കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ സ്വദേശിയായ പട്ടിക ജാതി യുവാവിനെ അയല്‍വാസിയുടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ സംസ്ഥാന എസ്സി, എസ്ടി കമ്മീഷന് ഉത്തരവിട്ടു. കായലുംപാറ നാലുസെന്റ് കോളനിയിലെ മിഥുന് മരിച്ച സംഭവത്തിലാണ് പുനരന്വേഷണം നടത്താന്‍ കമ്മീഷന് ചെയര്മാന് പി.എന്‍. വിജയ്കുമാര്‍ റൂറില്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയത്. മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തിലും നിലമ്പൂരില്‍ ബധിരനും മൂകനുമായ ആദിവാസി യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ടു പീഡിപ്പിച്ചുവെന്ന പരാതിയിലും കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന് ഉത്തരവിട്ടു.
ഓമശ്ശേരി വേനപ്പാറ കായലുംപാറ നാലു സെന്റ് കോളനിയിലെ മിഥുന് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് രവീന്ദ്രന് നല്കിയ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2015 മേയ് 29നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടുമണിയോടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് പോയ മിഥുന് അരമണിക്കൂറിനകം തൂങ്ങിമരിച്ചുവെന്നാണ് വിവരം ലഭിച്ചത്. വീട്ടുകാര്‍ എത്തിയപ്പോള്‍ മിഥുന് മരിച്ച നിലയില്‍ കട്ടിലിനു താഴെ കിടക്കുകയായിരുന്നുവെന്നും തൂങ്ങി മരിച്ച നിലയില്‍ ആരും കണ്ടിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തന്റെ പരാതി പരിഗണിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും തന്നെ പ്രതിയാക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും രവീന്ദ്രന് കമ്മീഷനുമുമ്പാകെ ബോധിപ്പിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ കമ്മീഷന് റൂറല്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
വയനാട് മാനന്തവാടി വാളാട് എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിതയുടെ മൂന്നു നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമ, അസിസ്റ്റന്റ് സര്ജന് ഡോ. അഖില്‍ ആര് നമ്പ്യാര്‍, ഹെഡ് നേഴ്സ് കെ.കെ. ശോഭന എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കമ്മീഷന് ഉത്തരവിട്ടു. രക്തസ്രാവത്തെ തുടര്‍ന്ന് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും വഴിമധ്യെ മൂന്നുമക്കളും മരിക്കുകയാ യിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നേരത്തെ സസ്പെന്റ് ചെയ്യപ്പെട്ട ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് ക്രിമിനല്‍ കേസെടുക്കാനും എസ്സി, എസ്ടി കമ്മീഷന് ഉത്തരവിട്ടത്. യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കമ്മീഷന് ശുപാര്‍ഷ ചെയ്തു.
നിലമ്പൂര്‍ ചാലിയാര്‍ പെരുമ്പാടം കോളനിയിലെ വെളുത്തനെ കെട്ടിയിട്ട് അടിമവേല ചെയ്യിക്കുന്നുവെന്ന പരാതിയിലും കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന് നിര്‍ദ്ധേശിച്ചു. ബധിരനും മൂകനുമായി വെളുത്തനെ കാലിത്തൊഴുത്തില്‍ ചങ്ങലക്കിട്ടുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: