നര്‍ത്തകിയുടെ അമ്മ വിധികര്‍ത്താവിന്റെ മുഖത്തടിച്ചു എന്ന പത്രവാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. തൃശൂര്‍ ജില്ലാ സ്കൂള്‍ കലോത്സവ മത്സരവേളയില്‍ മത്സരാര്‍ത്ഥിയുടെ അധ്യാപികയായ അമ്മ വിധിനിര്‍ണയത്തിലെ തനിക്ക് തോന്നിയ അപാകത ചൂണ്ടിക്കാണിച്ചാണ് പരസ്യമായി ഈ ക്രിമിനല്‍ കുറ്റം ചെയ്തത്.
ജനാധിപത്യ സംവിധാനത്തില്‍ ആരും നിയമം കയ്യിലെടുക്കാന്‍ പാടില്ല. സ്ത്രീയാണെങ്കിലും കുറ്റവാളിയെ കുറ്റവാളിയായി തന്നെ കാണണം. ചില സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്ന വാര്‍ത്ത കൂടെക്കൂടെ മാധ്യമങ്ങളില്‍ വരാറുണ്ട്. ഭര്‍ത്താവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി കൊന്നിട്ട് കാമുകന്മാരുമായി ഒളിച്ചോടുന്നവര്‍, കാമുകന്മാരെക്കൊണ്ട് വാഹനാപകടമുണ്ടാക്കി ഭര്‍ത്താവിനെ കൊല്ലുന്നവര്‍, നൊന്തുപെറ്റ മക്കളെ ഉപേക്ഷിച്ച് ജാരന്മാരുമായി ഒളിച്ചോടുന്നവര്‍, മാന്യന്മാരായ പുരുഷന്മാരോട് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വ്യാജമായി സ്ത്രീപീഡന കേസ് കൊടുക്കുന്നവര്‍, ക്രിമിനലുകളായ പുരഷന്മാരുടെ ചട്ടുകങ്ങളായിനിന്ന് സ്ത്രീപീഡനമാരോപിച്ച് കേസ് കൊടുക്കുന്നവര്‍, പുരുഷന്മാരെ കാരണം കൂടാതെ മര്‍ദ്ദിക്കുന്നവര്‍ തുടങ്ങി ധാരാളം ക്രിമിനലുകളായ സ്ത്രീകള്‍ ഇന്ന് സമൂഹത്തിലുണ്ട്.
നമ്മുടെ ഭരണഘടന എല്ലാവര്ക്കും തുല്യത കല്പിക്കുന്നുണ്ടെങ്കിലും അബലകളായ സ്ത്രീകള്‍ക്ക് പുരുഷന്റെ പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കേണ്ടത് ആവശ്യം തന്നെയാണ്. അതുപോലെ ക്രിമിനലുകളായ സ്ത്രീകള്‍ പുരുഷന്മാരെ ഉപദ്രവിക്കുന്നതിനെതിരെയും പുരുഷന്മാര്ക്ക് നിയമ പരിരക്ഷ അത്യാവശ്യമാണ്. പുരുഷ പീഡനത്തിനെതിരെയും നിയമനിര്‍മാണം നടത്തേണ്ടിയിരിക്കുന്നു.
അഡ്വ. പി.കെ. ശങ്കരന് കുട്ടി,
കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: