പൂനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളും 11 പന്തുകളും ബാക്കിയാക്കി 356 റണ്‍സെടുത്ത് ഇന്ത്യ മറികടന്നു. കോഹ്ലി മുഴുവന്‍ സമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരമായിരുന്നു ഇത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ കോഹ്ലിയും (122), കേദാര്‍ ജാദവും (120) കളം നിറഞ്ഞതോടെയാണ് പരാജയം നേരില്‍ കണ്ടശേഷം ഇന്ത്യ വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് അടിച്ചുകൂട്ടി. 78 റണ്‍സെടുത്ത ജോ റൂട്ട്, 73 റണ്‍സെടുത്ത ജാസണ്‍ റോയ്, 62 റണ്‍സെടുത്ത ബെന്‍സ്റ്റോക്ക്സ് എന്നിവര്‍ മികച്ച ബാറ്റിങ്ങ് നടത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബൗളിങ്ങ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ വീണു. 9 റണ്‍സെടുത്ത ഹെയ്സില്സിനെ ബുംമ്റ റണ്ണൗട്ടാക്കി. ഇന്ത്യയുടെ ആഹ്ലാദം അവിടെ അവസാനിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം വിക്കറ്റില്‍ ജാസണ്‍ റോയ്യും ജോ റൂട്ടും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്കോറിങ്ങിന് വേഗതയേറി.
സ്പിന്നിനേയും പേസിനെയും ഇരുവരും ഒരുപോലെ നേരിട്ടതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസ്സഹായരായി. സ്കോര്‍ 108-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 61 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത റോയ്യെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തു. പിന്നീട് 26 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്‍ഗനും 31 റണ്‍സെടുത്ത ജോസ് ബട്ലറും റണ്‍നിരക്ക് താഴാതെ കാത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ സ്റ്റോക്ക്സ് 40 പന്തില്‍ 62 റണ്‍സെടുത്ത് 300 പ്രതീക്ഷിച്ച ഇംഗ്ലണ്ടിനെ 350ല്‍ എത്തിച്ചു. 17 പന്തില്‍ 28 റണ്‍സെടുത്ത മോയിന്‍ അലിയും ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തുന്നതില്‍ തന്റേതായ സംഭാവന നല്കി. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് അടിച്ചെടുത്ത് 115 റണ്‍സായിരുന്നു. ഇതില്‍ അവസാന നാലോവറില്‍ അടിച്ചെടുത്തതാകട്ടെ 50 റണ്‍സും.
9 ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഹര്‍ദ്ദീക് പാണ്ഡ്യയും 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ഏറ്റവും കുറവ് തല്ലുകൊണ്ട ബൗളര്‍മാര്‍.
ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 63 റണ്‍സായപ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ശിഖര്‍ ധവാന് (1), കെ.എല്‍. രാഹുല്‍ (8), യുവരാജ് (15), ധോണി (6) എന്നിവരാണ് പെട്ടെന്ന് മടങ്ങിയത്. ഇതോടെ ഇന്ത്യ കനത്ത പരാജയം മുന്നില്‍ കാണുകയും ചെയ്തു. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍മാരുടെ ആഹ്ലാദം ഇവിടെ അവസാനിക്കുന്നതാണ് പിന്നീട് കണ്ടത്. ക്യാപ്റ്റന്‍ കോഹ്ലിക്കൊപ്പം കേദാര്‍ ജാദവ് ഒത്തുചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി. റണ്‍ റേറ്റ് താഴാതെ ഇരുവരും ബാറ്റ് വീശി.
കേദാറായിരുന്നു ആക്രമിച്ചു കളിക്കുന്നതില്‍ മുന്നില്‍. 9.4 ഓവറില്‍ 50 റണ്‍സിലെത്തിയ ഇന്ത്യ 100 പിന്നിട്ടത് 15.5 ഓവറില്‍. 29.2 ഓവറില്‍ 200ഉം കടന്ന് കുതിച്ച ഇന്ത്യ 34.5 ഓവറില്‍ 250 പിന്നിട്ടു. ഇതിനിടെ ക്യാപ്റ്റന്‍ കോഹ്ലി സെഞ്ചുറിയും തികച്ചു. 93 പന്തില്‍ നിന്ന് 7 ഫോറും നാല് സിക്സുമടക്കമാണ് ഇന്ത്യന്‍ നായകന് 100ലെത്തിയത്.
കരിയറിലെ 27-ാം ഏകദിന സെഞ്ചുറി. പിന്നീട് അധികം കഴിയും മുന്നേ കേദാറും സെഞ്ചുറിയിലേക്ക് കുതിച്ചെത്തി. 65 പന്തില്‍ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് കേദാര്‍ 100ലേക്കെത്തിയത്. 13-ാം ഏകദിനം കളിക്കുന്ന കേദാറിന്റെ രണ്ടാം സെഞ്ചുറിയാണിത്. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 263 റണ്‍സായപ്പോള്‍ കോഹ്ലി-കേദാര്‍ കൂട്ടുകെട്ട് പിരിഞ്ഞു.
105 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത കോഹ്ലി പുറത്തായി. സ്റ്റോക്ക്സിന്റെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച കോഹ്ലിയെ കവറില്‍ വില്ലി പിടികൂടി. 24.3 ഓവറില്‍ 200 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് സ്കോര്‍ 291-ല്‍ എത്തിയപ്പോള്‍ 120 റണ്‍സെടുത്ത കേദാറും മടങ്ങി. സ്കോര്‍ 318-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ജഡേജ മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും (40 നോട്ടൗട്ട്) അശ്വിനും (15 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഇന്നിങ്ങ്സ്
ജാസണ്‍ റോയ് സ്റ്റമ്പ്ഡ് ധോണി ബി ജഡേജ 73, ഹെയ്ല്‍സ് റണ്ണൗട്ട് 9, റൂട്ട് സി പാണ്ഡ്യ ബി ബുംമ്റ 78, മോര്ഗന് സി ധോണി ബി പാണ്ഡ്യ 28, ബട്ട്ലര്‍ സി ധവാന് സി പാണ്ഡ്യ 31, സ്റ്റോക്ക്സ് സി ഉമേഷ് ബി ബുംമ്റ 62, അലി ബി ഉമേഷ് 28, വോക്സ് നോട്ടൗട്ട് 9, വില്ലി നോട്ടൗട്ട് 10, എക്സ്ട്രാസ് 22, ആകെ 7 വിക്കറ്റിന് 350.
വിക്കറ്റ് വീഴ്ച: 1-39, 2-108, 3-157, 4-220, 5-244, 6-317, 7-336
ബൗളിങ്: ഉമേഷ് യാദവ് 7-0-63-1, ഹാര്‍ദിക് 9-0-46-2, ബുംമ്റ 10-0-79-2, ജഡേജ 10-0-50-1, അശ്വിന് 8-0-63-0, കേദാര്‍ 4-0-23-0, യുവരാജ് 2-0-14-0.
ഇന്ത്യന്‍ ഇന്നിങ്ങ്സ്
രാഹുല്‍ ബി വില്ലി 8, ധവാന് സി അലി ബി വില്ലി 1, കോഹ്ലി സി വില്ലി ബി സ്റ്റോക്ക്സ് 122, യുവരാജ് സി ബട്ട്ലര്‍ ബി സ്റ്റോക്ക്സ് 15, ധോണി സി വില്ലി ബി ജാക്ക് ബാള്‍ 6, കേദാര്‍ സി സ്റ്റോക്ക്സ് ബി ജാക്ക് 120, ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് 40, ജഡേജ സി റഷിദ് ബി ജാക്ക് 13, ആര്. അശ്വിന് നോട്ടൗട്ട് 15, എക്സ്ട്രാസ് 16, ആകെ 48.1 ഓവറില്‍ 7 വിക്കറ്റിന് 356.
വിക്കറ്റ് വീഴ്ച: 1-13, 2-24, 3-56, 4-63, 5-263, 6-291, 7-318,
ബൗളിങ്ങ്: ക്രിസ് വോക്സ് 8-0-44-0, വില്ലി 6-0-47-2, ജാക്ക് ബാള്‍ 10-0-67-3, സ്റ്റോക്ക്സ് 10-0-73-2, ആദില്‍ റഷിദ് 5-0-50-0, മോയിന്‍ അലി 6.1-0-48-0, ജോ റൂട്ട് 3-0-22-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: