ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ റോഹിന്‍ഗ്യ മുസ്ലിങ്ങളെയും ബംഗ്ലാദേശികളെയും കുടിയിരുത്താന്‍ ഇസ്ലാമിക ഭീകരസംഘടനകളുടെ ആസൂത്രിത നീക്കം. ഏഴ് വര്‍ഷത്തിനിടെ അനധികൃത കുടിയേറ്റം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്തും വ്യാപാരികളുടെ സംഘടനയായ ജമ്മു ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും രംഗത്തെത്തി.
2010ല്‍ അന്നത്തെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞത് പ്രകാരം 5107 റോഹിന്‍ഗ്യ, ബംഗ്ലാദേശി മുസ്ലിങ്ങളാണ് ജമ്മു കശ്മീരിലുണ്ടായിരുന്നത്. നിലവിലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിയമസഭയില്‍ വെളിപ്പെടുത്തിയത് 13,334 പേരുടെ കണക്ക്. ഹിന്ദു ഭൂരിപക്ഷമായ ജമ്മുവിലും ബുദ്ധിസ്റ്റുകള്‍ ഭൂരിപക്ഷമുള്ള ലഡാക്കിലുമാണ് കുടിയേറ്റം. ഈ മേഖലകളിലെ മതസാമുദായിക സന്തുലനം അട്ടിമറിക്കാനാണ് മുസ്ലിം ഭീകരരുടെ നീക്കം. സഖാവത് സെന്റര്‍, ജമാ അത്തെ ഇസ്ലാമി ജമ്മു ആന്റ് കശ്മീര്‍ തുടങ്ങിയ സംഘടനകള്‍ പരസ്യമായി ഇവര്‍ക്ക് വേണ്ടി വാദിക്കുന്നുണ്ട്.
പതിനായിരക്കണക്കിന് പണ്ഡിറ്റുകളെ കശ്മീര്‍ താഴ്വരയില് നിന്ന് ആട്ടിയോടിക്കുന്നതില് വിജയിച്ച മതമൗലികവാദികള്‍ ജമ്മുവിനെയും മറ്റൊരു ഭീകരകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. മേഖലയെ സംഘര്‍ഷത്തിലാക്കി ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്ന് വിഎച്ച്പി നേതാവ് രാമ കനാട്ട് ദുബെ പറഞ്ഞു. ജമ്മുവിലെയും ലഡാക്കിലെയും സന്തുലിതാവസ്ഥ അട്ടിമറിക്കാന്‍ ചില അദൃശ്യശക്തികള് നടപ്പാക്കുന്ന പദ്ധതിയാണ് കുടിയേറ്റമെന്ന് ജെസിഐ ആരോപിച്ചു. രാജ്യസുരക്ഷക്കും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഈ നീക്കം ജമ്മു കശ്മീരിലെ 370ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കുടിയേറ്റം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന ആശങ്ക സുരക്ഷാ സേനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഒരു ഭീകരന് മ്യാന്മര് സ്വദേശിയാണ്. അടുത്തിടെ ജമ്മുവിലെ നര്ഗോട്ടയിലും സാംബയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതും സൈന്യം ചൂണ്ടിക്കാണിക്കുന്നു.
റോഹിന്‍ഗ്യ മുസ്ലിങ്ങളെ ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐ രോഹിന്ഗ്യ മുസ്ലിങ്ങളെ ചാവേറുകളാക്കാന്‍ മ്യാന്മര് അതിര്‍ത്തിയില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണ്ഡിറ്റുകളെ കശ്മീരിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: