കൊല്ലം: പെന്‍ഷന്‍പണം കൊണ്ട് കഷ്ടിച്ച് ജീവിക്കുന്ന വയോജനങ്ങളുടെ സ്വത്തെല്ലാം വിറ്റുതുലച്ച് അവരെ ദരിദ്രരാക്കുന്നത് മക്കളാണെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ പ്രതിനിധിസമ്മേളനത്തില്‍ കേരളവും മുതിര്‍ന്ന പൗരന്മാരും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം ധൂര്‍ത്തിനും ആഡംബരജീവിതത്തിനുമായി മാതാപിതാക്കളുടെ സ്വത്താണ് മലയാളികള്‍ നിരന്തരം ചൂഷണം ചെയ്ത് വിറ്റുതുലക്കുന്നത്. ഇതിനെ മറികടക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൊണ്ടുവന്ന മോര്‍ട്ട്ഗേജ് ലോണ്‍ സംവിധാനം നമ്മുടെ നാട്ടിലുമുണ്ട്. സ്വന്തം വസ്തു ഈട് നല്കി ആവശ്യമായ തുക ബാങ്ക് ലോണ്‍ എടുക്കുന്നതാണത്. പെന്‍ഷന്‍കാര്‍ക്ക് തവണകളായി അത് അടയ്ക്കാനാകും. മരിക്കുമ്പോള്‍ വസ്തു സുരക്ഷിതമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യാം. പെന്ഷന് കിട്ടുന്നവര്‍ക്ക് മക്കളില്‍ നിന്നും നല്ല സംരക്ഷണം കിട്ടും. പണതതോടുള്ള താല്പര്യമാണ് അതിന്റെ അടിസ്ഥാനം. അടുത്ത വീട്ടിലെ ധാരാളിത്തം കണ്ട് സ്വന്തം വീട്ടിലും ധൂര്‍ത്തിന് തയ്യാറെടുക്കുമ്പോള്‍ വയോജനങ്ങളുടെ കാര്യത്തിലാണ് നഷ്ടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. കേരളത്തില്‍ 60 ലക്ഷം വയോജനങ്ങളുണ്ട്. ജനസംഖ്യയുടെ 20 ശതമാനം. ആരോഗ്യരംഗത്തെ വിപ്ലവകരമായ പുരോഗതി ഉള്ളതിനാല്‍ ആയൂര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. പുതിയ വൃദ്ധസദനങ്ങള്‍ ഉണ്ടായെ പറ്റൂ എന്നതാണ് അവസ്ഥ.
മലയാളികള്‍ മാത്രമല്ല, കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന ബംഗാളികളുടെയടക്കം മാതാപിതാക്കളെ ഭാവിയില്‍ അവിടെ പ്രതീക്ഷിക്കാം. ലോകരാഷ്ട്രങ്ങളിലെ ഭൂരിഭാഗം ടൂറിസ്റ്റുകളും വയോജനങ്ങളാണ്. ജപ്പാനില്‍ പെന്‍ഷനായവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കപ്പലില്‍ യാത്ര ചെയ്താണ് ശിഷ്ടജീവിതം ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ വയോജനങ്ങള്‍ക്ക് അവര്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടിവരുന്നത്. മുഴുവന്‍ വയോജനങ്ങള്‍ക്കും ക്ഷേമപെന്ഷന് നല്കാന് സംസ്ഥാനസര്‍ക്കാരിന് ഖജനാവില്‍ കാശില്ല. മാത്രമല്ല കേന്ദ്രം നല്കുന്ന പദ്ധതി പണം പോലും വകമാറ്റി ചിലവാക്കുകയും ചെയ്യും. രാജ്യത്ത് പണത്തിന്റെ ബുദ്ധിമുട്ടില്ലെന്ന് കറന്‍സി നിരോധനത്തോടെ ബോധ്യമായി. പലരും തലയിണക്കടിയില്‍ വച്ചിരുന്ന 14 ലക്ഷം കോടി രൂപയാണ് 40 ദിവസം കൊണ്ട് ബാങ്കുകളില്‍ എത്തിയത്. ധനികരായ ആളുകള്‍ക്ക് സന്മനസും സഹാനുഭൂതിയുമുണ്ടായാല് എല്ലാം വയോജനങ്ങള്‍ക്കും ഗുണകരമാണ്. സര്‍ക്കാരിന് മാത്രമായി വയോജനങ്ങളെ സഹായിക്കാനാകാത്ത സാഹചര്യത്തില്‍ സ്വകാര്യമേഖലയിലെ ധനികര്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയോജനക്ഷേമത്തിനായി നിയോഗിച്ച കമ്മീഷന്റെ അധ്യക്ഷന്‍ കൂടിയാണ് താനെന്നും ഘട്ടംഘട്ടമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ 350 സ്വകാര്യവൃദ്ധസദനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ പഠനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. വയോജനങ്ങളെ നിരാലംബരാക്കി വഴിയില്‍ തള്ളുന്ന മക്കള്‍ക്കെതിരെ സ്വമേധയാ ആര്‍ഡിഒക്ക് കേസെടുക്കാനാകും.
മിക്കപ്പോഴും സ്നേഹനിധികളും നിരാശ്രയരുമായ വയോജനങ്ങള്‍ മക്കള്‍ക്കെതിരെ പരാതിപ്പെടില്ല. ഇതിനെ മറികടക്കാനാണ് ഇത്തരമൊരു വ്യവസ്ഥ 2007ല്‍ പാസാക്കിയ വയോജനസംരക്ഷണനിയമത്തില് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി. എന്‍.അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.വി.പത്മരാജന്, എന്‍.അനിരുദ്ധന്, ഡി.എന്‍.ചാപ്കേ, ഷാനവാസ് ഖാന്, കെ.ചിത്രഭാനു, ഹനീഫ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: