ചെങ്ങന്നൂര്‍: ഗ്യാസ് സിലണ്ടറിന് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെങ്ങന്നൂര്‍ മംഗലം വാഴുവേലില്‍ വീട്ടില്‍ പരേതനായ രാജന്റെ ഭാര്യ ശോഭ(47)യാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ശോഭയും മകന് രാഹുലും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാഹുലിനെ കോളേജില്‍ അയക്കുന്നതിനായി ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയിലേക്ക് കയറി ലൈറ്റ് ഇട്ടതോടെ ഉഗ്ര ശബ്ദത്തോടെ തീ പടരുകയായിരുന്നു. ഗ്യാസ് സിലണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്നാണ് തീ പിടിച്ചത്.
വീടിന്റെ മുന്‍വശത്തെ മുറിയിലേക്ക് ഗ്യാസ് വ്യാപിച്ചിരുന്നതിനാല്‍ അവിടേക്കും തീ ആളിപ്പടര്‍ന്നു. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചു. ഓട്, ആസ്ബറ്റോസ് മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീട് ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സിലണ്ടര്‍ പൊട്ടിത്തെറിക്കാഞ്ഞത് കൂടുതല്‍ ദുരന്തം ഒഴിവായി.
തുടര്‍ന്ന് ചെങ്ങന്നൂര്‍ അഗ്നിശമന സേനയെയും ചെങ്ങന്നൂര്‍ പോലീസിനെയും വിളിച്ചുവരുത്തിയാണ് തീ അണച്ചത്. തീ പിടിച്ച വീട്ടുപകരങ്ങള്‍ മാറ്റുന്നതിനിടയിലാണ് ശോഭയ്ക്ക് പൊള്ളലേറ്റത്. സമീപം താമസിക്കുന്ന സ്വകാര്യ ആശുപത്രി ഉടമയുടെ ആംബുലന്‍സിലാണ് ശോഭയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
60 ശതമാനത്തിലേറെ പൊള്ളല്‍ ഉണ്ടായതുമൂലം സ്ഥിതി ഗുരുതരമായതിനാല്‍ അവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: