ക്കില്‍ കുറവുവരുത്തിയുമാണ് മാനേജ്മെന്റും പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുവാനോ പ്രതികരിക്കാനോ പ്രിന്‍സിപ്പല്‍ ഇതു വരെ തയ്യാറായിട്ടില്ല. മറ്റ് വിദ്യാത്ഥി സംഘടനകള്‍ എല്ലാം തന്നെ ദിവസങ്ങള്‍ക്ക് മുമ്പേ സമര രംഗത്ത് ഉണ്ടായിട്ടും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ഇന്നലെയാണ് കൈരളി ടിവി അവതാരികയയും സിപിഎം സഹയാത്രികയുമായ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായതെന്നത് ശ്രദ്ധേയമാണ്.
യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, സെക്രട്ടറി അജയ്കൃഷ്ണന്, വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പി തുടങ്ങിയവര്‍ തിങ്കളാഴ്ച്ച മുതല്‍ കോളേജ്ന് മുന്നില്‍ അനിഷ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കാന്‍ ഒരുങ്ങുകയാണ്.
നെഹ്റു കോളേജിനെപോലെ ലാ അക്കാദമിയേയും ആക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് പ്രിന്‍സിപ്പലെന്നും ഇത് എബിവിപി അനുവദിക്കില്ലെന്നും എബിവിപി ദേശീയ നിര്‍വ്വാഹസമിതി അംഗം അശ്വിന് രാധാകൃഷ്ണന് പറഞ്ഞു. നഗര്‍ കണ്‍വീനര്‍ അഭിനന്ദ്, ജോ. കണ്‍വീനര്‍ ആരോമല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: