തിരുവനന്തപുരം: തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16 മുതല്‍ 18 വരെയാണ് യോഗങ്ങള്‍. 18 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷത വഹിക്കും. പാര്‍ട്ടി പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് 18 ന് ചേരുന്നത്. മാമ്മന്‍ മാപ്പിള ഹാളിലാണ് സംസ്ഥാന കൗണ്‍സില്‍ ചേരുന്നത്. 1400 പ്രതിനിധികളാണ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.
കൗണ്‍സിലിന്റെ മുന്നോടിയായി 16 ന് വൈകിട്ട് 4 ന് ഹോട്ടല്‍ ഐശ്വര്യയില്‍ കോര്‍ കമ്മറ്റി യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. 17 ന് ചേരുന്ന സംസ്ഥാന കമ്മറ്റി യോഗം ഹോട്ടല്‍ ഐഡയിലാണ് നടക്കുക. അഖിലേന്ത്യാ സഹസംഘടനാസെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ പങ്കെടുക്കും.
മൂന്നുദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല യോഗങ്ങളില്‍ സമകാലിക, ദേശീയ, സംസ്ഥാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യും. ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുശക്തവും വ്യാപകവുമായി സംഘടിപ്പിക്കുന്നതിനുള്ള സമഗ്രമായ കര്‍മപദ്ധതിക്ക് യോഗം രൂപം നല്‍കും.
അന്നം, വെള്ളം, മണ്ണ്, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുതിന് പാര്‍ട്ടി നടത്തിവരുന്ന ഉജ്ജ്വലപോരാട്ടങ്ങളും സംരംഭങ്ങളും വിലയിരുത്തും. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ യോഗം ചര്‍ച്ച ചെയ്യും.
ജനകീയ കൂട്ടായ്മയിലൂടെ ജലസംരക്ഷണം ഉറപ്പുവരുത്തുതിന് വേണ്ടി ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്ത് സമാരംഭിച്ചിട്ടുള്ള ജലസ്വരാജ് പദ്ധതിക്ക് കൗണ്‍സില്‍ യോഗം അന്തിമരൂപം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്കരണ പരിപാടികളുടെയും വിവിധ ക്ഷേമപദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ പ്രചാരണപരിപാടികള്‍ യോഗം തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: