മലയാളത്തില്‍ ഇന്നുവരെയുള്ള ഏറ്റവും നല്ല നടനെയും നടിയെയും ജനങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന ഗ്യാലപ്പോള്‍ റിയാലിറ്റി ഷോ ഒരു മലയാള ടിവിയില്‍ ആരംഭിച്ചത് ഒരു കൊല്ലം മുന്‍പാണ്. അവാര്‍ഡിന് അര്‍ഹരായ നടീനടന്മാരെ മാത്രമാണ് ആദ്യം മത്സരത്തില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ജനപ്രീതിയുള്ള മറ്റ് നടീനടന്മാരെയും പരിഗണിക്കണമെന്ന ആവശ്യത്താല്‍ ഇരുപത് നടീനടന്മാരെക്കൂടിക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി. അങ്ങനെ അന്‍പത് നടന്മാരും അന്‍പത് നടിമാരുമായി മുന്നോട്ട് നീങ്ങിയ ഈ ഗ്യാലപ്പോള്‍ റിയാലിറ്റി ഷോ അഞ്ച് ഘട്ടങ്ങള്‍ കഴിഞ്ഞ് അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ മൂന്ന് നടന്മാരും മൂന്ന് നടിമാരും മത്സരരംഗത്ത് ശേഷിക്കുന്നു.
സത്യന്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരാണ് നടന്മാര്. ഷീല, മഞ്ജുവാര്യര്‍, ശോഭന എന്നിവര്‍ നടിമാരും.സാധാരണ ജനങ്ങള്‍ കലാപാണ്ഡിത്യത്തിലധിഷ്ഠിതമായ സൂക്ഷ്മനിരീക്ഷണശക്തിയും വിവേകവും ഉപയോഗിച്ചായിരിക്കില്ല തങ്ങളുടെ ഇഷ്ടകലാകാരനെ തെരഞ്ഞെടുക്കുന്നത്. സ്വന്തം അഭിരുചിക്ക് ഇണങ്ങിയ വിധം ഏത് കലാകാരനാണോ തങ്ങളുടെ ആസ്വാദക മനസ്സിനെ രസിപ്പിച്ചത് ആ ആള് അവരുടെ ഇഷ്ടതാരമാകുന്നു. അതുകൊണ്ടാണ് പണ്ഡിതദൃഷ്ടിയില്‍ അഭിനയപ്രതിഭകളല്ലെന്ന് വിധിക്കപ്പെടുന്നവരും ജനങ്ങളുടെ വോട്ട് നേടുന്നത്.
തിലകന്, ഗോപി, നെടുമുടി വേണു, കൊട്ടാരക്കര, പി.ജെ. ആന്റണി തുടങ്ങിയ പ്രഗല്ഭ നടന്മാര് നായകവേഷത്തില്‍ നടിച്ച് താരപദവിയിലെത്തിയവരാല്ലത്തതുകൊണ്ടാകാം മത്സരത്തിന്റെ മധ്യഭാഗത്ത്വച്ച് വോട്ടിന്റെ കുറവിനാല്‍ പുറത്തായത്. പ്രേംനസീര്‍, ജയന്, ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ നാലാംഘട്ടംവരെ മത്സരരംഗത്തുണ്ടായിരുന്നു. പുതിയ തലമുറയില്‍ ധാരാളം ആരാധകരുള്ള നിവിന്‍ പോളിയും ഫഹദ് ഫാസിലും നേരത്തെതന്നെ പുറത്തായത് അത്ഭുതമായി. എന്നാല്‍ ഒരു ജനപ്രിയതാരം എന്ന് വിശേഷിപ്പിക്കാനാകാത്ത, അഭിനയത്തല്‍ പല പോരായ്മകളും പലരും കാണുന്ന മധു അഞ്ചാംഘട്ടംവരെ നാലാംസ്ഥാനത്ത് എത്തിനിന്നിരുന്നു എന്നതും ശ്രദ്ധേയമായി. ഒരുപക്ഷെ ചെമ്മീന്‍എന്ന സിനിമയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ മധു അവതരിപ്പിച്ച പരീക്കുട്ടി എന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ഈയിടെ പലരും കൊടുത്തതുകൊണ്ടും ഇപ്പോഴും ചലച്ചിത്രരംഗത്ത് സജീവമായതുകൊണ്ടുമാകാം. അദ്ദേഹത്തിന് ഇങ്ങനെയൊരു നേട്ടമുണ്ടായത്.
ജനപ്രിയനായകന് എന്ന് പ്രശംസിക്കപ്പെടുന്ന ദിലീപും യുവാക്കളുടെ ഹീറോയായ പൃഥ്വീരാജും അഞ്ചാംഘട്ടത്തിലാണ് പുറത്തായത്.
ഈ ഗ്യാലപ്പോള്‍ റിയാലിറ്റി ഷോയുടെ ഏറ്റവും ശ്രദ്ധാര്‍ഹമായ സവിശേഷത സത്യന് അന്ത്യഘട്ടത്തില്‍ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാറുകളോടൊപ്പം മതസ്രരംഗത്ത് നിലകൊള്ളുന്നു എന്നതാണ്. നാല്പത്തിയാറ് കൊല്ലം മുമ്പ് അന്തരിച്ച ഒരു നടന്, ബ്ലാക്ക് ആന്റ് വൈറ്റില്‍ സ്റ്റുഡിയോ നിര്‍മിതമായ, ആഖ്യാനപാടവം കുറഞ്ഞ സിനിമകളില്‍ മാത്രം അഭിനയിച്ച ഒരു നടന്, ചലച്ചിത്രം ഏറ്റവും ആകര്‍ഷകമായ ദൃശ്യാനുഭവമായി മാറുംവിധം സാങ്കേതികവിദ്യയിലും സര്ഗപ്രകടനങ്ങളിലും അങ്ങേയറ്റം മുന്നേറിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സിനിമയിലെ നടന്മാരെയൊക്കെ പിന്നിലാക്കി, സൂപ്പര്സ്റ്റാറിസത്താല് രണ്ട് സൂര്യന്മാരെപ്പോലെ ശോഭിക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം വില്ല് കയ്യിലെടുത്ത് കുരുക്ഷേത്ര സേനാനായകനെപ്പോലെ മത്സരിക്കാന്‍ നില്ക്കുന്നുവെങ്കില് അഭിനയത്തില്‍ ഇത്രയും മഹത്തായ ഒരു കാലാതീത പ്രതിഭ വേറെയില്ല എന്ന് പറയാം. ഒരുപക്ഷെ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും വോട്ട് കുറവായിരിക്കും സത്യന് കിട്ടുക. കാലഭേദത്താല്‍ മാത്രം വരുന്നതാണ് ഈ കുറവ്.
വാസ്തവത്തില്‍ വോട്ടിന്റെ മൂല്യഗണനയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും കിട്ടിയതിന്റെ ഇരട്ടി സമ്മതമൂല്യം സത്യന് കിട്ടിയ വോട്ടുകള്‍ക്ക് കൊടുക്കേണ്ടിയിരിക്കുന്നു. മോഹന്‍ലാല്‍ ഇതില്‍ താരരാജാവായി അഭിഷേകം ചെയ്യപ്പെട്ടാലും രാജ്യം ഉപേക്ഷിച്ച കുരുകുലപിതാമഹനെപ്പോലെ അതിനുമേലെ ആദരിക്കപ്പെടേണ്ടത് സത്യനായിരിക്കും. ആ ഒരു ആദരവ് ടിവി ചാനല്‍ സത്യന് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബാബു ജോസ്, അഞ്ജു അരവിന്ദ് എന്നിവരാണ് ഈ പരിപാടിയുടെ അവതാരകര്‍. നടീനടന്മാരെക്കുറിച്ചുള്ള വിലയിരുത്തലില്‍ പതിവ് അതിഥിയായെത്തുന്നത് സൗമ്യമായി അഭിപ്രായപ്രകടനം നടത്തുന്ന സിബി മലയിലാണ്. മറ്റ് ചലച്ചിത്രപ്രവര്‍ത്തകരും അതിഥികളായി എത്താറുണ്ട്.
സത്യനെക്കുറിച്ച് ജോണ്‍പോള്‍ ഈ പരിപാടിയില്‍ പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ വിചിത്രമായി തോന്നി. നാടകത്തില്‍ നിന്ന് സിനിമയില്‍ വന്ന നടനാണെങ്കിലും നാടകമല്ല സിനിമ എന്ന ബോധത്തോടെ ഭാവങ്ങളുടെ സൂക്ഷ്മമായ ആവിഷ്കാരം പ്രഗല്ഭമായി ചെയ്ത പ്രതിഭയായിരുന്നു സത്യന് എന്നു പറഞ്ഞിട്ട്, സത്യനില്‍ നാടകാഭിനയത്തിന്റെ അംശങ്ങള്‍ ഉള്ളത് ഒരു പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടുന്നു. പരിമിതികളെ മറികടന്ന നടനാണ് സത്യന് എന്ന് ജോണ്‍പോള്‍ പറയുന്നു. ഏതു മനുഷ്യനാണ് പരിമിതികളില്ലാത്തത്. പൊക്കക്കുറവും പ്രായാധിക്യവും ആകാം ഇവര്‍ പറയുന്ന പരിമിതികള്‍.
ഒരു സിനിമയിലും സത്യന് പൊക്കം കുറഞ്ഞ ഒരു ആളാണെന്ന പോരായ്മ തോന്നിയിട്ടില്ല. പൊക്കക്കുറവ് ഒരു പോരായ്മയായിരുന്നെങ്കില് വടക്കന്‍ പാട്ടുകളിലെ ധീരനായകന്മാരായും ചക്രവര്‍ത്തിമാരായും കേണലായും ഒന്നും അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിയില്ലായിരുന്നു. അറുപത്തേഴ് വയസ്സുള്ള നടന് ഇരുപത്തിനാലുകാരിയുടെ കാമുകനായി അഭിനയിക്കുന്ന ഇക്കാലത്ത് സത്യന്റേത് ഒരു പ്രായാധിക്യമായി കാണാനാകുമോ?
സത്യന്റെ അഭിനയം കൃത്രിമമാണെന്ന് അഭിപ്രായപ്പെട്ട തന്റെ ചില സഹപ്രവര്‍ത്തകര്‍ക്ക് താന്‍ നല്കിയ മറുപടി എന്തായിരുന്നുവെന്ന് സംവിധായകന് മോഹന്‍ വെളിപ്പെടുത്തുകയുണ്ടായി. ചില കഥാപാത്രങ്ങള്‍ക്ക് അവയ്ക്കാവശ്യമാകുംവിധം ചില പ്രത്യേക ഭാവചേഷ്ടകളും സംഭാഷണശൈലിയും പ്രയോഗിക്കുന്ന ശൈലീകൃതമായ അഭിനയരീതി സത്യന് അവതരിപ്പിക്കുന്നതു കണ്ടിട്ടാണ് ചിലര്‍ സത്യത്തില്‍ ‘നാടകീയത’ ആരോപിക്കുന്നതെന്നായിരുന്നു മോഹന്റെ മറുപടി.
ഈ പരിപാടിയില്‍ അഭിപ്രായപ്രകടനം നടത്തിയ കുറെ കോളജ് വിദ്യാര്‍ത്ഥിനികള്‍ സത്യന്റെ ഏറ്റവും വലിയ മേന്മയായി കണ്ടത് അഭിനയത്തിലെ സ്വാഭാവികതയാണെന്നത് ഇവര്‍ക്കെല്ലാമുള്ള ഉചിതമായ മറുപടിയാണ്. പഴയകാലത്തെ നടന്മാരില് ഏറ്റവും ഭേദപ്പെട്ട അഭിനയം കാഴ്ചവച്ച നടന് മാത്രമാണ് ജോണ്‍പോളിന് സത്യന്. കഥാപാത്രങ്ങളായി പകര്‍ന്നാടിയിരുന്നു എന്ന് തോന്നിക്കുക മാത്രമേ സത്യന് ചെയ്തിട്ടുള്ളൂവത്രെ. ഇത്തരം നിരീക്ഷണങ്ങള്‍ക്കുമപ്പുറം അഭിനയകലയുടെ ശക്തിയും സൗന്ദര്യവും കൊണ്ട് അത്യുജ്വലമായി ഭവിച്ച സത്യന്റെ അനേകം കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സഹൃദയനിലേക്ക് അനായാസം കാലാതീതമായി കടന്നുചെന്നുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: