കൊച്ചി: കെഎസ്ഇബിയിലെ അശാസ്ത്രീയ പരിഷ്കരണത്തെ എതിര്‍ത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റവും സസ്പെന്‍ഷനും. എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളിലെ ജീവനക്കാരാണ് ശിക്ഷാനടപടി നേരിടേണ്ടി വന്നത്. മട്ടാഞ്ചേരി ഡിവിഷനിലെ നാലു പേരെ സസ്പെന്റ് ചെയ്തപ്പോള്‍ എറണാകുളം ഡിവിഷനില്‍ 31 പേരെ സ്ഥലം മാറ്റി.
കഴിഞ്ഞ നവംബറിലാണ് എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലൈന്മാന്മാര്ക്കും ഓവര്‍സീയര്‍മാര്‍ക്കും പുതിയ സമയ ക്രമം കൊണ്ടു വന്നത്. എന്നാല്‍ ആസൂത്രണമില്ലാതെ നടപ്പാക്കിയ ജോലി സമയം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. രാവിലെ എട്ട് മണിക്ക് ജോലിയില്‍ പ്രവേശിച്ച് അടുത്ത ദിവസം എട്ട് മണിക്ക് ഇറങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടയില്‍ കേവലം മൂന്നു മണിക്കൂര്‍ സമയം മാത്രമാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.
പുനഃക്രമീകരണം നിലവില്‍ വന്നതോടെ ദുരിതത്തിലായ തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മറ്റെങ്ങും ഇല്ലാത്ത നടപടിയാണ് എറണാകുളത്ത് നടത്തിയിരിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനും ലേബര്‍ കമ്മിഷണര്‍ക്കും തൊഴിലാളി സംഘടനകള്‍ പരാതി നല്കി. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.
മുന്‍പ് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഡ്യൂട്ടിക്ക് കയറുന്ന ജീവനക്കാര്‍ പിറ്റേ ദിവസം രാവിലെ എട്ടിന് ഇറങ്ങുന്ന വിധത്തിലായിരുന്നു ജോലി സമയം ക്രമീകരിച്ചിരുന്നത്. ഇങ്ങനെ വരുമ്പോള്‍ രണ്ടു ഡ്യൂട്ടി ഒരുമിച്ചെടുക്കുന്നതിനൊപ്പം അടുത്ത ദിവസം അവധിയും ലഭിക്കും. എന്നാല്‍ നിലവിലെ ക്രമീകരണം അനുസരിച്ച് ഒരു ദിവസം രാവിലെ എട്ടിനു ജോലിക്ക് കയറിയാല്‍ പിറ്റേ ദിവസം രാവിലെ എട്ടിനേ ഇറങ്ങാനാകു. ഇതിനിടെ 12 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്ന നിര്‍ദേശമുള്ളതിനാല്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെ വിശ്രമം അനുവദിക്കും.
എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളിലായി 300 ഓളം തൊഴിലാളികളാണ് ലൈന്മാരുടെയും ഓവര്‍ സീയര്മാരുടെയും തസ്തികയില്‍ ജോലി ചെയ്യുന്നത്.
കൂട്ട സ്ഥലം മാറ്റത്തിനെതിരെയും വകുപ്പില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പരിചയ സമ്പന്നരായ ലൈന്മാന്മാരെ മാറ്റി സ്ഥലത്ത് മറ്റുള്ളവരെ നിയമിച്ചതോടെ നഗരത്തിലെ പല പ്രവര്‍ത്തനങ്ങളും അവതാളത്തിലായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: