സ്വന്തം ലേഖകന്‍
കൊല്ലം: ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ മാറി ബിവറേജസ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സുപ്രീംകോടതി വിധി അധികൃതരെ കുടുക്കി. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ നെട്ടോട്ടം ഓടുകയാണ്.
ജില്ലയിലെ ഭൂരിഭാഗം ഔട്ട് ലെറ്റുകളും ദേശീയപാതകള്‍ക്ക് സമീപമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഔട്ട്ലെറ്റുകള് മാറ്റുക പ്രയാസമായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ അവിടങ്ങളില്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല. ഔട്ട്ലെറ്റുകള്‍ക്ക് വേണ്ടി സ്ഥലം നോക്കി ചെല്ലുന്നിടത്തെല്ലാം നാട്ടുകാര്‍ പ്രതിഷേധവുമായി നില്‍ക്കുകയാണ്. പലയിടത്തും ജനകീയസമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍, ഓച്ചിറ എന്നിവടങ്ങളിലെ ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
മാര്‍ച്ച് 31നകം വിധി നടപ്പിലാക്കണമെന്നാണ് ബിവറേജസ് കോര്‍പ്പറേഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിധിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി മാഹിയിലെ ഔട്ട്ലെറ്റ് ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
ദേശീയപാതയില്‍ നിന്നുമാറുമ്പോള് ബിവറേജസുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നു. ഇത് പ്രദേശത്തെ സമാധാനഅന്തരീക്ഷം തകര്‍ക്കുമെന്നതിനാല്‍ പ്രദേശവാസികള്‍ ആരും തന്നെ ഔട്ട് ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കുകയുമില്ല.
അഞ്ചാലുംമൂട് ബിവറേജസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാല് യോഗങ്ങള്‍ നടന്നു. ഇവയെല്ലാം സ്ഥലം കണ്ടെത്താനാകാതെ പിരിയുകയായിരുന്നു. കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ ഔട്ട്ലെറ്റുകള് അനുവദിക്കില്ലെന്ന് കാട്ടി നാട്ടുകാര്‍ പോസ്റ്റര്‍ പ്രചരണവും നടത്തിയിരിക്കുകയാണ്.
ജില്ലയിലെ മിക്ക ഔട്ട്ലെറ്റുകളും മാര്‍ച്ച് 31 കഴിഞ്ഞാല്‍ സ്ഥലമില്ലാത്തിനാല്‍ പ്രവര്ത്തിക്കാതാകുമെന്നും അധികൃതര്‍ പറയുന്നു.
സര്‍ക്കാരിലേക്ക് എത്തുന്ന വന്‍തുക ഇതിലൂടെ നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: