ഗാന്ധിനഗര്‍: പരിശോധനാഫലത്തിലെ പിഴവില്‍ മനംനൊന്ത് ഞെട്ടിത്തരിച്ച് കുടുംബം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം.
പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശികളായ ഭാര്യാഭര്ത്താക്കന്മാര് ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത് ഇവരെ പരിശോധിച്ച ഡോക്ടര്‍ രക്തം പരിശോധിക്കുവാനായി നിര്‍ദ്ദേശിച്ചു.
മെഡിക്കല്‍ കോളേജ് പരിസരത്തുള്ള പതോളജി ലാബില്‍ പരിശോധനയ്ക്കായി ഇവരുടെ രക്തസാമ്പിള്‍ നല്‍കുകയും ചെയ്തു. പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഇവര്‍ തരിച്ചുനിന്നുപോയി.
ഭാര്യയ്ക്ക് ഗുഹ്യരോഗം ഉണ്ടെന്നായിരുന്നു ഇവിടെനിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ മാസം മൂന്നിനായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ ഡോക്ടറെ കാണുകയും മറ്റൊരിടത്തുകൂടി പരിശോധിക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ലാബില്‍ രക്തപരിശോധന നടത്തി. ഇതിന്റെ റിപ്പോര്‍ട്ട് 12ന് കിട്ടിയപ്പോള്‍ നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ മറ്റൊരു സ്വകാര്യ ലാബില്‍ ഇവര്‍ പരിശോധന നടത്തിയപ്പോഴും രോഗബാധിതയല്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. അപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്വാസമായത്.
സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍നിന്ന് ഇങ്ങനെ തെറ്റായ പരിശോധനാഫലം നല്കി തങ്ങളുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ദമ്പതികള്‍ പറഞ്ഞു. മാത്രവുമല്ല സമൂഹത്തില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും തങ്ങളെ തെറ്റായി വ്യാഖ്യാനിക്കുവാനും ഈ സംഭവത്തിലൂടെ കഴിയുമായിരുന്നുെവന്നും അവര്‍ പറഞ്ഞു.
ഇങ്ങനെ തെറ്റായ പരിശോധനാഫലം നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കാനും ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: