ന്യൂദല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവില്‍ ഇളവനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടി.
വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. ഇളവ് നല്‍കുന്നത് ഉത്തരവിന്റെ അന്തസത്തയെ ഇല്ലാതാക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ വ്യക്തമാക്കി. മാഹിയിലെയും പുതുച്ചേരിയിലെയും മദ്യശാലാ ഉടമകളാണ് ഹര്‍ജി നല്‍കിയത്.
ദേശീയ സംസ്ഥാന പാതയോരത്ത് 500 മീറ്ററിനുള്ളിലെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് കോടതി ഉത്തരവിട്ടത്. നിര്‍ദ്ദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസ് ദേശീയ പാതയാകുന്നതോടെ നിലവിലുള്ള മാഹിയിലെ മദ്യശാലകള്‍ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇളവനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ ഇളവനുവദിച്ചാല്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്ത് വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 31ന് ശേഷം ഇത്തരം മദ്യശാലകളുടെ അനുമതി പുതുക്കി നല്‍കരുതെന്നും മദ്യത്തിന്റെ പരസ്യങ്ങള്‍ പാതയോരങ്ങളില്‍ നിന്ന് നീക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: