മാവേലിക്കര: ഓണാട്ടുകരക്കാര്‍ക്ക് ദൃശ്യ, ശ്രവ്യ വിസ്മയമൊരുക്കി കാട്ടുവള്ളില്‍ പകല്‍പ്പൂരം. കാട്ടുവള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായി കാട്ടുവള്ളില്‍ യുവജനവേദി ഒരുക്കിയ പകല്‍പ്പൂരത്തിലേക്ക് നിരവധി പൂരപ്രേമികളാണ് എത്തിയത്.
ശ്രീധര്‍മ്മശാസ്താവിന്റെ തിടമ്പേറ്റി തലയുയര്‍ത്തി നിന്ന പുതുപ്പള്ളി സാധുവിന്റെ ഇരുവശത്തുമായി മധുരപ്പുറം കണ്ണന്, കീഴൂട്ട് വിശ്വനാഥന്, ചെറായി പരമേശ്വരന്, തൂഫാന് ശ്രീക്കുട്ടന്, ചിറക്കാട്ട് കണ്ണന്, പനയന്നാര്കുളങ്ങര കാളിദാസന്, പുത്തന്‍കുളം മോദി, ശിവകാശി കണ്ണന് എന്നീ ഗജവീരന്മാര് അണിനിരന്നു.
തുടര്‍ന്ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതിപ്പരം കലാകാരന്മാര് പങ്കെടുത്ത ഇലഞ്ഞിത്തറ പാണ്ടിമേളവും വര്‍ണ്ണാഭമായ കുടമാറ്റവും താള, ദൃശ്യ വിസ്മയം തീര്‍ത്തപ്പോള്‍ ഓണാട്ടുകര മറ്റൊരു കലാമാമാങ്കത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.
ഓരോ ഗജവീരന്മാരെയും ആര്‍പ്പുവിളികളോടെയാണ് പൂരപ്പറമ്പിലേക്ക് എതിരേറ്റത്. തുടര്‍ന്ന് താളപ്പെരുമയില്‍ കുടമാറ്റത്തിന്റെയും വെഞ്ചാമരത്തിന്റെ ദൃശ്യവിസ്മയത്തില്‍ ഓണാട്ടുകര ആസ്വാദനത്തിലമരുകയായിരുന്നു.
രാവിലെ താലപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന ഗജരാജാക്കന്മാരുടെ ഘോഷയാത്രയിലും തുടര്‍ന്ന് നടന്ന ചമയപ്രദര്ശനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: