തിരുവനന്തപുരം: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവതിക്ക് സിപിഎം ഗുണ്ടകളുടെ ക്രൂരമര്‍ദനം. കുരട്ടൂര് മുടവന്മുകള് അശ്വതി മന്‍സിലില്‍ ന്യൂനപക്ഷമോര്‍ച്ച നേമം നിയോജക മണ്ഡലം സെക്രട്ടറി ആശാ ഷെറിനെയാണ് നാലംഗ സിപിഎം ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മാരകമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞ ആശ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
സഹോദരിയുടെ 12 വയസുള്ള കുട്ടിയെ വീട്ടിലാക്കിയിട്ട് മടങ്ങും വഴി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഭാഷിന്റെ നേതൃത്വത്തില്‍ നാലംഗസംഘം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആശയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. അവഗണിച്ച് മുന്നോട്ടുനീങ്ങിയ ആശയെ ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നു. അവശയായ ആശയെ വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ക്യാന്‍സര്‍ ബാധിതയായ ആശ മാമോഗ്രാം കഴിഞ്ഞ് ചികിത്സയിലാണ്. നാലുമാസത്തിന് ശേഷം സര്‍ജറിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ആശയുടെ വീട്ടിലെത്തിയ അജ്ഞാതസംഘം മുളകു വെള്ളമൊഴിക്കാന്‍ ശ്രമിച്ചിരുന്നു.
നാലുവര്‍ഷം മുമ്പ് ഏഴംഗ ഡിവൈഎഫ്ഐ ഗുണ്ടകള്‍ ബിജു എന്നയാളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആശ തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും തുടര്‍ന്ന് സാക്ഷി പറയുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ സിപിഎം ഗുണ്ടകള്‍ ആശയുടെ കാര്‍ അടിച്ചുതകര്‍ത്ത് നിരന്തരം ഭീഷണിപ്പെടുത്തി വന്നു. ആശയെ ആക്രമിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഭാഷാണ് ഈ കേസിലെയും പ്രതി. ഗുണ്ടകള്‍ക്കെതിരെ നിര്‍ഭയമായി സാക്ഷി പറഞ്ഞ ആശയ്ക്ക് പ്രമുഖ സ്വകാര്യ വാര്‍ത്താചാനല്‍ ധീരവനിതയ്ക്കുള്ള അവാര്‍ഡും സമ്മാനിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, മഹിളാമോര്‍ച്ചാ ജില്ലാ ട്രഷറര്‍ ബിന്ദു, ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി തിരുവല്ലം ഡെന്നീസ്, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പൂജപ്പുര സതീഷ് തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആശാ ഷെറിനെ സന്ദര്‍ശിച്ചു.
വനിതയ്ക്കു നേരെ നടന്ന സിപിഎം ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുരയില്‍ നിന്ന് മുടവന്‍മുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: