കൊച്ചി: റേഷന്‍ വിതരണം മുടങ്ങിക്കിടന്നപ്പോഴും ഫുഡ് കോര്പ്പറേഷന് (എഫ്സിഐ) ഗോഡൗണുകളില്‍ നിന്ന് വന്‍ തോതില്‍ റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് പോയി. പ്രമുഖ എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് പ്രതിദിനം 65 മുതല്‍ 70 വരെ ലോറി ലോഡ് റേഷന്‍ വസ്തുക്കള്‍ കൊണ്ടുപോയി. കേന്ദ്രം വിഹിതം കുറച്ചെന്ന് പ്രചരിപ്പിച്ചപ്പോഴും, സംസ്ഥാന സിവില്‍ സപ്ലൈസ് വഴി കൊണ്ടുപോയ വസ്തുക്കള്‍ കടകളില്‍ എത്തിയിട്ടില്ലെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു. സപ്ലൈകോയുടെ ജില്ലാ, താലൂക്ക് ഡിപ്പോകളില്‍ ഇവ സൂക്ഷിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ ടോമി സെബാസ്റ്റിയന് ജന്മഭൂമിയോടു പറഞ്ഞു.
റേഷന്‍ വിതരണ രംഗത്തുണ്ടാക്കിയ ആശയക്കുഴപ്പത്തിന്റെ മറവിലെ റേഷന്‍ വസ്തു കടത്തില്‍ ദുരൂഹത ഏറെയാണ്. നവംബര്‍ തുടക്കം മുതല്‍ പ്രതിദിനം ശരാശരി 60 ലോറി ലോഡ് പുറത്തുപോയിട്ടുണ്ടെന്ന് അങ്കമാലി എഫ്സിഐ ഗോഡൗണിലെ രേഖകള്‍ കാണിക്കുന്നു. പ്രമുഖ ഗോഡൗണുകളായ മുളങ്കുന്നത്ത്കാവ് (തൃശൂര്‍), ചിങ്ങവനം (കോട്ടയം), വെസ്റ്റ് ഹില്‍ (കോഴിക്കോട്), കഴക്കൂട്ടം (തിരുവനന്തപുരം) എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.
ജില്ലാ സപ്ലൈ ഓഫീസര്‍മാരാണ് ലോഡു സ്വീകരിക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലയ്ക്കുള്ള റേഷന്‍ വസ്തുക്കളാണ് അങ്കമാലി ഗോഡൗണില്‍ നിന്ന് മുഖ്യമായും വിതരണം ചെയ്യുന്നത്. അവര്‍ ഏറ്റെടുത്ത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൊടുക്കും. എന്നാല്‍, വസ്തുക്കള്‍ ആവശ്യാനുസരണം താലൂക്കിലെത്തിയില്ലെന്ന് പല റേഷന്‍ ഷോപ്പുടമകളും പറയുന്നു. ഡിസംബര്‍ വരെ വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ഗോഡൗണുകളില്‍ നിന്നെടുക്കേണ്ട സമയ പരിധി തീര്‍ന്നു. തിങ്കളാഴ്ച മുതല്‍ ജനുവരിയിലെ സ്റ്റോക്കെടുക്കണം.
കഴിഞ്ഞ ദിവസം, കേരളത്തില്‍ റേഷന്‍ വിതരണത്തിന് വന്‍ തോതില്‍ ഗോതമ്പെത്തി; 29 വാഗണില്‍ 20 എണ്ണം അങ്കമാലിയില്‍ ഇറക്കി. പഞ്ചാബില്‍ നിന്നുള്ള ചരക്കു വണ്ടിയില്‍, 2016ല്‍ വിളവെടുത്ത ഗോതമ്പാണെന്നാണ് രേഖകള്‍.
രണ്ടുവര്‍ഷമായി ഗോഡൗണുകളിലെത്തുന്ന അരിയുടെ ഗുണമേന്മയും ഏറ്റവും മികച്ചതെന്ന് സപ്ലൈ ഓഫീസര്‍മാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇത്രയും ഗുണമേന്മയുള്ള റേഷന്‍വസ്തുക്കള്‍ കടകളില്‍ എത്തുന്നില്ലെന്നാണ് അനുഭവം.
റേഷന്‍ വസ്തുക്കള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് മറിച്ചു കൊടുക്കുന്ന അഴിമതിക്ക് വിവിധ തലത്തില്‍ മാഫിയാ സംഘങ്ങളണ്ടെന്ന് ആക്ഷേപമുണ്ട്. ഏപ്രില്‍ മുതല്‍ റേഷന്‍ കടകളില്‍ നോട്ടുരഹിത പണിമിടപാടിനുള്ള സംവിധാനം വരും. റേഷന്‍ വസ്തുക്കള്‍ കൊണ്ടുപോകുന്ന വണ്ടികളില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടെ ആധികാരിക രേഖകള്‍ ഉണ്ടാവും, ഇത്തരം അഴിമതികള്‍ തടയാനാവും, അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: