ബാലരാമപുരം: താലൂക്കില്‍ വ്യാപകമായി കുരുന്നുകള്‍ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നതായി പരക്കെ ആക്ഷേപം. എന്നാല്‍ ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒര്‍ത്ത് അയല്‍വാസികള്‍ പ്രതികരിക്കാറില്ല. അമ്പൂരി പഞ്ചായത്തില്‍ പിതാവിന്റെ ക്രൂരത ഭയന്ന് മലമുകളില്‍ ഒളിച്ചു രാത്രി മുഴുവനും കഴിച്ചുകൂട്ടിയ ഒന്പതുകാരന്റെയും പെരുങ്കടവിളയില്‍ അച്ഛന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെയും വിവരം പുറത്തു വന്നതിനെ തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ പതുക്കെ പുറത്തുവന്നുതുടങ്ങിയത്.
മദ്യപാനികളായ പിതാക്കന്മാരാണ് കുടുതലും കുട്ടികളോട് ക്രൂരമായി പെരുമാറുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും രണ്ടാനച്ഛന്‍മാരാണ്. രണ്ടാനമ്മമാരില്‍ നിന്നും കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുമുണ്ട്. പല ബാല്യങ്ങളും മാനസികമായി തകര്‍ന്ന നിലയിലാണ്. ആഹാരം നല്‍കാതിരിക്കുക, കൊടിയ ശിക്ഷാവിധികള്‍ക്ക് ഇരയാക്കുക, കഠിനമായി പണിയെടുപ്പിക്കുക, തുടങ്ങി നിരവധിയാണ് ശിക്ഷാവിധികള്‍. ശിക്ഷയുടെ ഭാഗമായി പുസ്തകം, വസ്ത്രം തുടങ്ങിയവ നല്‍കാതിരിക്കുക, സ്കൂളില്‍ പോകുന്നതില്‍ നിന്നും തടയുക തുടങ്ങിയ കൃത്യങ്ങളുമുണ്ട്. ചില വീടുകളില്‍ ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവ് ഭാര്യയേയോ ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയോ മര്‍ദ്ദനത്തിന് കൂട്ടുനില്കുകയോ ചെയ്യുന്നു. പരിസരവാസികളും ചില ബന്ധുക്കളും സംഭവം പുറംലോകം അറിയാതിരിക്കാനും കൂട്ടുനില്‍ക്കുന്നു. വല്ലപ്പോഴും സ്കൂള്‍ അധികൃതരോ ചൈല്ഡ്ലൈന് പ്രവര്‍ത്തകരോ വസ്തുത മനസ്സിലാക്കുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് നീതി ലഭിക്കുന്നത്.
ചൈല്ഡ്ലൈന് പ്രവര്‍ത്തനം വിപിലീകരിക്കുക, പ്രശ്നങ്ങളില്‍ ബാലാവകാശ കമ്മീഷന് ഇടപെടുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ ഉന്നയിക്കുന്നു. വീടുകള്‍ തോറും ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ സര്‍വേ നടത്തുക, നാട്ടുകാരില്‍ നിന്ന് അതീവ രഹസ്യമായി പോലീസ്, ബാലാവകാശ കമ്മീഷന്, ചൈല്ഡ്ലൈന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഫോണ്‍ സന്ദേശം അറിയിക്കാനുള്ള സംവിധാനമൊരുക്കുക, ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ അത്യന്തം രഹസ്യമായി സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പൊതുപ്രവര്‍ത്തകര്‍ നിരത്തുന്നു. സര്‍വേ നടത്തുമ്പോള്‍ രക്ഷകര്‍ത്താക്കളെ മാറ്റിനിര്‍ത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നതും ഉചിതമായിരിക്കും.
ലൈംഗികമായി പീഡനത്തിന് വശംവദരാകുന്ന കുരുന്നുകളുമുണ്ട്. ഇതിനു പിന്നില്‍ ഉറ്റ ബന്ധുക്കളാണ് പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി മൊബൈല്‍ഫോണ്‍ വരെ കുട്ടികള്‍ക്ക് പ്രലോഭനമായി നല്‍കുന്നുണ്ട്. മയക്കുമരുന്നുകളും അശ്ലീല ദൃശ്യങ്ങളും ചേരുവകളായി അവതരിപ്പിക്കുന്നു.
കശുവണ്ടി ഫാക്ടറികള്‍, ഹോട്ടലുകള്‍, ഇഷ്ടിക നിര്‍മ്മാണശാലകള്‍ എന്നിവിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരെ ഉപയോഗിച്ച് അടിമകളെപ്പോലെ ജോലി ചെയ്യിക്കുന്നു. അപൂര്‍വം ചില വിദ്യാലയങ്ങളിലെ അദ്ധ്യാപകരില്‍ നിന്നും പഠനം മോശമായതിന്റെ പേരിലും അച്ചടക്ക ലംഘനത്തിന്റെ പേരിലും കുട്ടികള്‍ കഠിനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങളുമുണ്ട്. ഇതില്‍ നിന്നെല്ലാം പൊതുസമൂഹത്തെയും രക്ഷകര്‍ത്താക്കളെയും ബോധവത്കരിക്കാനും ജാഗ്രത ഉറപ്പാക്കാനുമുള്ള ഗൈഡ്ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനകളില്‍ നിന്നും ഉണ്ടാകണമെന്ന് അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: