വിഴിഞ്ഞം: വെള്ളായണി കാര്‍ഷിക കോളേജ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കവാടം ഉപരോധിച്ചു. കോളേജ് ഇന്‍സ്ട്രക്ഷണല്‍ ഫാമിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും സ്ത്രീ പുരുഷ തൊഴിലാളികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചത്. മുന്‍ കാലങ്ങളില്‍ ആയിരത്തിന് മുകളില്‍ തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാനത്ത് കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിലവിലുള്ളത് മുന്നൂറോളം പേര് മാത്രമാണ്.
2010 ല്‍ കായിക ക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് 2013 ല്‍ നിയമനം നടത്താന്‍ സര്‍വകലാശാല തയാറായത്. നാനൂറിലധികം പേരുടെ ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ചത് നൂറ്റി അന്‍പതോളം പേര്‍ക്ക് മാത്രമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും അധികാരികള്‍ മൗനത്തില്‍ തന്നെയാണ്. നിയമനം നടത്തണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിവുകളുടെ തെളിവുകള്‍ സഹിതം ഇരുപത്തി ആറോളം നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രത്യക്ഷ സമരം ആരംഭിച്ചത് എന്ന് സമരസമിതി അറിയിച്ചു.
സമരസമിതിയും കുടുംബാംഗങ്ങളും രാവിലെ അഞ്ച് മണി മുതല്‍ പ്രധാന കവാടം ഉപരോധിച്ചു.തുടര്‍ന്ന് ഡീന്‍ ഇന്‍ ചാര്‍ജ്ജ് ഡോ.ഉമാമഹേശ്വരന്റെ അദ്ധ്യക്ഷതയില്‍ ഫാം മേധാവി ഡോ.ബാബു മാത്യൂ, തിരുവല്ലം എസ്ഐ എന്നിവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ മാസം പതിനെട്ടാം തീയതി നേരില്‍ ചര്‍ച്ച നടത്താമെന്നും 27 ന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി അറിയിച്ചു.
എന്നാല്‍ ഇരുപത്തി ഏഴാം തീയതി വരെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയില്‍ രാപകല്‍ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. നിശ്ചിത ദിവസം പരിഹാരമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: