ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പിന്റെ വില്‍പ്പന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ നിര്‍ത്തി. ആമസോണിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് ഉല്‍പ്പനം പിന്‍വലിച്ചത്.
ഇന്ത്യന്‍ വികാരത്തെ മാനിക്കണമെന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ആമസോണ്‍ യുഎസിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികാരങ്ങളെ ആമസോണ്‍ മാനിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കുന്നതില്‍നിന്ന് അകന്നുനില്ക്കാന് ആമസോണിന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ കമ്പനിക്ക് നാശമുണ്ടാക്കുമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ആമസോണ്‍, മാന്യമായി പെരുമാറുക. ഇന്ത്യന്‍ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കുന്നതില്‍നിന്ന് അകന്നുനില്ക്കുക. അഭിപ്രായവ്യത്യാസങ്ങള്‍ നിങ്ങള്‍ക്കുതന്നെ നാശമുണ്ടാക്കും- ശക്തികാന്ത ദാസ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി ആമസോണ്‍ നിര്‍മിച്ച് വില്പന നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആമസോണ്‍ ചവിട്ടി പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപിതാവിനെ അവഹേളിച്ചുള്ള ചെരുപ്പുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: