അമ്പലപ്പുഴ: ദേശീയപാതയ പൊട്ടിപ്പൊളിയുന്നു. പുറക്കാട്ടും നീര്‍ക്കുന്നത്തും അപകട പരമ്പര. ഇവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. നീര്‍ക്കുന്നം ഇജാബ പള്ളിക്കു സമീപം ഇന്നലെ രാവിലെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് കാക്കാഴം കമ്പിവളപ്പില്‍ സെയ്തു പാറലില്‍ അബ്ദുള്‍ ഗഫൂര്‍ മദനി(39)ക്ക് പരിക്കേറ്റു. വണ്ടാനം രണ്ണങ്ങേഴം പള്ളിയിലെ ഉസ്താദായ ഗഫൂര്‍ പള്ളിയിലേക്ക് വരുമ്പോള്‍ എതിര്‍ദിശയില്‍ ടൈലുമായി വന്ന പിക്കപ് വാന്‍ നിയന്ത്രണം തെറ്റി കാറില്‍ ഇടിക്കുകയായിരുന്നു.
ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഗഫൂറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് പിക്കപ് വാന്‍ തലകീഴായി മറിഞ്ഞതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിനു സമീപം സൈക്കിളിനു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നീര്‍ക്കുന്നം കണിച്ചേരിയില്‍ നാസറിന്റെ മകന് ബാദുഷ (15)ക്കാണ് പരിക്കേറ്റത്. കാക്കാഴം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാദുഷ ട്യൂഷനു പോകുമ്പോഴായിരുന്നു അപകടം.
പുറക്കാട് പെട്ടിവണ്ടിയില്‍ ടിപ്പര്‍ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. സാബു (44), കുട്ടപ്പന്( 40), കയോഗീശ്വരന് (50), വിജേഷ് (30), അന്യ സംസ്ഥാന തൊഴിലാളികളായ ഉര്ബന്ജിത്ത് (20), ഗോവിന്ദരാജ് (32), ദിലീപ് (28), സുരേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ പെട്ടിവണ്ടിയില്‍ തൊഴിലിടത്തേക്ക് പോകുമ്പോള്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ എന്ന പേരില്‍ പിഡബ്ല്യൂഡി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയഅറ്റകുറ്റപ്പണികളാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണംമെന്ന് ആക്ഷേപമുണ്ട്. കുഴികളടയ്ക്കാന്‍ ഒഴിച്ച ടാറ് റോഡിലുറച്ച് കട്ടിയായതോടെ അപകടസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പുറക്കാട് ഭാഗത്ത് നിരവധി സ്ഥലത്ത് ഇത്തരത്തില്‍ ടാറിങ് കട്ടിയായത് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറി. അമ്പലപ്പുഴ മുതല്‍ വണ്ടാനം വരെയുള്ള റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതും അപകടം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: