വടകര: കുട്ടോത്ത്-അട്ടക്കുണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. പാലയാട്-മണിയൂര്‍ മേഖലകളിലുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമായ റോഡ് റീടാര്‍ ചെയ്തിട്ട് പത്ത് വര്‍ഷത്തിലേറെയായെന്നും എംഎല്‍എയും എംപിയും പ്രസ്തുത റോഡിന്റെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പതിനൊന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവോദയ, എഞ്ചിയറീംഗ് കോളേജ്, ടിടിഐ, മണിയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശ്രയമാണ്. കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ പലതും ഓട്ടം നിര്‍ത്തിയതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്. നിലവില്‍ റോഡ് റീടാറിംഗ് നടത്താന്‍ യാതൊരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന് പിഡബ്ല്യൂഡി അധികൃതര്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ജനുവരി 18ന് റോഡ് ഉപരോധത്തോടെ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് യുവമോര്‍ച്ച മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഖില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ. രജീഷ്, അഖില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: