കോട്ടയം: കേരളത്തില്‍ തുടര്‍ച്ചയായി ദളിത് വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാതെ ദളിത് പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് സാംബവമഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗ ആവശ്യപ്പെട്ടു.
എംജി യൂണിവേഴ്സിറ്റി എംഎഫില്‍ വിദ്യാര്‍ത്ഥി വിവേക് കുമാരന് കോളേജ് ക്യാമ്പസില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. നാട്ടകം പോളിടെക്നിക് വിദ്യാര്‍ത്ഥി അവിനാശ് റാഗിംഗിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായ സംഭവം നടന്ന് ഒരുമാസം തികയും മുമ്പ് വീണ്ടും മറ്റൊരു ദളിത് വിദ്യാര്‍ത്ഥിയും ആക്രമണത്തിന് ഇരയായത് ദളിത് പീഡത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനാലാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ മര്‍ദ്ദനത്തിനിരയായ വിവേകിന് ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.കെ.സഹദേവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി.രാജേഷ്, വൈസ് പ്രസിഡന്റുമാരായ സോമന് പാമ്പായിക്കോട്, കെ.രാഘവന്, ഡോ.സെക്രട്ടറി ടി.സി.ലക്ഷ്മണന്, ട്രഷറര്‍ തമ്പി പ്ലാംകടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: