രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം അറിയാം അരവിന്ദ് കേജ്രിവാളെന്ന വ്യക്തി എങ്ങനെയാണ് ദല്‍ഹിയുടെ മുഖ്യമന്ത്രിയായി മാറിയതെന്ന്. ഷീല ദീഷിത്ത് ദല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതി കാട്ടിയാണ് ജനങ്ങളെ വലച്ചത്. എന്നാല്‍ കേജ്രിവാളെന്ന ‘മഹാന്’ പൊള്ളയായ വാഗ്ദാനങ്ങളിലൂടെ കബളിപ്പിച്ചാണ് പൊതു ജനങ്ങളെ വഞ്ചിക്കുന്നത്.
അണ്ണാഹസാരയെന്ന ഗാന്ധിയനെ കൂട്ടുപിടിച്ച്, അഴിമതിക്കെതിരെ പോരാടുകയാണെന്ന മിഥ്യാ ധാരണ ജനങ്ങളില്‍ പരത്തി, കേജ്രിവാള് അധികാരം പിടിച്ചെടുത്തു. പല വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് അന്ന് കേജ്രിവാള് ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. മുഖ്യമന്ത്രിയായി അധികാരത്തിലെത്തി എതാനം ദിവസങ്ങള്‍ കൊണ്ട് ആ പദവിയില്‍ നിന്ന് രാജിവച്ചു. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ഇത്ര വാശിപിടിച്ച് മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ജനലോക്പാല്‍ നിറവേറ്റാന്‍ കഴിയാത്തത് സ്വന്തം തെറ്റാണെന്ന് ഏറ്റു പറഞ്ഞ് രാജിവച്ചത് പോലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് മനസ്സിലാക്കാം. അപക്വമായ തീരുമാനമാണ് കേജ്രിവാളിന്റേതെന്ന് അന്ന് ജനങ്ങള്‍ പരസ്യമായി വിളിച്ചു കൂവി.
രണ്ടാമതും ജനങ്ങള്‍ അദ്ദേഹത്തിന് അവസരം നല്കി. കേജ്രിവാള് മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം വാചക കസ്രത്ത് നടത്തി. ഇന്ന് വരെ അദ്ദേഹം എഴുന്നൊളളിച്ച ഒരു ചെറിയ വാഗ്ദാനം പോലും പൂര്‍ണ്ണമായും ദല്‍ഹിയില്‍ നടപ്പാക്കിയിട്ടില്ല. എന്ന് മാത്രമല്ല അഴിമതിക്കെതിരെ പടപൊരുതിയാണ് താന്‍ അധികാരത്തിലിരിക്കുന്നതെന്ന് ഇനി ഒരിക്കലും കേജ്രിവാളിന് പറയാനാവാത്ത വിധം നാണംകെട്ട ഭരണമാണ് ദല്‍ഹി സര്‍ക്കാര്‍ കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്. മന്ത്രിമാരായ മന്ത്രിമാരൊക്കെ വമ്പന്‍ അഴിമതികളിലും പീഡനകേസുകളിലുമെല്ലാം അകപ്പെട്ട് നട്ടംതിരിഞ്ഞത് എഎപിയെന്ന പാര്‍ട്ടിക്ക് നേടി കൊടുത്തത് അഴിമതി പാര്‍ട്ടിയെന്ന പേര് മാത്രം. അധികാരകൊതി കൊണ്ടുള്ള തമ്മിലടിയും എഎപിയില്‍ നിരന്തരമായി കണ്ടു വന്നു.
മുഖ്യമന്തിപദം അലങ്കരിച്ച ശേഷം ആ പണി ഒരു തവണ പോലും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറയുന്നതും കേജ്രിവാളിന്റെ അധികാരകൊതിയുടെ മറ്റൊരു ഭാഗമാണ്. എന്തെന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇപ്പുറം പ്രധാനമന്ത്രി പദം വെറുതെയെങ്കിലും ആഗ്രഹിച്ച ഒരു വ്യക്തി കേജ്രിവാളാണല്ലോ! മോദിക്കെതിരെ സ്ഥിരം വിമര്‍ശനങ്ങള്‍ ഉന്നയിക്കണമെന്ന ഉദ്ദേശത്തില്‍ മാത്രം ജീവിക്കുന്ന മനുഷ്യന്, പാക്കിസ്ഥാനെതിരെയുള്ള സൈന്യത്തിന്റെ മിന്നലാക്രമണത്തെയും കുറ്റം പറഞ്ഞപ്പോള്‍ ജനവും കേജ്രിവാളിനെതിരായി. എന്നാല്‍ പാക്കിസ്ഥാനില്‍ കേജ്രിവാള് ഹീറോ ആയി മാറുകയും ചെയ്തു.
എന്തിനധികം പറയുന്നു, ഏറ്റവുമൊടുവിലായി അദ്ദേഹത്തിന് ദല്‍ഹി മുഖ്യമന്ത്രി പദവും വേണ്ടാതായിരിക്കുന്നു. ഇനി ലക്ഷ്യം പഞ്ചാബ് മുഖ്യമന്ത്രി പദമാണ് പോലും. അതിനുള്ള കച്ചക്കെട്ടിലാണ് കേജ്രിവാള്. പ്രചരണങ്ങളുടെ ഭാഗമായി ഗോവയിലും പഞ്ചാബിലും വിദഗ്ധരായ ചിലരെയാണ് കേജ്രിവാളിറക്കിയിരിക്കുന്നത്. അത്തരത്തില്‍ ഗോവയില്‍ എഎപിയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത് എംടിവി റോഡീസിന്റെ ഡയറക്ടര്‍ രഘു റാമാണ്.
കഴിഞ്ഞ ദിവസം രഘു റാം പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിക്കുകയുണ്ടായി. രഘു റാം തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളോട് ‘ബിജെപി നിങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞു’. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മറു ചോദ്യം വന്നു. എഎപി വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടുണ്ടോ എന്ന്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തില്‍ ദല്‍ഹിയില്‍ 15 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നല്ലോ, എന്നാല്‍ 15 എണ്ണം പോലും ഇതു വരെ ദല്‍ഹിയിലെങ്ങും സ്ഥാപിച്ചിട്ടില്ല- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ മുംബൈയില്‍ ഇതിനോടകം തന്നെ 1000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും ദല്‍ഹിയില്‍ വികസനമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കൂടാതെ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കേജ്രിവാള് പ്രഖ്യാപിച്ചിരുന്നു. അത് ഇന്നേവരെ നടപ്പാക്കിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ എങ്ങനെയാണ് എഎപി വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന് പറയാന്‍ സാധിക്കുകയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യത്തില്‍ കുഴഞ്ഞ രഘു റാം ഒഴിവു കഴിവുകള്‍ പറഞ്ഞ് തടിതപ്പിയെന്നല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല.
വിദ്യാര്‍ത്ഥികളുടെ മുന്നില്‍ കുഴങ്ങിയ രഘുറാം- വീഡിയോ കാണാം
https://youtu.be/0pzXd56Pu5E
പ്രതികരിക്കാൻ ഇവിടെ എഴുതുക: