തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഇടതുമുന്നണിയുടെ വാക്ക് വിശ്വസിച്ച് വോട്ടുചെയ്ത കേരള ജനത ഇപ്പോള്‍ ശരിക്കും വഞ്ചിതരായിരിക്കുകയാണ്. കഴിഞ്ഞ ഏഴുമാസത്തെ ഭരണം വിലയിരുത്തുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ദുരിതം വര്‍ധിച്ചതല്ലാതെ മറ്റൊരു നേട്ടവും ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രിയും അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രഖ്യാപിച്ചത് അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ്. എന്നാല്‍ ഏഴുമാസത്തെ ഭരണം പിന്നിട്ടപ്പോള്‍ എന്താണ് സ്ഥിതി എന്ന് പരിശോധിക്കേണ്ടതാണ്. കിലോയ്ക്ക് 29 രൂപയുണ്ടായിരുന്ന അരിയുടെ വില 40 രൂപയായി വര്‍ധിച്ചു. ആറുമാസംകൊണ്ട് 35 ശതമാനം വര്‍ധന. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും അതിരൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന വിപണനമേളകള് പോലും നടത്തുവാന്‍ കഴിയുന്നില്ല.
ക്രിസ്തുമസ് ചന്തകള്‍ പോലും ഉണ്ടായില്ല. റേഷന്‍ കടകളില്‍ അരിവിതരണം പൂര്‍ണമായി സ്തംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തില്‍ യുഡിഎഫിനേക്കള്‍ കേമന്മാരാണ് തങ്ങളുമെന്ന് ഇടതുസര്‍ക്കാരും തെളിയിച്ചു കഴിഞ്ഞു. സമരം നടത്താനും തല്ല് കൊള്ളാനും അണികളും, അധികാരവും സ്ഥാനമാനങ്ങളും മന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കള്‍ക്കും എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അധികാരസ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചതിന്റെ പേരില്‍ അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളില്‍ മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രിക്ക് രാജിവച്ച് പുറത്തുപോകേണ്ടിവന്നു എന്നുള്ളത് തികച്ചും നാണക്കേടായി.
കോടതി തന്നെ കൊലക്കേസില്‍ പ്രതിയാക്കിയ വ്യക്തി ഇപ്പോഴും മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്ന അവസ്ഥയാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് യാതൊരുവിലയും കല്പ്പിക്കപ്പെടുന്നില്ല.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്ന ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. കാലാവധി അവസാനിക്കാറായ 200 ഓളം റാങ്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചുവെങ്കിലും അതില്‍നിന്ന് കാര്യമായ നിയമനങ്ങള്‍ ഒന്നുംതന്നെ നടത്തിയില്ല.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാസമരങ്ങള്‍ ഉള്‍പ്പെടെ നടന്നിട്ടും കേരളത്തിലെ യുവജനങ്ങളുടെ മൊത്തക്കച്ചവടക്കാരായ ഡിവൈഎഫ്ഐ പോലുള്ള ഭരണകക്ഷി സംഘടനകളെയൊന്നും അവിടെ കണ്ടില്ല. പിഎസ്സി പുതിയതായി നോട്ടിഫിക്കേഷന്‍പോലും നല്‍കാത്ത നിരവധി തസ്തികകളുടെ റാങ്ക്ലിസ്റ്റുകളാണ് റദ്ദാക്കപ്പെട്ടത്. ഇവിടങ്ങളിലൊക്കെ പുതിയ ലിസ്റ്റ് വരുന്നതുവരെ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നതിനുവേണ്ടിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കാതിരുന്നത്.
ഇടതുമുന്നണി ഭരണത്തിലേറി ആദ്യം ശരിയാക്കിയത് കെഎസ്ആര്‍ടിസിയെയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഒരുതവണപോലും കൃത്യമായി ശമ്പളം കൊടുക്കുവാന്‍ സാധിച്ചിട്ടില്ല. പെന്ഷന് മാസങ്ങളായി കുടിശികയാണ്. പ്രഖ്യാപിച്ച ക്ഷാമബത്തപോലും മരവിപ്പിച്ചു. ഡിസംബര്‍ മാസത്തില്‍ ശമ്പളം കൊടുക്കുന്നതിന് നോട്ട് നിരോധനം മറയാക്കിയവര്‍ക്ക് അതിന് മുന്‍പുള്ള മാസങ്ങളില്‍ ശമ്പളം മുടങ്ങിയതിന് എന്ത് ന്യായീകരണമാണ് പറയുവാനുള്ളത്? ആറുമാസത്തിനുള്ളില്‍ രാഷ്ട്രീയപ്രേരിതമായ രണ്ട് ഹര്‍ത്താലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയത്.
നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിയിടുവാന്‍ ഇതും കാരണമായിട്ടുണ്ട്.ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്നായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇക്കാര്യം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഇത് സംബന്ധിച്ച് യാതൊരുവിധ പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ഇപ്പോഴും ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 10 ശതമാനം തുക പിടിച്ചെടുത്തുകൊണ്ടിരിക്കുകയുമാണ്. പങ്കാളിത്ത പെന്‍ഷനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തിയ ഇപ്പോഴത്തെ ഭരണാനുകൂല സംഘടനകള്‍ ഈ വിഷയം മറന്നമട്ടാണ്. ഇടതുസര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ സര്‍വീസില്‍ നടന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ മാത്രമാണ്. ഭരണത്തിന്റെ മറവില്‍ സ്ഥലംമാറ്റ ഭീഷണി മുഴക്കി പാര്‍ട്ടി പത്രത്തിന് വരിക്കാരെ ചേര്‍ക്കുകയും, പണം പിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇടതുസംഘടനകള്‍ നടത്തുന്നത്. ഭീരുത്വം നിറഞ്ഞ ഇത്തരം സംഘടനാ പ്രവര്‍ത്തനമാണ് കുറേക്കാലമായി കേരളത്തില്‍ നടന്നുവരുന്നത്.
കുറെ വര്‍ഷങ്ങളായി ബോണസ്, ഉത്സവബത്ത എന്നിവയില്‍ ചെറിയ തോതിലെങ്കിലും വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ പോയ വര്‍ഷം ഈയിനത്തില്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വര്‍ഷത്തില്‍ ഒരു ദിവസം ഏതാനും മണിക്കൂര്‍ ജീവനക്കാര്‍ ഓണാഘോഷം നടത്തുന്നതുകൊണ്ടാണ് സര്‍ക്കാര്‍ സേവനം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത് എന്ന വിചിത്രമായ വാദം ഉയര്‍ത്തി ഓണാഘോഷംപോലും നിരോധിക്കുവാന്‍ തയ്യാറായി. ഇതേ മുഖ്യമന്ത്രിയാണ് സര്‍ക്കാര്‍ ചെലവില്‍ ദല്‍ഹിയില്‍ പുതിയ രാഷ്ട്രപതി ഭവനില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം നടത്തിയത് എന്നുള്ളതുകൂടി മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഇവിടെ വ്യക്തമാണ്.
തികഞ്ഞപരാജയപ്പെട്ട ഒരു ധനകാര്യമന്ത്രിയാണ് ഇടതുഭരണത്തില്‍ വകുപ്പ് ഭരിക്കുന്നത്. കേരളത്തിലെ ജനങ്ങളെയും ജീവനക്കാരെയും അദ്ദേഹം ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ധനകാര്യമന്ത്രി എന്നുള്ള നിലയിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ് വിളിച്ചോതിയത്. നവംബര്‍ മാസത്തില്‍ പറഞ്ഞത്, ഡിസംബറില്‍ ശമ്പളം കൃത്യമായി ലഭിക്കില്ലെന്നാണ്. ഡിസംബറില്‍ പറഞ്ഞത്, ജനുവരിയില്‍ ശമ്പളം കിട്ടില്ല എന്നാണ്. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന് ശമ്പളം ലഭിക്കാതിരുന്നിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. തമിഴ്നാട്ടിലെ ധനകാര്യമന്ത്രിയായിരുന്ന പനീര്‍ ശെല്‍വത്തിന്റെ വിവേകബുദ്ധി പോലും ഇക്കാര്യത്തില്‍ നമ്മുടെ ധനമന്ത്രിക്കില്ലാതെ പോയതില്‍ ഖേദമുണ്ട്. ഇനിയെങ്കിലും അദ്ദേഹം ഈ തെറ്റായ പ്രചാരണം അവസാനിപ്പിക്കണം.
ചുരുക്കത്തില്‍, കേരളത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ 32 വര്‍ഷത്തോളം ഭരണത്തിലിരുന്നിട്ടും ഇഎംഎസിനും, ഇ.കെ.നായനാര്‍ക്കും വി.എസ്. അച്യുതാനന്ദനും ശരിയാക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇനിയുള്ള അഞ്ച് വര്‍ഷംകൊണ്ട് ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാര്‍, ഒന്നും ശരിയാക്കിയില്ല എന്നുമാത്രമല്ല റേഷന്‍ വിതരണം ഉള്‍പ്പെടെ ശരിയായിരുന്ന കാര്യങ്ങള്‍ കൂടി കുഴപ്പത്തിലാക്കുകയാണ് കഴിഞ്ഞ ഏഴ് മാസത്തെ ഭരണംകൊണ്ട് ചെയ്തുകൂട്ടിയത്.
(എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: