പാലക്കാട്: സംസ്ഥാനത്ത് അറുപതുകളില്‍ തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വെട്ടും കുത്തും ബോംബേറുമായിരുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ വീട്ടമ്മയെ ചുട്ടുകൊല്ലുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും.
ഡിസംബര്‍ 28നാണ് കഞ്ചിക്കോട്ട് ചടയന്‍കാലായില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനുനേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. ബൈക്കുകള്‍ക്ക് നേരെ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിക്കുകയും തീ വീട്ടിലേക്ക് പടര്‍ന്ന് കണ്ണന് , ഭാര്യ വിമല, സഹോദരന് രാധാകൃഷ്ണന്, ശെല്‍വരാജിന്റെ മകന് ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായ പൊള്ളലേല്‍ക്കുകയുമായിരുന്നു. രാധാകൃഷ്ണന് ജനുവരി 6 ന് മരണമടഞ്ഞു.
1968 ല്‍ മുണ്ടൂരില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ സിപിഎം അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. മുണ്ടൂരിലെ നൊച്ചിപ്പുള്ളിയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം രാമകൃഷ്ണന് ആരംഭിച്ചതോടെ സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായി എന്നു മനസ്സിലായതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പട്ടാപ്പകല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. പിന്നീട് 74 ല്‍ കൊടുവായൂരില്‍ കൃഷ്ണനെ കൊലപ്പെടുത്തി.പിന്നീട് മാസങ്ങളോളം ആ പ്രദേശത്ത് അഴിഞ്ഞാടി. അതിന്റെ ബലിയാടുകള്‍ ഇന്നും ജീവച്ഛവങ്ങളാണ്.
87 ല്‍ കഞ്ചിക്കോട്ട് മണികണ്ഠന്, രാധാകൃഷ്ണന്, രംഗനാഥന് എന്നീ ബിഎംഎസ് പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കികൊണ്ടാണ് വീണ്ടും അക്രമം തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്ട് നൂറുകണക്കിന് തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നത് സിഐടിയുവിന് ക്ഷീണമുണ്ടാക്കി. ഇതാണ് അക്രമം തുടങ്ങാന്‍ കാരണം. ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരുടെ മുന്നില്‍വച്ചാണ് ഇവരെയും വെട്ടിക്കൊന്നത്. ഇതിന്റെ തുടര്‍ച്ചയായി 91 ല്‍ പുതുപ്പരിയാരത്ത് ഭാസ്കരനെയും മണികണ്ഠനെയും വധിച്ചു.
2006 ല്‍ മരുത റോഡില്‍ ആറുച്ചാമിയും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. 2010ല്‍ പുതുശ്ശേരിയില്‍ സ്വകാര്യബസ് തടഞ്ഞ് ആര്‍എസ്എസ്എസ് പ്രവര്‍ത്തകനായ രതീഷിനെ ബസിനകത്ത് വെട്ടിക്കൊന്നു. ബസില്‍ കയറിയ അഞ്ചംഗ സംഘം രതീഷിനെയും ഒപ്പമുണ്ടായിരുന്ന രണ്ടു ബിജെപി പ്രവര്‍ത്തകരെയും വെട്ടുകയായിരുന്നു.ഏറ്റവുമൊടുവിലത്തെ ഇരകളാണ് രാധാകൃഷ്ണനും വിമലയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: