പാലാ: ശാസ്ത്ര നിബദ്ധമായ ആചാരാനുഷ്ഠാനങ്ങളാണ് ഹൈന്ദവ ജീവിത വ്യവസ്ഥയുടെ ശക്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ആദ്ധ്യാത്മികതയിലൂടെയാണ് ഭാരതം ധാര്‍മ്മിക ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തില്‍ സത്സംഗ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളോടനുബന്ധിച്ച് വിശാലമായ ഗ്രന്ഥശാലകള്‍, യോഗവിദ്യാപീഠങ്ങള് എന്നിവ സ്ഥാപിച്ചിരുന്നു. ജനങ്ങളെ സാംസ്കാരികമായി ഉയര്‍ത്തിയിരുന്ന പല പദ്ധതികളും ഇന്നില്ലാതായി. ക്ഷേത്രാചാരങ്ങളെ വന്കിടമേളകളും ആഘോഷങ്ങളുമാക്കി മാറ്റി. ആഡംബരങ്ങളും ധൂര്‍ത്തും ഇല്ലാതാക്കി ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്ന സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
ചിരപുരാതനമായ നമ്മുടെ ചരിത്രങ്ങളെ വളച്ചൊടിച്ച് പുതിയ ചരിത്രമുണ്ടാക്കി ഭാരത്തിന്റെ അസ്തിത്വം തകര്‍ക്കാനുള്ള നീക്കം നടന്നുവരുന്നതായി അവര്‍ പറഞ്ഞു. ഹിന്ദുമഹാസംഗമം ഉപാദ്ധ്യക്ഷന്‍ ഡോ. എസ്. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍. രാജന്, കെ.ആര്. വിനേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: