കണ്ണൂര്‍: ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന കോലത്ത് നാട്ടില്‍ കൗമാര കളിയാട്ടത്തിന് ഇന്ന് കൊടിയുയരും. ഇനിയുളള ഏഴ് രാപ്പകലുകള്‍ കണ്ണൂര്‍ നഗരം നൃത്ത-ഭാവ-താള-ലയ സംഗീത സാന്ദ്രമാകും. കാല്‍ചിലങ്കകളുടെ ചിലമ്പൊലികളാല്‍ കണ്ണന്റെ ഊര് സമ്പന്നമാകും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ഇന്ന് വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ വര്‍ണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയും നടക്കും. ഉത്തര മേഖല ഐജി ദിനേന്ദ്ര കശ്യപ് ഫ്ളാഗ് ഓഫ് ചെയ്യും. സയനോര ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് 4 മണിക്ക് പ്രധാന വേദിയായ പോലീസ് മൈതാനത്തിലെ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിയിക്കുന്നതോടെ 57 ാം സംസ്ഥാന സ്ക്കൂള് കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാവും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ 232 ഇനങ്ങളിലായി 12,000ത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോല്‍ത്സവ ഭക്ഷണശാലയില്‍ ഇന്നലെ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കേരളത്തിലെ 20 നദികളുടെ പേരില്‍ സജ്ജീകരിച്ചിരിക്കുന്ന 1 മുതല്‍ 5 വരെയുളള വേദികളും 9,10,12,14 വേദികളിലും ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങള്‍ നടക്കും.
ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 22 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 17 മുതല്‍ വേദി 20 മയ്യഴിയില്‍ എല്ലാ ദിവസവും കലോത്സവത്തിന്റെ ഭാഗമായ സാംസ്കാരികോത്സവവും നടക്കും. ടി.പത്മനാഭന് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: