കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനത്തില്‍ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ തകര്‍പ്പന്‍ പ്രകടനം. ആദ്യ മൂന്ന് ദിനവും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ കോഴിക്കോട് സര്‍വ്വകലാശാല ഇന്നലെ നാലെണ്ണമാണ് നേടിയത്.
നടത്തത്തില്‍ കെ.ടി. നീന, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സുഗിന, 110 മീറ്ററില്‍ മെയ്മോന് പൗലോസ് എന്നിവരാണ് സുവര്‍ണ്ണതാരങ്ങള്‍. ലോങ്ജമ്പില്‍ മുഹമ്മദ് അനീസ് വെങ്കലവും നേടി. ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റിയന് വെള്ളിയും നടത്തത്തില്‍ കെ. മേരി മാര്‍ഗരറ്റ് വെങ്കലവും സ്വന്തമാക്കി. 4-100 മീറ്റര്‍ പുരുഷ റിലേയില്‍ വെള്ളിയും വെങ്കലവും എംജിയും കാലിക്കറ്റും നേടി. സ്പ്രിന്റ് റിലേയിലും വെള്ളി എംജിക്ക്.
നാല് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 116 പോയിന്റുമായി മംഗലാപുരം സര്‍വ്വകാലാശാല ഒന്നാം സ്ഥാനത്തു തുടരുകയാണ്. രണ്ടാമതുള്ള എംജി സര്‍വ്വകലാശാലക്ക് 92 പോയിന്റും മൂന്നാമതുള്ള പട്യാല യുണിവേഴ്സിറ്റിക്ക് 81 പോയിന്റും.
വനിതാ വിഭാഗത്തില്‍ 69 പോയിന്റുമായി എംജി സര്‍വ്വകലാശാല ഒന്നാമത്. പട്യാല 42 പോയിന്റുമായി രണ്ടാമതും 36 പോയിന്റുമായി കാലിക്കറ്റ് മൂന്നാമതും. പുരുഷ വിഭാഗത്തില്‍ 83 പോയിന്റുമായി മംഗലാപുരം ഒന്നാമത്. രണ്ടാമതുള്ള പട്യാല 39 പോയിന്റുമായി ഏറെ പിന്നില്‍.
നടത്തത്തില്‍ നീന
രാവിലെ വനിതകളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കെ.ടി. നീനയിലൂടെയാണ് കാലിക്കറ്റ് സര്‍വ്വകലാശാല സ്വര്‍ണ്ണക്കൊയ്ത്തിന് തുടക്കമിട്ടത്. 23:13.30 സെക്കന്റിലാണ് നീന നടന്നെത്തിയത്. ഈയിനത്തില്‍ വെങ്കലം എംജി സര്‍വ്വകലാശാലയ്ക്ക്. 23:25.50 സെക്കന്റില്‍ ഫിനിഷ് ചെയ്ത കെ. മേരി മാര്‍ഗരറ്റാണ് വെങ്കലം നേടിയത്. 23:24.20 സെക്കന്റില്‍ നടന്നെത്തിയ പാട്യാല യൂണിവേഴ്സിറ്റിയുടെ ഐ. പ്രിയങ്ക വെള്ളി നേടി.
സ്കൂള്‍ മീറ്റുകളിലെ മിന്നും താരമായിരുന്ന നീന ആദ്യമായാണ് യൂണിവേഴ്സിറ്റി മീറ്റില്‍ മത്സരിക്കാനിറങ്ങുന്നത്. പാലക്കാട് പറളിയിലെ കമ്പ ചേനമ്പുര വീട്ടില്‍ ചുമട്ടുതൊഴിലാളിയായ തങ്കന്റെയും നിര്‍മ്മലയുടെയും മകളാണ് നീന.
ഹര്‍ഡില്‍സില്‍ കോഴിക്കോട്
പുരുഷ-വനിതാ സ്പ്രിന്റ് ഹര്‍ഡില്‍സില്‍ രണ്ട് സ്വര്‍ണ്ണവും കാലിക്കറ്റ് സര്‍വ്വകലാശാലക്ക്.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം. സുഗിനയും പുരുഷന്മാരുടെ 110 മീറ്ററില്‍ മെയ്മോന് പൗലോസുമാണ് പൊന്നണിഞ്ഞത്. വനിതകളില്‍ 14.05 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് സുഗിന കോഴിക്കോടിനായി സ്വര്‍ണ്ണം നേടിയത്. സ്കൂള്‍ മീറ്റുകളിലെ മിന്നും താരമായിരുന്ന എംജി യൂണിവേഴ്സിറ്റിയുടെ ഡൈബി സെബാസ്റ്റിയന് 14.15 സെക്കന്റില്‍ വെള്ളി നേടി. ഡൈബിയുടെ ആദ്യ യൂണിവേഴ്സിറ്റി മീറ്റാണിത്. 14.28 സെക്കന്റില്‍ മദ്രാസ് യൂണിയുടെ കീര്‍ത്തന വെങ്കലം നേടി. എംജിയുടെ ആര്യ. ടി.എസ്, കാലിക്കറ്റിന്റെ ജ്യോതി കൃഷ്ണ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് എത്തിയത്.
പുരുഷ വിഭാഗത്തില്‍ 14.36 സെക്കന്റില്‍ പറന്നെത്തിയാണ് മെയ്മോന് പൗലോസ് പൊന്നണിഞ്ഞത്. ഭാരതീദാസന്‍ യൂണിവേഴ്സിറ്റിയുടെ ടി. സന്തോഷ്കുമാര്‍ 14.59 സെക്കന്റില്‍ വെള്ളിയും അണ്ണാ യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് നിസ്സാന്‍ 14.86 സെക്കന്റില്‍ വെങ്കലവും നേടി.
4-100 മീറ്റര്‍ വനിതാ റിലേയില്‍ കാലിക്കറ്റ് വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്വര്‍ണ്ണം നേടിയപ്പോള്‍ എംജി സര്‍വ്വകലാശാല വെള്ളിനേടി.
അഞ്ജു. പി.എം, സുഗിന. എം, ജില്‍ന. എം.വി, അഖില. എം എന്നിവരടങ്ങിയ ടീമാണ് 46.57 സെക്കന്റില്‍ പറന്നെത്തി കാലിക്കറ്റ് സര്‍വ്വകലാശാലക്കായി സ്വര്‍ണ്ണം നേടിക്കൊടുത്തത്. 46.86 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിനേടിയ എംജിക്കായി ട്രാക്കിലിറങ്ങിയത് സൗമ്യ വര്‍ഗ്ഗീസ്, അഖില. കെ.എസ്, മഞ്ജു. കെ, ആര്യ. ടി.എസ് എന്നിവരാണ്. മദ്രാസ് യൂണിവേഴ്സിറ്റിക്കാണ് വെങ്കലം.
അതേസമയം പുരുഷന്മാരുടെ ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നഷ്ടമായെങ്കിലും വെള്ളിയും വെങ്കലവും യഥാക്രമം എംജിയും കാലിക്കറ്റും സ്വന്തമാക്കി. 41.19 സെക്കന്റില്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെ മദ്രാസ് യൂണിവേഴ്സിറ്റിക്കാണ് സ്വര്‍ണ്ണം. 2006-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥാപിച്ച 41.29 സെക്കന്റിന്റെ റെക്കോര്‍ഡാണ് മദ്രാസ് ഇന്നലെ തകര്‍ത്തത്. വെള്ളി നേടിയ എംജിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. ഡെനില്‍. വി.എസ്, അജിത്ത് ഇട്ടി വര്‍ഗ്ഗീസ്, അല്‍താഫ്. ടി.എന്‍, പ്രണവ്. കെ.എസ് എന്നിവരടങ്ങിയ ടീം 41.20 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. 41.31 സെക്കന്റില്‍ വെങ്കലം നേടിയ കാലിക്കറ്റിനായി ഉനൈസ്. എ.കെ, അമല്‍ തോമസ്, അശ്വിന്. കെ.പി, രാഖില്‍. എ.ജി എന്നിവരാണ് ട്രാക്കിലിറങ്ങിയത്.
ലോങ്ജമ്പില്‍ സിറാജുദ്ദീന്
പുരുഷ ലോങ്ജമ്പില്‍ സ്വര്‍ണ്ണം നേടിയത് മംഗലാപുരം യൂണിവേഴ്സിറ്റിയുടെ മലയാളി താരം സിറാജുദ്ദീന്. 7.44 മീറ്ററാണ് സിറാജുദ്ദീന് താണ്ടിയത്. കോഴിക്കോട് സര്‍വ്വകലാശാലയുടെ വൈ. മുഹമ്മദ് അനീസ് 7.38 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കിയപ്പോള്‍ മംഗലാപുരം യൂണിവേഴ്സിറ്റിയുടെ തന്നെ സിദ്ധാര്‍ത്ഥ് മോഹന്‍നായക് 7.43 മീറ്റര്‍ ചാടി വെള്ളിയും മാറിലണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: