രണ്ടുകൂട്ടര്‍ തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അതിലിടപ്പെട്ട് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുക സാധാണഗതിയില്‍ തൊഴില്‍ വകുപ്പുദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും മന്ത്രിമാരുടെയുമൊക്കെ പണിയാണ്. വക്കീലന്മാരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കോടതിക്കുള്ളിലായതിനാലാകാം മേല്പ്പറഞ്ഞവര് ആരും ഇടപെടുന്നില്ല. സുരക്ഷിതവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഹൈക്കോടതിക്ക് ആയിട്ടില്ല. ഹൈക്കോടതിയിലെ ‘മീഡിയാ’ റൂം മാധ്യമപ്രവര്‍ത്തകര്‍ യഥേഷ്ടം ഉപയോഗിക്കാന്‍ തുടങ്ങിയോ ആവോ?
വിധിന്യായങ്ങള്‍ എഴുതുന്നതുപോലല്ല ഇടഞ്ഞുനില്‍ക്കുന്ന രണ്ടുകൂട്ടരെ യോജിപ്പിലെത്തിക്കുക എന്നത് ജുഡീഷ്യറിക്കും ഇതിനകം ബോധ്യപ്പെടേണ്ടതാണ്. എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിക്കൂടാ?
മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്ന ചില നിബന്ധനകള്‍ മുന്നോട്ടുവച്ചതായി വാര്‍ത്തകള്‍ കണ്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട യോഗ്യതകള്‍ മാധ്യമസ്ഥാപനങ്ങള്‍ തന്നെ നിശ്ചയിക്കുന്നതാണ് ഉചിതം. അതില്‍ കോടതി ഇടപെടേണ്ട കാര്യമില്ല.
സുപ്രീംകോടതിയും കേരള ഗവര്‍ണ്ണറുമൊക്കെ ഇടപെടുകയും വേഗം തന്നെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായെങ്കിലും പരിഹാരം അകലെയാണെന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ഇതിനൊരു അവസാനം വേണ്ടേ?
കെ.വി.സുഗതന്, ആലപ്പുഴ
നെഹ്റുവിന്റെ പിടിപ്പുകേട്
ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് തളികയില്‍ വച്ചുനീട്ടിയതാണ് യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം. അത് നിഗൂഢമായ ഏതോ കാരണത്താല്‍ നെഹ്റു നിരസിക്കുകയും ഭാരതത്തിനു പകരം ചൈനയെ പരിഗണിക്കണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തതു ഏത് ആദര്‍ശത്തിന്റെ പേരിലാണാവോ? പില്ക്കാലത്ത് ആ തീരുമാനം എത്രമാത്രം ഇന്ത്യാവിരുദ്ധമായി ഭവിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ അതിര്‍ത്തി കടന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാക്ക് ഭീകരരെ ഭീകരവാദികളായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന രക്ഷാസമിതിയില്‍ സ്ഥിരാംഗമെന്ന നിലയില്‍ വീറ്റോ ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയം ആദര്‍ശ പ്രേരിതമല്ല, രാഷ്ട്രങ്ങളുടെ നയം അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ഉപാധിയാണെന്ന സി.ജയനാരായണന്റെ പ്രസ്താവം (ജന്മഭൂമി, ജനു.13) സത്യമെന്ന് ചൈന ഭാരതത്തോടു നിരവധി തവണ പ്രകടിപ്പിച്ച നന്ദികേട് സാക്ഷ്യം വഹിക്കുന്നു.
ആര്.ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: