തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലെ സ്ക്കൂളിലും വിദ്യാര്‍ത്ഥിക്ക് മാനസ്സിക പീഡനം. രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്ക്കൂള് അധികൃതരോട് വിശദീകരണം തേടി.
പുതുപ്പള്ളി സെന്റ് ജൂഡ് ഗ്ളോബല്‍ സ്ക്കൂളിനെതിരെയാണ് പരാതി. അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥി മോസസ്സ് ഏബ്രഹാമാണ് സ്ക്കൂള് അധികൃതരുടെ മനുഷത്വരഹിതമായ പെരുമാറ്റം മൂലം മാനസ്സികമായി തകര്‍ന്നത്. പഠനത്തില്‍ മിടുക്കനായ കുട്ടിയെ അക്കാദമിക് വര്‍ഷത്തിന്റെ ഇടയ്ക്ക് ടിസി നല്കി പറഞ്ഞയയ്ക്കുകയും ചെയ്തു. സ്ക്കൂള് അധികൃതര്‍ ഫീസ് വലിയതോതില്‍ ഉയര്‍ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ചിറപ്പുറത്ത് ഷെഫി ഏബ്രഹാമിന്റെ മൂത്തമകനായ മോസ്സസ്സിനു പുറമെ മക്കളായ ഹന്നയും എല്‍സയും ഇതേ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഈ വര്‍ഷം ഫീസ് വലിയ തോതില്‍ ഉയര്‍ത്തിയത് താങ്ങാനാകാതെ വന്നപ്പോള്‍ ഇളയകുട്ടികളെ മറ്റൊരു സ്ക്കൂളിലേക്ക് മാറ്റി. സാധാരണ ഫീസിനു പുറമെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് ഓരോ കുട്ടിയുടെ പേരിലും വലിയ തോതില്‍ സംഭാവന നല്കേണ്ടിവന്നതിനാലായിരുന്നു അത്.
കുട്ടികളെ മാറ്റിയത് സ്ക്കൂള് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇക്കാര്യം പ്രിന്‍സിപ്പള്‍ സ്നേഹ സാജന് നേരിട്ടു പറയുകയും ചെയ്തു. രണ്ടു കുട്ടികളെ മാറ്റിയത് സ്ക്കൂളിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു വാദം. രക്ഷിതാവ് അത് കാര്യമായെടുത്തില്ല. ഇതിന്റെ ദേഷ്യം മോസസ്സിനോടു തീര്‍ക്കുകയായിരുന്നു. മറ്റു കുട്ടികളുടെ ഇടയില്‍ മോശക്കാരനാക്കാനായി ബോധപൂര്‍വം ശ്രമിച്ചു.
ശാസ്സിക്കലുകളും കളിയാക്കലുകളും തുടര്‍ന്നപ്പോള്‍ കുട്ടി മാനസ്സികമായി തകര്‍ന്നു. ബാലാവകാശ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇത്. സ്ക്കൂളില്‍ പോകാന്‍ തന്നെ ഭയന്ന കുട്ടിക്ക് നിര്‍ബന്ധിത ടിസി നല്കി പറഞ്ഞയയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: