ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് കുന്നത്തൂരിലെ ഇടതു ഭരണത്തിലുള്ള പഞ്ചായത്തുകള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു. കുന്നത്തൂര്‍, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളാണ് ഭരണസ്തംഭനത്തില്‍ എത്തിയിരിക്കുന്നത്. കുന്നത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സംവിധാനവും തകര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ പാരമ്യതയില്‍ എത്തിയിട്ടുള്ളത്. സിപിഐയുടെ പ്രതിഷേധത്തെ അവഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു ഘട്ടത്തില്‍ സിപിഐ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുക പോലുമുണ്ടായി. പഞ്ചായത്ത് ഭരണസമിതികളിലും തര്‍ക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കുന്നത്തൂര്‍ പഞ്ചായത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിച്ച ആളെ പ്രസിഡന്റ് ആക്കാനുള്ള സിപിഎം നീക്കം സിപിഐ തകര്‍ത്തിരുന്നു. ഇതിനെതുടര്‍ന്ന് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും ആയതോടെ ഭരണപരമായ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തത് വികസനത്തെ പിന്നോട്ടടിക്കുകയാണ്. ശൂരനാട് തെക്ക് പഞ്ചായത്തിലാകട്ടെ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെ ഭരിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടര്‍ന്ന് സിപിഎം-സിപിഐ പോരിലേക്ക് നീങ്ങിയത്. ഇത്തരം നിയമനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. നിയമനങ്ങള്‍ക്കായി സിപിഎം നല്കിയ പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രസിഡന്റ് അംഗീകരിക്കാത്തത് തര്‍ക്കം രൂക്ഷമാക്കുകയും ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം അംഗങ്ങള്‍ ഇറങ്ങിപോകാനും ഇടയായി. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് പ്രസിഡന്റിനെ പുറത്താക്കാനുള്ള അണിയറ നീക്കങ്ങളും സിപിഎം നടത്തുന്നതായാണ് സൂചന.
മൈനാഗപ്പള്ളിയില്‍ സിപിഐ അംഗങ്ങള്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തി. രാജി ഭീഷണി മുഴക്കിയ മൂന്ന് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് ഭരണത്തിലെ കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ലെന്ന് പരസ്യമായി പറഞ്ഞു. ഇവരുടെ രാജിനീക്കത്തിന് സിപിഐ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടെന്നാണ് വിവരം.
ഇത്തരത്തില്‍ എല്‍ഡിഎഫ് ഭരണത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ തര്‍ക്കങ്ങള്‍ മൂലം ക്ഷേമപ്രവര്‍ത്തനങ്ങളും വികസനങ്ങളും മുരടിച്ചിരിക്കുകയാണ്. ക്ഷേമപദ്ധതികളില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതും രാഷ്ട്രീയവത്ക്കരിക്കുന്നതും മൂലം അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. അധികാരതര്‍ക്കങ്ങള്‍ മൂലം കേന്ദ്രപദ്ധതികളും പഞ്ചായത്തുകള്‍ക്ക് നഷ്ടപ്പെട്ടേക്കും. അതേസമയം പ്രദേശത്ത് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാരുടെ ആക്രമണവും പതിവായിട്ടുണ്ട്. സിപിഐ ഈ സംഭവം സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. സിപിഐ-സിപിഎം നേതാക്കള്‍ പരസ്യവേദികളില് പരസ്പരം പഴിചാരല്‍ നടത്തുന്നുണ്ട്. കുന്നത്തൂരില്‍ സിപിഐക്ക് ചെറിയ സ്വാധീനമുള്ള പ്രദേശമാണ്.
സിപിഎമ്മുകാര്‍ പറയുന്നത് കേട്ട് ഭരണം നടത്താനാകില്ലെന്ന നിലപാടിലാണ് സിപിഐയില്‍ നിന്നുള്ള ജനപ്രതിനിധികള്‍. മൂന്ന് പഞ്ചായത്തുകളിലും സിപിഎമ്മിന്റെ അടിമകളല്ല തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: