മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ തുടരന് വിജയങ്ങള്‍ക്ക് അവസാനം. നാല്‍പ്പത്തിയൊന്നാം മത്സരത്തില്‍ ഒരു സെല്‍ഫ് ഗോളിലൂടെ തോല്‍വി. അതും എപ്പോഴും ടീമിനെ ജയത്തിലേക്കു മാത്രം നയിക്കാറുള്ള സെര്‍ജിയൊ റാമോസിന്റെ പിഴവില്‍. സെവിയ്യയാണ് 2-1ന് റയലിനെ മുട്ടുകുത്തിച്ചത്. തോറ്റെങ്കിലും ഒന്നാം സ്ഥാനത്ത് റയല്‍ തന്നെ, 17 കളികളില്‍ 40 പോയിന്റ്. പക്ഷേ, ബാഴ്സലോണയെ മറികടന്ന് സെവിയ്യ രണ്ടാമതെത്തി. 18 കളികളില്‍ 39 പോയിന്റ്. ബാഴ്സയ്ക്ക് 38 പോയിന്റ്.
സെവിയ്യയുടെ മൈതാനത്ത് ആദ്യ പകുതി ഗോള്‍രഹിതം. പിന്നീട് ക്രിസ്റ്റ്യാനൊ റൊണാള്ഡൊയിലൂടെ മുന്നിലെത്തിയ ശേഷമാണ് റയല്‍ വീണത്. 67ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനൊ ടീമിനെ മുന്നിലെത്തിച്ചു. സെവിയ്യ ഗോളി സെര്‍ജിയൊ റിക്കൊ റയലിന്റെ ഡാനി കര്‍വാജലിനെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ലക്ഷ്യത്തിലെത്തിച്ചു. 85ാം മിനിറ്റില്‍ സെര്‍ജിയൊ റാമോസിന് പിഴച്ചു.
ബോക്സിലേക്കൂര്ന്നിറങ്ങിയ ഫ്രീ കിക്കിന് തലവച്ചത് സ്വന്തം പോസ്റ്റില്‍ പതിച്ചു. ഇതോടെ സെവിയ്യ ഒപ്പമെത്തി. ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ സ്റ്റീവന്‍ ജൊവാറ്റിക് സെവിയ്യയെ വിജയത്തിലെത്തിച്ചു.
മറ്റൊരു കളിയില്‍ വലന്‍സിയ 2-1ന് എസ്പാന്യോളിനെ കീഴടക്കി. ഐബര്‍ 3-2ന് സ്പോര്‍ട്ടിങ് ജിയോണിനെയും തോല്‍പ്പിച്ചു. ഗ്രനഡ-ഒസാസുന (1-1), ഡിപൊര്ട്ടീവൊ ല കൊരുണ-വിയ്യറല് (0-0) മത്സരങ്ങള്‍ സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: