ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ വൈദ്യുതി നയം ഉടന്‍. വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കാകും ഏര്‍പ്പെടുത്തുക. വലിയ ഉപഭോക്താക്കളെ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഭാരതം വൈദ്യുതി മിച്ചമുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരം ഉപയോഗിച്ച് വരുമാനം കൂട്ടുകയാണ് കേന്ദ്രപദ്ധതി.
ഇപ്പോള്‍ വലിയ ഉപഭോക്താക്കള്‍ വലിയ നിരക്കാണ് നല്‍കുന്നത്. ഈ സ്ഥിതി മാറണം. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ വൈദ്യുതി കമ്മിയുണ്ടായിരുന്നത് കണക്കിലെടുത്താണ് മുന്‍പ് നിരക്ക് നിശ്ചയിച്ചിരുന്നത്. സ്വാതന്ത്രാനന്തരം അവസ്ഥ മെച്ചപ്പെട്ടപ്പോഴും ഈ രീതി മാറ്റിയിരുന്നില്ല. ഇപ്പോള്‍ നാം വേണ്ടതിനേക്കാള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.അതിനാല്‍ നിലവിലുള്ള രീതിയും മാറ്റണം. ശുപാര്‍ശയില്‍ പറയുന്നു.
നിരക്കില്‍ പല തരത്തിലുള്ള ഇളവുകളും ആനുകൂല്യങ്ങളും നല്കി കൂടുതല്‍ ഉപഭോക്താക്കളെ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണമെന്ന നിലപാടാണ് ഉന്നതാധികാര സമതിക്കുള്ളത്.
അതിനാല്‍ എല്ലാ ഉപഭോക്താക്കളുടേയും, പ്രത്യേകിച്ച് വ്യവസായ, വാണിജ്യ, സേവന മേഖലകളിലുള്ളവരുടെ, നിരക്ക് പുനപരിശോധിക്കണം. സമിതി അംഗങ്ങള്‍ പറയുന്നു.
നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്കാണ് ചുമത്തുന്നത്. രാത്രിയിലും പീക്ക് സമയമൊഴിച്ചും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാന് പല സംസ്ഥാനങ്ങള്‍ക്കും കഴിയും. മധ്യപ്രദേശ് അടക്കം പല സംസ്ഥാനങ്ങളും ഇങ്ങനെ വ്യത്യസ്തമായ നിരക്കുകള്‍ക്ക് വൈദ്യുതി നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: