നരേന്ദ്രമോദിയുടെ പേരോ ചിത്രങ്ങളോ കണ്ടാല്‍ കലിതുള്ളുന്നവരുണ്ട്. ഇത് തുടങ്ങിയിട്ട് കാലം കുറേയായി. അസൂയയും അസഹിഷ്ണുതയുമാണ് അത്തരക്കാരെ നയിക്കുന്നതെന്ന് വ്യക്തം. നരേന്ദ്രമോദി പതിവ് രാഷ്ട്രീയശൈലിക്കുപരി വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്നകാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നു എന്നതാവും ഇത്തരക്കാരെ അലോസരപ്പെടുത്തുന്നത്. മാത്രമല്ല, അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഭരണാധികാരിയാണല്ലോ നരേന്ദ്രമോദി.
പ്രധാനമന്ത്രി സ്ഥാനത്തെത്തും മുമ്പുതന്നെ അദ്ദേഹത്തിന്റെ നിലപാടിന് പരക്കെ അംഗീകാരം ലഭിച്ചതാണ്. മൂന്നുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല.
പ്രധാനമന്ത്രിസ്ഥാനത്ത് രണ്ടരവര്‍ഷം പിന്നിട്ടു. മോദിക്കെതിരെ വ്യക്തിപരമായോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയോ ഒരാരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല. പൊതുഖജനാവിന്റെ ഒരു പൈസയും താനെടുക്കില്ല. ആരെയും എടുക്കാനും അനുവദില്ല എന്ന ഉറച്ചനിലപാട് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് സമയത്തുതന്നെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത നരേന്ദ്രമോദി ഭരണത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കുന്നു. അത് പ്രതിയോഗികളെ വല്ലാതെ നിരാശരാക്കിയിരുന്നു. അതില്‍ നിന്നുടലെടുത്ത പകയാണ് ഖാദി കമ്മിഷന്റെ കലണ്ടറിനേയും ഡയറിയേയും ചൂണ്ടിക്കാട്ടി മോദിയെ വേട്ടയാടുന്നത്?
ഖാദി കമ്മിഷന്റെ ഡയറിയും കലണ്ടറും അച്ചടിക്കുന്നത് ബിജെപിയല്ല. കേന്ദ്രസര്‍ക്കാരുമല്ല. ഖാദികമ്മിഷന്‍ സ്വതന്ത്രസ്ഥാപനമെന്നിരിക്കെ അവരുടെ തീരുമാനത്തിന് നരേന്ദ്രമോദിയെ പഴിചാരാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ആട്ടിന്കുട്ടിയോടുള്ള ചെന്നായയുടെ സ്വഭാവമാണ്. ഖാദികമ്മിഷന്റെ ഡയറിയില്‍ നിന്നും കലണ്ടറില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ചു എന്നാണ് ആരോപണം. ഖാദി കമ്മിഷന്റെ എല്ലാ ഡയറിയിലും കലണ്ടറിലും എക്കാലവും ഗാന്ധിജിയുടെ ചിത്രം ചേര്‍ത്തിരുന്നു എന്ന മട്ടിലാണ് പ്രചാരണം. ഖാദിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം ആര്‍ക്കും നിഷേധിക്കാനോ നിസ്സാരവല്‍ക്കരിക്കാനോ സാധ്യമല്ല. സ്വദേശി വസ്ത്രനിര്‍മ്മാണത്തിനും ഗ്രാമങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും ഗാന്ധിജി ഖാദിക്ക് പ്രോത്സാഹനം നല്‍കിയത് മഹനീയമാതൃകതന്നെയാണ്.
എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസുകാര്‍ ഖാദിയെ അവഗണിക്കാനും ഗാന്ധിജിയെ അപ്രസക്തമാക്കാനുമാണ് ശ്രമിച്ചതെന്ന് പറയാതിരിക്കാന്‍ സാധ്യമല്ല. ഗ്രാമസ്വരാജിനും രാമരാജ്യത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഗാന്ധിജിയുടെ ചിത്രം നെഞ്ചില്‍ കുത്തി, കുത്തകകള്‍ക്കും വിദേശവസ്തുക്കള്‍ക്കും വേണ്ടി നിലകൊണ്ടതാണ് കോണ്‍ഗ്രസ് ചരിത്രം. ദേശീയത എന്നാല്‍ വര്‍ഗീയത എന്ന പര്യായം ചമച്ചവരാണ് ഖാദിക്കുവേണ്ടി കേന്ദ്രഭരണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ പ്രയത്നിച്ചതിനുനേരെ കണ്ണടയ്ക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷവും ഖാദി ഉല്‍പ്പാദനത്തില്‍ വളര്‍ച്ച ഏഴു ശതമാനമായിരുന്നെങ്കില്‍ നരേന്ദ്രമോദി ഭരണത്തില്‍ അത് 35 ശതമാനമായി ഉയര്‍ന്നു. ഇതിന്റെ നന്ദിസൂചകമായിട്ടാവാം കലണ്ടറിലും ഡയറിയിലും ഖാദി കമ്മിഷന് നരേന്ദ്രമദിയുടെ ചിത്രം ചേര്‍ത്തിട്ടുണ്ടാവുക.
ഗാന്ധിജിക്ക് പകരം മോദി എന്ന് മുറവിളി കൂട്ടുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തില്‍ മൂന്നുവര്‍ഷം മാത്രമാണ് കലണ്ടറില്‍ ഗാന്ധിജിയുടെ ചിത്രം ചേര്‍ത്തത്. അത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ഇപ്പോള്‍ മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം മാത്രമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2015-16ല്‍ ഖാദി വില്‍പ്പന 29 ശതമാനം വര്‍ദ്ധിച്ചു. 1,510 കോടി രൂപയുടെ ഖാദി ഉത്പന്നങ്ങളാണ് വിറ്റത്. 2014-15ല്‍ വില്‍പ്പന വളര്‍ച്ച 8.6 ശതമാനമായിരുന്നു.
യുപിഎ ഭരണത്തിന്റെ അവസാന കാലത്ത് 2013-14 സാമ്പത്തിക വര്‍ഷം ആറ് ശതമാനം മാത്രമായിരുന്നു വളര്‍ച്ച. 2014-15ല്‍ 1,170 കോടിയും 2013-14ല്‍ 811 കോടിയും ആയിരുന്നു വില്‍പ്പന. 2018ല്‍ അയ്യായിരം കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ കച്ചവടം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. ഗാന്ധിയുടെയും ഖാദിയുടെയും കുത്തക അവകാശപ്പെടുന്ന വ്യാജ ഗാന്ധിമാരുടെ ഭരണത്തില്‍ ഖാദി വ്യവസായം തളര്‍ച്ച നേരിട്ടതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കണം. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ താത്പര്യമാണ് ഇപ്പോഴത്തെ നേട്ടത്തിന് പിന്നില്‍. അധികാരത്തിലെത്തിയ ഉടന്‍ ഖാദി വാരാഘോഷം പ്രഖ്യാപിച്ച മോദി റെയില്‍വേക്കുള്ള തുണികളില്‍ 30 ശതമാനം ഖാദി വാങ്ങുന്നതിനും തീരുമാനിച്ചു. മന് കീ ബാത്ത് പ്രതിമാസ റേഡിയോ പരിപാടിയിയിലും ഖാദി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 18ന് ലുധിയാനയിലെ റാലിയില്‍ ‘ഖാദി ഫോര്‍ നേഷന്‍ ഖാദി ഫോര്‍ ഫാഷന്‍’ എന്ന മുദ്രാവാക്യവുമായാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കുന്നവിവാദ വ്യവസായികള്‍ ദയനീയവും പരിതാപകരവുമായ പതനത്തെയാണ് നേരിടാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: