മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്ന തീരദേശപാത സംബന്ധിച്ച് പരമ്പരാഗത തീരദേശവാസികള്‍ക്ക് ഏറെ ആശങ്കയുണ്ട്. തീരഹരിതപാതയുടെ നിര്‍മ്മാണം എങ്ങനെയാണ് എന്നതിനെക്കുറിച്ച് അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ എന്തോ നിഗൂഢതാല്പര്യങ്ങള് മറച്ചുവക്കുന്നതായി സംശയവുമുണ്ട്.
കടല്‍ത്തീരത്ത് വേലിയേറ്റരേഖയില്‍നിന്ന് അന്‍പത് മീറ്റര്‍ സ്ഥലം പൂര്‍ണ്ണമായും ഒഴിപ്പിച്ചെടുത്ത് ഇതില്‍ കടലിനോട് ചേര്‍ന്ന 35 മീറ്റര്‍ സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതവല്‍ക്കരിക്കുകയും ബാക്കി പതിനഞ്ച് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കും എന്നുമാണ് പറയുന്നത്. വളരെ നല്ല പദ്ധതിയായി തോന്നാമെങ്കിലും അവിടെ താമസിക്കുന്ന പരമ്പരാഗത ജനവിഭാഗങ്ങൡ ആശങ്കയാണ്.
പദ്ധതി നടപ്പിലാക്കാന്‍ ഏകദേശം മുപ്പത്തി അയ്യായിരം കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരെ തീരപാതയില്‍ നിന്ന് സ്ഥല ലഭ്യതയനുസരിച്ച് പരമാവധി ഒരു കിലോമീറ്ററിനുള്ളില്‍ പുനരധിവസിപ്പിക്കും എന്നാണ് വാഗ്ദാനം. ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് പ്രത്യേക ടൗണ്ഷിപ്പുകളാക്കിയുള്ള പുനരധിവാസമാണ് ഉദ്ദേശിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലായാല്‍ കടലാക്രമണ ഭീഷണിയും തന്മൂലം ഉണ്ടാകുന്ന പുനരധിവാസ ചെലവും ഒഴിവാക്കാം. വനവല്‍ക്കരണത്തിലൂടെ തീരപരിസ്ഥിതിയും തീരസംരക്ഷണവും മത്സ്യബന്ധന തുറമുഖങ്ങള്‍ തമ്മില്‍ ബന്ധപ്പെടാനുള്ള സൗകര്യവും ടൂറിസം സാദ്ധ്യതകളും മെച്ചപ്പെടും. ഇതോടനുബന്ധിച്ച് ധാരാളം ജോലി സാധ്യതകളും. ഇതൊക്കെയാണ് നേട്ടങ്ങളായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഈയിടെ ആസൂത്രണം ചെയ്ത കേരളാ ഇന്‍ഫ്രാസ്ട്രക്ടച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആണ് അന്‍പത്തി ഒന്ന് ശതമാനം മുതലിറക്കുന്നത്. ഇന്റര്‍ നാഷണല്‍ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് നാല്‍പ്പത് ശതമാനവും സംസ്ഥാന സര്‍ക്കാര്‍ എട്ട് ശതമാനവും ചേര്‍ത്താണ് തീരഹരിതപാത പദ്ധതി നടപ്പില്‍ വരുത്തുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തുറമുഖ വകുപ്പിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
പരമ്പരാഗതമായി കടലിന്റെ തീരത്ത് താമസിച്ചു വരുന്ന വ്യത്യസ്ത മതവിഭാഗങ്ങള്‍, അവരുടെ ആചാരാനുഷ്ഠാനങ്ങള്‍, ആരാധനാലയങ്ങള്‍, തലമുറകളായി പിന്തുടര്ന്നു വരുന്ന ജീവിത രീതികള്‍ തുടങ്ങിയ സവിശേഷമായ നിരവധികാര്യങ്ങള്‍, മത്സ്യബന്ധനം, അതുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളുമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ ശീതീകരിച്ച മുറിയിലിരുന്ന് ഗൂഗിള്‍ സര്‍വ്വെ നടത്തിയും കളറിംഗ് മാപ്പുകള്‍ വരച്ചും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിതിരിച്ചവര്‍ അവിടുത്തെ പരമ്പരാഗത താമസക്കാരെക്കുറിച്ച് അവരുടെ പ്രത്യേകതകളെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ടാണ് മാന്യമായ പുനരധിവാസ പാക്കേജ് പോലുമില്ലാതെ അഞ്ഞൂറ്റി അമ്പതു മുതല്‍ എണ്ണൂറ്റി അമ്പതുവരെ ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ മുപ്പത്തി അയ്യായിരം കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ലാഘവബുദ്ധിയോടെ കണക്കാക്കിയത്.
നഗരത്തിനോട് ചേര്‍ന്ന തീരപ്രദേശങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങള്‍, സ്ഥലലഭ്യത ഒട്ടുമില്ലാത്ത അനേകം തീരപ്രദേശങ്ങള്‍ എന്നിവ കേരളത്തിലുണ്ട്. ഇവിടെയൊക്കെ നിര്‍ദ്ദിഷ്ട വ്യവസ്ഥിതിയനുസരിച്ച് എങ്ങനെയാണ് പുനരധിവാസം സാധിക്കുന്നത്? കടലും കടല്‍ത്തീരവും അവരുടെ കുലത്തൊഴിലും വെടിഞ്ഞ് ഇതുമായി യാതൊരു ബന്ധവുമില്ലാതെ സ്ഥലങ്ങളിലേക്ക് ഇവരെയൊക്കെ പറിച്ചെറിയുമെന്ന് തന്നെയല്ലെ കരുതേണ്ടത്.
നമ്മുടെ നാടിന്റെ പുരോഗതിക്കും വികസനത്തിനും സഞ്ചാരയോഗ്യമായ റോഡുകള്‍ അത്യാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ആ ഉദ്ദേശ്യത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ സാധാരണയായി സര്‍ക്കാര്‍ എന്ത് സമീപനമാണ് കൈക്കൊള്ളുന്നത്? ഉയര്‍ന്ന നഷ്ടപരിഹാരവും മാന്യമായ പുനരധിവാസ പാക്കേജും ഇടതുസര്‍ക്കാരിന്റെ നയമെന്നാണ് റവന്യൂ മന്ത്രി ഈയിടെ പ്രഖ്യാപിച്ചത്.
തീരപാതയുടെ കാര്യത്തില്‍ എന്തേ ഇതൊന്നുമില്ലാത്തത്? അവിടെയുള്ളവര്‍ രണ്ടാംകിട പൗരന്മാരാണോ ? പൊന്നുംവിലയൊന്നും നല്‍കേണ്ട. നിലവിലുള്ള വിപണി വില നല്കി മാന്യമായ പുനരധിവാസ പാക്കേജ് എന്ന തത്വം സ്വീകരിക്കാത്തത് എന്തുകൊണ്ട്? അതൊന്നുമില്ലാതെ വീടും ഭൂമിയും വിട്ടൊഴിഞ്ഞ് സര്‍ക്കാര്‍ എവിടെയെങ്കിലും നിര്‍മ്മിച്ച് നല്കുന്ന ഫ്ളാറ്റുകളില്‍ മത്സ്യബന്ധനവും കടല്‍ തീരവും ഉപേക്ഷിച്ച് താമസിക്കണം എന്നുപറഞ്ഞാല്‍ അതംഗീകരിക്കാന്‍ ഒരു സമൂഹവും തയ്യാറാകില്ല.
തീരപാതയുടെ പതിനഞ്ച് മീറ്റര്‍ റോഡിന് പടിഞ്ഞാറ് ഒഴിഞ്ഞ മുപ്പത്തി അഞ്ച് മീറ്റര്‍ വീതിയുള്ള കടല്‍ത്തീരം രണ്ടുനിരയായി മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഹരിതവല്‍ക്കരണം നടത്തിയാണ് തീരപാത-ഹരിതപാതയാക്കുന്നത്. താമസക്കാരെയും കൈവശക്കാരെയും പൂര്‍ണ്ണമായി ഒഴിപ്പിച്ചെടുത്ത് സര്‍ക്കാരിന്റെ അധീനതയിലാകുന്ന ഈ ഭൂമി അങ്ങനെതന്നെ നിലനിര്‍ത്തും എന്നതിന് എന്തുറപ്പാണുള്ളത്? ഈ പദ്ധതിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യം ഈ ഭൂപ്രദേശം തന്നെയാണെന്ന് തീരദേശവാസികള്‍ ന്യായമായും സംശയിക്കുന്നു. ടൂറിസത്തിന്റെയും മറ്റുപല നിക്ഷിപ്ത താല്പര്യങ്ങളുടെയും പേരില്‍ ലാഭം കൊയ്യാനും അഴിഞ്ഞാടാനും വരുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ? പ്രകൃതി രമണീയമായ ധാരാളം കടല്‍ത്തീരങ്ങള്‍ കേരളക്കരയിലുണ്ട്. അവയൊക്കെ കയ്യടക്കാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന നിരവധി കച്ചവട താല്പര്യക്കാരുണ്ട്. അവര്‍ക്ക് ഇതുവരെ തടസ്സമായി നിന്നത് അവിടുത്തെ പരമ്പരാഗത താമസക്കാരാണ്. അവരെ വേരൊടെ പിഴുതെറിഞ്ഞ് എല്ലാ കള്ളക്കച്ചവടക്കാര്‍ക്കും ടൂറിസ്റ്റ് മാഫിയകള്‍ക്കും തീരത്ത് ചേക്കേറാനുള്ള അവസരമൊരുക്കലാണോ ഈ തീരപാത എന്ന സംസയം ഉയരുകയാണ്.
കോസ്റ്റല്‍ റെഗുലേഷന് സോണ്‍ ആക്ട് അനുസരിച്ച് കടല്‍തീരത്ത് അന്‍പത് മീറ്റര്‍ പ്രദേശത്ത് എല്ലാവിധ സ്ഥിരനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ വിലക്കുണ്ട്. തീരത്തുനിന്ന് 500 മീറ്റര്‍ പ്രദേശത്ത് വ്യത്യസ്തമായ നിയന്ത്രണങ്ങള്‍ പലതും നിലവിലുണ്ട്. തീരദേശത്തെ പരമ്പരാഗത താമസക്കാര്‍ക്ക് പുതിയ വീട് നിര്‍മ്മാണത്തിന് അന്‍പത് മീറ്റര്‍ പ്രദേശത്ത് നിലനില്‍ക്കുന്ന നിയന്ത്രണം മാറ്റി അവിടെ ഒമ്പതു മീറ്റര്‍വരെ ഉയരമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു വന്‍കിട നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നു എന്നതും ശ്രദ്ധേയമാണ്.
കടല്‍തീരത്ത് അഞ്ഞൂറ് മീറ്റര്‍ വരെയുള്ള പ്രദേശത്ത് നിയന്ത്രണം ബുദ്ധിമുട്ട് ഉണ്ടാകുന്ന വന്‍കിട ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍, റിസോട്ടുകാര്, വ്യവസായ താല്പര്യക്കാര് തുടങ്ങിയ പലവിധത്തിലുള്ള ഭൂമാഫിയകള്‍ നിര്‍ദ്ദിഷ്ട തീരപാതയെ പ്രത്യക്ഷമായി അനുകൂലമാകുകയാണ്. തീരത്തിന് സമാന്തരമായി അന്‍പത് മീറ്റര്‍ പ്രദേശത്ത് റോഡ് വന്നാല്‍ റോഡിന് കിഴക്കുവശം വന്‍കിട നിര്‍മ്മാണത്തിന് സിആര്‍സെഡ് നിയമത്തെ മറികടക്കാനാകും എന്നതും ശ്രദ്ധിക്കപ്പെടണം. തെളിച്ച് പറഞ്ഞാല്‍ വന്‍കിട കുത്തകള്‍ക്കുവേണ്ടി സിആര്‍സെഡ് നിയമം മറികടക്കാനുള്ള സാഹചര്യമൊരുക്കല്‍ കൂടിയാണ് തീരപാതകൊണ്ടുദ്ദേശിക്കുന്നത്.
റോഡിന്റെ കിഴക്കുവശം താമസിക്കുന്ന സ്വന്തമായി വീടും ഭൂമിയുമുള്ള പരമ്പരാഗത ജനവിഭാഗങ്ങള്‍ക്ക് വന്‍കിടക്കാരുടെ പണത്തിനും സ്വാധീനത്തിനും മുന്നില്‍ എത്രകാലം പിടിച്ചുനില്‍ക്കാനാകും. കേരളത്തിന്റെ കടല്‍ തീരത്ത് സ്ഥലങ്ങള്‍ അങ്ങനെ കയ്യടക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. മനോഹരമായ ഒരു റോഡും സുന്ദരമായ കടല്‍തീരവും രൂപംകൊള്ളുമ്പോള്‍ റോഡിന് കിഴക്ക് വശത്തെ പാവപ്പെട്ടവന് എത്രനാള്‍ അവരുടെ കൂരയും കെട്ടിപ്പിടിച്ച് നിലനില്‍ക്കാനാകും എന്നതും പ്രസക്തമാണ്.
കേരളത്തിന്റെ തീരദേശത്ത് ഒട്ടുമിക്ക സ്ഥലത്തും റോഡുകള്‍ നിലവിലുണ്ട്. ഏതാനും ചില സ്ഥലങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ മുഴുവന്‍ തീരദേശവും ബന്ധിപ്പിക്കുന്ന റോഡ് ഉണ്ടാക്കുവാന്‍ വലിയ പദ്ധതികളൊന്നും വേണമെന്നില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാറ്റ്പാക്കിനെക്കൊണ്ട് തയ്യാറാക്കിയ തീരദേശ ഹൈവേ പദ്ധതി സര്‍ക്കാരിന്റെ മുന്നിലുണ്ട്. നിലവിലുള്ള റോഡുകളെ കൂട്ടിയോജിപ്പിച്ച് 625 കി.മീ നീളവും 8 മീറ്റര്‍ വീതിയുമുള്ള 12 പാലങ്ങള്‍ സഹിതം നിര്‍മ്മിക്കാനാവുന്ന തീരദേശ ഹൈവേക്ക് 5000 കോടി രൂപയാണ് നാറ്റ്പാക്ക് കണക്കാക്കുന്നത്. ഇങ്ങനെയെല്ലാമുള്ള വസ്തുതകള്‍ മാറ്റി മറിച്ച് തീരപാത-ഹരിതപാത പദ്ധതിയുമായി ഇറങ്ങിത്തിരിച്ചവരുടെ ഉദ്ദേശ്യശുദ്ധിയെ വിശ്വസിക്കാന്‍ പ്രയാസമാണ്. മത്സ്യതൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇത് വിശദീകരിച്ച ഫിഷറീസ് മന്ത്രിയുടെ ധാര്‍ഷ്ട്യം അത് വ്യക്തമാക്കുന്നു. ഈ പദ്ധതിക്ക് എവിടെയെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവിടെ മാത്രം നിര്‍ത്തി പദ്ധതി നടപ്പില്‍ വരുത്തുമെന്നും എതിര്‍ക്കുന്നവരെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുമെന്നുമാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞത്.
തീരപാത-ഹരിതപാത പദ്ധതി നടപ്പില്‍ വരുത്തുന്നത് ഏതായാലും അവിടെ പരമ്പരാഗതമായി താമസിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനല്ലെന്ന് വ്യക്തമാണ്. എന്നാല്‍ നിരവധി ഗുണഭോക്താക്കള്‍ ഈ പാതക്കു പിന്നിലുണ്ട്. സിആര്‍സെഡ് നിയമം മറികടക്കാന്‍ ഭൂമാഫിയകള്‍ക്കും, ടൂറിസത്തിന്റെയും മറ്റുംപേരില്‍ തീരഭൂമി കയ്യടക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കും തീരപാത പദ്ധതി സൗകര്യപാതയാകും. വിലമതിക്കാനാകാത്ത കരിമണല്‍, കരമണല്‍, കടല്‍ മണല്‍ ഖനനം ഇതിനുവേണ്ടി കാലങ്ങളായി കണ്ണുനട്ടിരിക്കുന്നവര്ക്കുവേണ്ടിയുമാകാം ഹരിതപാത. സ്വകാര്യ സംരംഭകരുടെയടക്കം ഫണ്ടുകള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കടംവാങ്ങി ആയിരക്കണക്കിന് കോടികള്‍ മുടക്കി പദ്ധതി നടപ്പിലാക്കാന്‍ കച്ചകെട്ടിയ ‘കിഫ്ബിക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ലാഭകരമായ ‘നിധികുംഭം’ എന്താണെന്ന് നമ്മള് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: