മുണ്ടക്കയം: ഉള്ളെരിയുന്ന ചൂടില്‍ നാട്ടുപച്ചപ്പുകള്‍ കരിഞ്ഞുണങ്ങി ജനജീവിതത്തിനൊപ്പം കന്നുകാലികളും കാട്ടുമൃഗങ്ങളും ദുരിതത്തില്‍. മലയോര മേഖലയില്‍ തോട്ടങ്ങളിലും വനങ്ങളിലും സുലഭമായി ലഭിച്ചിരുന്ന തീറ്റപുല്ലുകള് പോലും കരിഞ്ഞുണങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ വലയുകയാണ്. തോട്ടം മേഖലകളില്‍ ഉള്‍പെടെ പശുക്കളെയും ആടുകളെയും വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. പുലര്‍ച്ചെ അഴിച്ചുവിടുന്ന പശുക്കള്‍ എസ്റ്റേറ്റുകളിലും മറ്റ് തോട്ടങ്ങളിലുമായി മേഞ്ഞ്നടന്ന് വിശപ്പടക്കി തിരികെ വരികയാണ് പതിവ്. എന്നാല്‍ വേനല്‍ കനത്തതോടെ പുല്ലുകള്‍ കരിഞ്ഞുണങ്ങി തീറ്റ ലഭ്യമല്ലാതായി. ഇതോടെ ഉള്കാടുകളിലേയ്ക്ക് തീറ്റതേടിപോകന്ന വളര്‍ത്തുമൃഗങ്ങള്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെയെത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കാടുകള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും നാട്ടില്‍ ഇറങ്ങിതുടങ്ങി. ജനവാസ മേഖലകളിലേയ്ക്ക് പാമ്പുകള്‍ എത്തുന്നത് പല പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കാടുകളില്‍ ചൂട് അസഹ്യമാകുമ്പോള്‍ തണുപ്പുള്ള സ്ഥലം തേടി ഇറങ്ങുന്ന ഇഴജന്തുക്കള്‍ പലപ്പോഴും വീടുകളില്‍ വരെ കയറിയിരിക്കുന്ന അവസ്ഥയാണ്. ഒരുമാസത്തിനിടെ മലയോര മേഖലയില്‍ അഞ്ച് വീടുകളിലാണ് രാജവെമ്പാലയും കരിമൂര്ഖനും അടക്കമുള്ള പാമ്പുകള്‍ എത്തി ഭീതി നിറച്ചത്. മുണ്ടക്കയത്ത് രണ്ടിടത്തുനിന്നും വാവാ സുരേഷ് എത്തി രണ്ട് രാജവെമ്പാലകളെ പിടിച്ചിരുന്നു. വനാതിര്‍ത്തി മേഖലയില്‍ പന്നി, കാട്ടുപോത്ത് തുടങ്ങിയ കാട്ടുമൃഗങ്ങളുടെയും ശല്യം ഏറുകയാണ്. വനത്തിനുള്ളില്‍ ജലം വറ്റുന്നതോടെ കാട്ടാനകളും നാട്ടില്‍ ഇറങ്ങുവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വനാതിര്‍ത്തി മേഖലയില്‍ നിലനിന്ന കാട്ടാനകളുടെ ശല്യത്തിന് രണ്ട് മാസക്കാലമായി കുറവുണ്ടെങ്കിലും വേനല്‍ കഠിനമാകുമ്പോള്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുനാവാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: