പേരാവൂര്‍: ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണവുമായി ഇടത് സംഘടന. മണത്തണ അയോത്തുംചാല്‍ കുണ്ടേന്‍കാവ് വിഷ്ണുക്ഷേത്രത്തിനെതിരെയാണ് പ്രദേശത്തെ ഇടതു സംഘടനകള്‍ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണ് കുണ്ടേന്‍കാവ് മഹാവിഷ്ണു ക്ഷേത്രം. കുണ്ടേന്‍കാവ് കോളനി നിവാസികള്‍ ദൈനംദിന ക്ഷേത്രദര്ശനത്തിനെത്തുന്നതും ഇതേ ക്ഷേത്രത്തിലാണ്. കഴിഞ്ഞ ദിവസം കോളനിയിലെ അയ്യപ്പന്മാര് ശബരിമലയാത്ര പുറപ്പെടുന്നതിന് മുന്‍പ് താമസിച്ചതും കെട്ട് നിറച്ചതും ഇതേ ക്ഷേത്രത്തിലായിരുന്നു. അയ്യപ്പ ഭക്തന്മാര് ക്ഷേത്രത്തില്‍ നിന്ന് പോയതിന് ശേഷം ക്ഷേത്രസന്നിധി വൃത്തിയാക്കിയതാണ് ചില ഇടതു സംഘടനകള്‍ വിവാദമാക്കിയത്. സാധാരണയായി എല്ലാ ദിവസവും ക്ഷേത്രസന്നിധി വൃത്തിയാക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് അയ്യപ്പഭക്തന്മാരുടെ കെട്ടുനിറ കഴിഞ്ഞ ദിവസവും ക്ഷേത്രസന്നിധി വൃത്തിയാക്കിയത്. എന്നാല്‍ അയ്യപ്പഭക്തന്മാരുടെ കെട്ട് നിറച്ചതു കൊണ്ടാണ് ക്ഷേത്രം വൃത്തിയാക്കിയതെന്നും ഇത് പുണ്യാഹം തളിക്കുന്നതിന് തുല്യമാണെന്നുമാണ് ഇടതു സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സാമൂഹ്യ സമരസത തകര്‍ക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ പ്രചാരണം നടത്തുകയാണെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ സജീവമായി സഹകരിക്കുന്നതാണ് അടിസ്ഥാനരഹിതമായ ആരോപണത്തിന് പിന്നില്‍. ക്ഷേത്രം വൃത്തിയാക്കിയത് ദേവസ്വം ജീവനക്കാരനാണ്. എന്നാല്‍ പുണ്യാഹം തളിക്കുന്നത് സാധാരണയായി പൂജാരികളുടെ സാന്നിധ്യത്തിലാണ്. ക്ഷേത്രങ്ങളെയും ക്ഷേത്രവിശ്വസികളെയും ബോധപൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രചാരണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: