കൊട്ടാരക്കര: എംസി റോഡില്‍ ഏനാത്ത് പാലത്തിനു പകരം പുതിയ പാലമോ അതോ പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനാകുമോയെന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനം ഉണ്ടാകും. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചത്.
പാലങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് രംഗത്തെ വിദഗ്ധന്‍ ഐഐടിയിലെ റിട്ട.പ്രൊഫസറായ ഡോ.അരവിന്ദിന്റെ നേതൃത്വത്തില്‍ സ്ഥലം ശനിയാഴ്ച പരിശോധിക്കും. തുടര്‍ന്ന് യോഗം ചേര്‍ന്നാകും അന്തിമ തീരുമാനമെടുക്കുക. രാവിലെ 10ന് ഡോ.അരവിന്ദ് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍ കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എംസി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. മകരവിളക്ക് പ്രമാണിച്ചു ആയിരകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകേണ്ടത്.
എന്നാല്‍ കൊട്ടാരക്കര മുതല്‍ റൂട്ട് തിരിച്ചു വിടുകയാണ്. മറ്റൊരു പാലം എന്നതാണ് മാര്‍ഗം. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മന്ത്രിതലത്തില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഡോ.അരവിന്ദിന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷമാകാം അവസാന തീരുമാനം എന്നാണ്. പാലം ശക്തി പെടുത്തിയാലും വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിച്ചത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: