കുട്ടനാട്: പുഞ്ചക്കൃഷി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കായലുകളിലേക്കു കടല്‍വെള്ളം കയറുന്നത് തടയാനുള്ള ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതില്‍ അധികൃരുടെ അനാസഥ തുടരുന്നു. കുട്ടനാടന്‍ ജലാശയങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് അപകടകരമാം വിധത്തില്‍ വര്‍ദ്ധിക്കുന്നു.
വിവിധ പ്രദേശങ്ങളിലായി 450ഓളം ഓരുമുട്ടുകളാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍, ജലസേചനവകുപ്പ് ഇക്കാര്യത്തില്‍ അനാസ്ഥയാണ് കാട്ടുന്നതെന്നാണ് കര്‍ഷകരുടെ പരാതി. ഓരുമുട്ടുകള്‍ ഇടാത്തതിനെത്തുടര്ന്ന് കടലിനോടു ചേര്‍ന്നു കിടക്കുന്ന കുട്ടനാടന്‍ ജലാശയങ്ങളില്‍ ലവണാംശം 2.2വരെ എത്തിയതായി പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജലാശയങ്ങളിലെ ലവണാംശം 2.5 കവിഞ്ഞാല്‍ അത് നെല്‍ക്കൃഷിയെ ദോഷകരമായി ബാധിക്കും. കടലിനോടു ചേര്‍ന്നു കിടക്കുന്ന കായല്‍നിലങ്ങളാണ് ഇപ്പോള്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്.
ക്യുഎസ്ടി (റാണി, ചിത്തിര, മാര്‍ത്താണ്ഡം), കെഎല്‍ (ആപ്പ് കായല്‍, മാരാന് കായല്‍) എന്നീ ബ്ലോക്കുകളുടെ പരിസരത്തെ വെള്ളത്തിലാണ് ഏറ്റവുമധികം ഉപ്പുരസം അനുഭവപ്പെടുന്നത്. കൂടാതെ സമീപത്തുള്ള ഇ ബ്ലോക്ക്, എച്ച് ബ്ലോക്ക് കായലുകളുടെ അവസ്ഥയും ഇതുതന്നെ.
ആദ്യഘട്ടത്തില്‍ വിത നടന്ന റാണി, ചിത്തിര കായലുകളില്‍ വിത കഴിഞ്ഞ് 85 ദിവസങ്ങള്‍ പിന്നിടുന്നു. കതിരുകള്‍ നിരന്ന പാടത്ത് പുറമേ നിന്നു വെള്ളം കയറ്റാനാവാത്തതാണ് കര്‍ഷകരെ ഏറെ വലയ്ക്കുന്നത്. ചില പാടങ്ങളില്‍ നേരത്തേ കയറ്റിയ വെള്ളം ഇപ്പോഴും അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ഇനി വരുന്ന 30 ദിവസങ്ങള്‍ നെല്‍ച്ചെടികള്‍ക്ക് ഏറെ നിര്‍ണായകമാണെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളത്തില്‍ ഉപ്പിന്റെ അളവ് ദിനംപ്രതി കൂടുന്നത് കൃഷിയെ ഏറെ ദോഷകരമായി ബാധിക്കും. പതിരു കൂടുവാനും നെന്മണികളുടെ തൂക്കം കുറയുവാനും ഇതു കാരണമാകും. ഓരുമുട്ടുകള്‍ പൂര്‍ണമായും സ്ഥാപിച്ച് ഉപ്പുവെള്ള ഭീഷണി നീക്കാത്തപക്ഷം കുട്ടനാട് കടുത്ത കൃഷിനാശത്തെ നേരിടേണ്ടി വരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: