ന്യൂദല്‍ഹി: ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി നിര്‍മ്മിച്ചതിന് പിന്നാലെ ഗാന്ധിജിയെയും അപമാനിച്ച് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍. കമ്പനിയുടെ യുഎസ് സൈറ്റില്‍ ഗാന്ധിജിയുടെ ചിത്രമുള്ള ചെരുപ്പാണ് ഇത്തവണ വില്‍പ്പനക്ക് വെച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആമസോണ്‍ ചവിട്ടി പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപിതാവിനെ അവഹേളിച്ചുള്ള ചെരുപ്പുമായി രംഗത്തെത്തിയത്.
ആമസോണിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കമ്പനിയുടെ സേവനങ്ങള്‍ ബഹിഷ്കരിക്കുന്നതായി നവമാധ്യമങ്ങളില്‍ നിരവധി പേര് പ്രഖ്യാപിച്ചു. വില്‍പ്പനയില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വികാരങ്ങളെ ആമസോണ്‍ മാനിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇത് ആമസോണിനെ അറിയിക്കാന്‍ വാഷിങ്ടണിലെ ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ആമസോണിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
ചവിട്ടി പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: